Sunday, November 27, 2011

പ്രളയാവശിഷ്ടം

നാട് എന്നത്തേയും പോലെ ഇന്നും മുന്നോട്ട് നീങ്ങി.

പകൽ!
ചീഞ്ഞുനാറുന്നത് ഭരണ സിരാകേന്ദ്രങ്ങളിലും തെരുവ് വഴികളിലും കിടന്ന് ചീഞ്ഞുനാറി. സുഗന്ധമുള്ളത് വെള്ളിത്തിരകളിലും സ്റ്റേജ് ഷോകളിലും സുഗന്ധം പരത്തി.

ഇരുട്ടി..!
ക്യാമറ കണ്ണുകളുമായ് ഇന്ന് പാതിരാ വരെ പാറപ്പുറത്ത് പതുങ്ങിയിരുന്ന മാധ്യമങ്ങൾ അച്ചു നിരത്തി!

അവശേഷിച്ച ലോകത്തിന് മുൻപിൽ അവരുടെ റേറ്റിങ്ങ് കൂട്ടാനുള്ള ഏറ്റവും ശക്തമായ വാർത്ത വന്നിരിക്കുന്നു!

അന്തർ രാഷ്ട്രവും അന്താരാഷ്ട്രവും ആയ മാധ്യമപ്പട ന്യൂസ് അപ്ഡേറ്റ്സ് നൽകി കൊണ്ടേ ഇരുന്നു...

സുരേഷ്..., മുല്ലപെരിയാർ പൊട്ടി പിളർന്ന് ഒഴുകി കൊണ്ടിരിക്കുകയാണ്; കുത്തിയൊലിച്ച് വണ്ടിപെരിയാർ ടൌൺ അടക്കം എല്ലാം മുങ്ങി കഴിഞ്ഞു.

വെള്ളം ധൃതിയില്‍ ഇടുക്കി ലക്ഷ്യം വച്ച് പാഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും നമുക്കുള്ള അത്ര ധൃതി വെള്ളത്തിനില്ലെന്ന് തോന്നുന്നു.. ചുറ്റുമുള്ളതെല്ലാം കുടിച്ച് തീർക്കുന്നതിലുള്ള തിരക്കിലാണ് വെള്ളം സുരേഷ്!




----


ഇടുക്കി ഡാം ഈ വെള്ളം കൂടി താങ്ങുമോ.. അതൊ പൊട്ടുമോ എന്ന് സസൂക്ഷ്മം വീക്ഷിക്കുകയാണ് മാധ്യമ ലോകം സുരേഷ്. അതാ ഇടുക്കി ഡാമുകൾ ഒഴുകി വന്ന സകലതിനേയും സ്വീകരിച്ച് കഴിഞ്ഞു.. നിറഞ്ഞ് പുളയുകയാണ്. ഒരു പ്രളയമായ് വളരാനുള്ള കൂടിയാലോചനയിലാണ്!

അതാ സുരേഷ് പൊട്ടിക്കഴിഞ്ഞു.. ഇടുക്കിയും ചെറുതോണിയും കുളമാവും പൊട്ടി വെള്ളം മോഡേൺ ആർട്ടിന്റെ സൌന്ദര്യത്തിൽ പാഞ്ഞൊഴുകുന്ന അവർണ്ണനീയമാ‍യ കാഴ്ചയാണ് ഞങ്ങൾ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്..!

സുരേഷ് പ്രളയം രൂപപെട്ട് കഴിഞ്ഞു.. ജനനിബിഡപ്രദേശങ്ങൾ പ്രളയം വിഴുങ്ങുന്ന രംഗങ്ങൾ ആണ് അരങ്ങേറി കൊണ്ടിരിക്കുന്നത്... സുരേഷ് അതാ ലോവർ പെരിയാർ ഡാമും നേര്യമംഗലം പവർ സ്റ്റേഷനും തകർന്ന് കഴിഞ്ഞു..

----

സുരേഷ്.. ഇപ്പോൾ പ്രളയം കൊച്ചിയെ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുകയാണ്.. അതാ മലയാറ്റൂരും പെരുമ്പാവൂരും ആലുവയുമെല്ലാം കീഴടക്കി മുന്നോട്ട് നീങ്ങുകയാണ് പ്രളയം.

നെടുമ്പാശ്ശേരി എയര്‍ പോർട്ടിന്റെ തലപൊക്കം വെള്ളം മുങ്ങി കഴിഞ്ഞു. എറണാകുളവും തൃശൂരും കോട്ടയവും ആലപ്പുഴയും എല്ലാം വെള്ളത്തിനടിയില്‍ ആയി കഴിഞ്ഞിരിക്കുന്നു സുരേഷ്.

അങ്ങനെ ജനസംഖ്യ വളര്‍ച്ചക്ക് വലിയ തോതില്‍ ഭാരതം ഒരു പരിഹാരം കണ്ടു കഴിഞ്ഞിരിക്കുന്നു സുരേഷ്. ഇനി നമുക്ക്‌ ക്യാമറ ഓഫ്‌ ചെയ്തു പോയി സ്വസ്ഥമായി കിടന്നുറങ്ങാം! നന്ദി സുരേഷ്!

സുരേഷ്: ആളുകൾ വെള്ളം കുടിച്ച് മരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടോ??

ഇല്ല സുരേഷ്. മരിക്കുന്നവരാരും മരണസമയം വരെയും മരണനേരത്തും ഒരു ശബ്ദവും ഉണ്ടാക്കിയിട്ടില്ല!!
                                                 
                              *******************

പ്രളയ പിറ്റേന്ന്:


പ്രളയാവശിഷ്ട പ്രദേശങ്ങളിൽ പാർട്ടി സമ്മേളനങ്ങളും ഏരിയ, ജില്ലാ പിടിച്ചടുക്കലുകളും ജനസമ്പർക്ക പരിപാടികളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. തെരുവോരത്ത് പ്രകടനങ്ങള്‍ നിരോധിച്ച കോടതി വിധിക്കെതിരെ ശക്തമായ പ്രക്ഷോപങ്ങൾ നടക്കുന്നുണ്ട്.

മാധ്യമങ്ങള്‍ വീണ്ടും മലയാള സിനിമയെ ശക്തിപ്പെടുത്താന്‍ സന്തോഷ്‌ പണ്ടിറ്റുമായ് ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.



പ്രളയബാധിത പ്രദേശങ്ങളില്‍ ആക്രി കച്ചവടക്കാര്‍ മരിച്ചവര്‍ തങ്ങളുടെ മക്കളെ കെട്ടിക്കാന്‍ കാത്തു വച്ച പൊന്നും പണ്ടവും പെറുക്കുന്ന തിരക്കിലാണ്.

അവശേഷിച്ച മലയാളികൾ മൊബൈൽ ഫോണുകളുമായ് വാടകക്കെടുത്ത ബോട്ടുകളിൽ ബോട്ടിലുമടിച്ച് ചഞ്ചരിച്ച് പ്രളയാവശിഷ്ടം പകർത്തി സോഷ്യൽ നെറ്റ്വർക്കുകളിൽ അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലാണ്.


ദേശീയ മാധ്യമ സംഘടന ഏറ്റവും നല്ല ദുരന്ത ചിത്രത്തിനുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്‌ പ്രഖ്യാപിച്ചു.

വെള്ളം കേറി കുറേ ഇടം കടൽ വിഴുങ്ങിയതിന്റെ പശ്ചാത്തലത്തിൽ സർവ്വെ നടത്തി ഇന്ത്യാ മാപ് തിരുത്തി വരക്കാൻ കേന്ദ്ര ഗവണ്മെന്റ് അനുബന്ധകേന്ദ്രങ്ങളെ ചുമതലപ്പെടുത്തി.

50 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അവശിഷ്ട കേരള പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. പ്രതികളെ തീരുമാനിക്കുകയും ചെയ്തു.

-         ഒന്നാം പ്രതി കോടതിയിലിരിക്കുന്ന കേസില്‍ അഭിപ്രായം പറയാതിരുന്ന കേന്ദ്ര സര്‍ക്കാര്‍.
-         രണ്ടാം പ്രതി 50 ലക്ഷം പേരുടെ വിധി എഴുതിയ വിധി പറയാതെ പിന്നെയും പിന്നെയും പഠനം     നടത്തിയ സുപ്രീം കോടതി.

-         മൂന്നാം പ്രതി ടി. ജി രവിക്കും ഉമ്മറിനും മുൻപിൽ പെട്ട അബലയായ നായികയെ പോലെ ദുർബ്ബലരായ് നിന്നു കൊടുത്ത കേരള രാഷ്ട്രീയ നേതാക്കളും സാംസ്കാരികരും പ്രബുദ്ധരും.

-         നാലാം പ്രതി മരിക്കാന്‍ നേരത്ത് പോലും കരയാതിരുന്ന 50 ലക്ഷം പേര്‍ 

- എഫ് ഐ ആര്‍ സമര്‍പ്പിക്കപെട്ടു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേസ് റിപോർട്ട് സര്‍വ്വ കക്ഷി യോഗത്തില്‍ ചർച്ചക്ക് വച്ചു. കേസിലെ പ്രതികളുടെ വിശദാംശങ്ങള്‍ വായിച്ച് ഐകകണ്ഠേന കേസ് തള്ളി കളയാൻ പാർല്യമെന്റ് തീരുമാനിച്ചു.

കേരളം ഉടന്‍ ഡാം പുനര്‍നിര്‍മ്മിച്ച്‌ നല്‍കണം എന്നും  തേനി ശിവഗംഗ മധുരൈ രാമനാദപുരം തുടങ്ങിയ ജില്ലകളിലെ കർഷകരുടെ ദുരിതം അവസാനിപ്പിക്കണം എന്നും ആവശ്യപെട്ട് തമിഴ്നാട്ടിൽ സമരം തുടങ്ങി. കർഷകാശ്വാസത്തിനായ് തമിഴ്നാടിന്റെ അഭ്യർത്ഥന അടിയന്തിര പ്രാധാന്യത്തോടേ ലോകസഭ ചർച്ചക്കെടുത്തു. കേരളത്തിൽ നടമാടിയത് പോലെ ഉള്ള കർഷകാത്മഹത്യാപ്രഹേളികകൾ തമിഴ്നാട്ടിലും ഇല്ലാതിരിക്കാൻ കേന്ദ്രം അതീവ ജാഗ്രതയിൽ ആണെന്ന് കേന്ദ്രവൃത്തങ്ങള്‍ അറിയിച്ചു. കേരള ഗവണ്മെന്റിനു നോട്ടീസും അയച്ചു.

പ്രളയാവശിഷ്ട പ്രത്യേക വാർത്താ ബുള്ളറ്റിൻ അവസാനിച്ചു.

Tuesday, November 22, 2011

തലയില് വച്ചാൽ നാറ്റമടിക്കും താഴത്ത് വച്ചാൽ കോടതി അടിക്കും

ഈ കോടതിയുടെ ഒരു കാര്യം!


സകലമാന വേസ്റ്റുകളേം റോഡിൽ നിന്ന് പുറത്താക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാ കോടതി. അതിന്റെ അദ്യ പടിയായ് സ്ഥലത്തെ പ്രധാന വേസ്റ്റായ രാഷ്ട്രീയ വേസ്റ്റുകളെ റോഡിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു... ഉത്തരവിന് മീതെ പ്രകാശം പരത്തി ശുംഭന്മാർ പലരും കമ്പിയഴികൾ നൽകിയ രക്തഹാരങ്ങളിൽ പുളകിതരായ് രാഷ്ട്രീയ ചവറുകൂനയുടെ നെറുകിലെ തിലകക്കുറികളായ കഥകൾ കേരളം വായിച്ച് ദഹിച്ച് ഏമ്പക്കം വിട്ടില്ല അപ്പോഴേക്കും ലേ അടുത്ത വേസ്റ്റിനെതിരെ കോടതിയുടെ പുതിയ പോസ്റ്റ്.. ചെ വിധി!... വേസ്റ്റ്!


ഈ വേസ്റ്റുകൾ പക്ഷെ പ്രതികരിക്കാത്തവരായതു കൊണ്ടും ഞങ്ങൾ റോഡിൽ നിന്ന് മാറില്ല എന്ന് വാശി പിടിക്കാത്തവരായത് കൊണ്ടും റോഡിൽ കിടക്കാനുള്ള അവകാശത്തിന് അവർ സ്വന്തമായ് നിയമം നിർമ്മിക്കാനോ റോട്ടിൽ കിടന്ന് കോടതിയെ ഇരട്ടപേര് വിളിക്കാനോ (കോടതിയലക്ഷ്യം)  സാധ്യതയില്ലാത്തതുകൊണ്ടും കോടതിക്ക് അലക്ഷ്യ തലവേദനകൾ ഇല്ല. അപ്പീലിനും വഹുപ്പില്ലാഹ സ്വാഹ!


ജനത്തിന്റെ കാര്യം അതിലേറെ കഷ്ടാ.. താഴത്ത് വച്ചാ ഉറുമ്പരിക്കും തലേൽ വച്ചാ പേനരിക്കും എന്ന് പറഞ്ഞ് പരക്കം പാഞ്ഞ് സ്വന്തം രക്തത്തിൽ പിറന്ന വേസ്റ്റുകൾക്ക് വേണ്ടി നെട്ടോട്ടം ഓടുന്നവരാ ഞങ്ങൾ. അവന്മാർ വളർന്ന് നാലക്ഷരം കൂട്ടി പറയാൻ നാവുറപ്പായ് കഴിയുമ്പത്തന്നെ പെറ്റ തന്തയ്ക്കെതിരെ അലക്ഷ്യം പറയുന്ന കാണുമ്പം, “ഡാ ചെക്കാ.. വേസ്റ്റ് ഡാവ് കാണിച്ചാ നിന്നെ എടുത്ത് റോട്ടിൽ കളയും!” എന്ന് പറഞ്ഞാണ് അവനെ ഒന്ന് പേടിപ്പിക്കാറ്! ഇനിയിപ്പം അവനോട് അതും പറയാൻ പറ്റില്ല.. റോഡിൽ വേസ്റ്റെറിഞ്ഞാ അപ്പനെതിരെ ക്രിമിനൽ കേസ് എടുക്കും എന്ന് അവൻ ഇനി തറുതല പറയും! കോടതി വിധി കൊണ്ട് അവനും രക്ഷപെട്ടു!


ഇപ്പൊ നമ്മടെ അവസ്ഥ മക്കളേം ചുമക്കണം വേസ്റ്റും ചുമക്കണം എന്നായി! അടുക്കളക്കപ്പുറം അടുത്ത ബിൽഡിങ്ങ് ആണ്.. സിറ്റൌട്ടിനപ്പുറം റോഡാണ് ഇന്ന് കുഴിച്ചിടണം എന്ന് പറഞ്ഞാൽ ആറടി പോലുമില്ല, മണ്ണ് സ്വന്തമായ്. ഫ്ലാറ്റായത് കൊണ്ട് തറ കുഴിച്ചാൽ അതിന് കീഴെയും ഫ്ലാറ്റ് തന്നെ കിട്ടും എന്നതിനാൽ ഇലക്ട്രിക് ശ്മശാനങ്ങളിൽ അഭയം തേടുന്ന ഞങ്ങൾക്ക് പിന്നെ വേസ്റ്റ് കുഴിച്ചിടാൻ എവിടാ സ്ഥലം! അത് കൊണ്ട് ഞങ്ങൾ തന്നെ ചുമക്കണം വേസ്റ്റുകൾ എല്ലാം.


അല്ലെങ്കിലും എല്ലാ വേസ്റ്റും ചുമക്കേണ്ടത് എന്നും ജനം ആ‍ണല്ലോ... കെ എസ് ആർ ടി സിയുടെ പിടിപ്പ് കേടിന്റെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! കെ എസ് സി ബി യുടെ കൊടുകാര്യസ്ഥതയുടെ നഷ്ടം - ലോഡ് ഷെഡ്ഡിങ്ങ് സർച്ചാർജാദി വേസ്റ്റ്സ്! പെട്രോൾ കമ്പനികളുടെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! സ്വിസ് ബാങ്കിലേക്ക് പോയ പണത്തിന്റെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! ഇപ്പൊ ഞങ്ങടെ സ്വന്തം കഷ്ടപാടിന്റെ ബാക്കി വേസ്റ്റും ഞങ്ങൾ തന്നെ ചുമക്കണം!


വേസ്റ്റ് റോഡിൽ ഇടരുത് എന്ന് ഗ്രേസ് പിരിയഡ് ഇല്ലാതെ നിയമം നിലവിൽ വന്നു. പിന്നെ എവിടെ  ഇടണം!?! അത് മാത്രം തീരുമാനിച്ചില്ല. അതിനുള്ള സംവിധാനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കണം എന്നാണ്. തദ്ദേശം അല്ലേ... സ്വയം ഭരണം അല്ലേ.. സ്ഥാപിച്ചത് തന്നെ. അവര്‍ വേസ്റ്റ് ഇടാന്‍ സംവിധാനം ഉണ്ടാക്കുന്ന വരെയും ആ വേസ്റ്റ് എടുത്തു കൊണ്ട് പോകുന്ന സംവിധാനം ഉണ്ടാക്കുന്ന വരെയും ഈ വേസ്റ്റ് ഒക്കെ എന്ത് ചെയ്യണം! തലയില്‍ വയ്ക്കണോ നെഞ്ചത്ത്‌ വയ്ക്കണോ!
ആദ്യം അവർക്ക് കട്ട് ഒഫ് ഡേറ്റ് കൊടുക്കേണ്ടതാരുന്നില്ലെ.. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കാൻ.(അത് നടക്കില്ലെന്ന് ആർക്കാ അറിയാത്തെ അല്ലെ!)  എന്നിട്ട് റോഡിന്റെ കാര്യം തീരുമാനിക്കേണ്ടതാരുന്നു. ഇതിപ്പൊ ജനങ്ങൾക്ക് പിഴ എന്നും കിട്ടും.. കർത്തവ്യം ചെയ്യാത്ത തദ്ദേശങ്ങൾക്ക് എന്ത് കിട്ടും??


കോമ്പ്രമൈസ്:
എന്തായാലും ചെയ്യുമ്പം വൃത്തിക്ക് ചെയ്യട്ടെ. ചില മെട്രോകളില്‍ നടപ്പിലുണ്ട് എന്ന് കേള്‍ക്കുന്നത് പോലെ എല്ലായിടത്തും മൂന്നു ബിന്‍  വീതം വയ്ക്ക.


ഒന്നില്‍ ഭക്ഷണ മാലിന്യം - പോര്‍ക്കിനെ വളര്‍ത്താം (കാര്‍ഷിക പുരോഗതി)


മറ്റൊന്നില്‍ പ്ലാസ്റ്റിക് ഇതര മാലിന്യം - കമ്പോസ്റ്റ്‌ ഉണ്ടാക്കാം അല്ലെങ്കില്‍ പാചക വാതകം ഉണ്ടാക്കാം (വീണ്ടും പുരോഗതി)


ഒന്നില്‍ പ്ലാസ്റ്റിക്‌ മാലിന്യം- പെട്രോള്‍ ഉണ്ടാക്കാം. കിലോ ഒന്നിന് എണ്ണൂറു മില്ലി പെട്രോള്‍ കിട്ടും എന്നാ പറയണേ! ഇന്ധന ക്ഷാമം നേരിടാം! ആരോടാ കളി!


എന്നിട്ട് ആവശ്യക്കാര്‍ നേരിട്ട് വന്നു കൊണ്ട് പോയ്‌ ബാക്കി ഉള്ളത് തദ്ദേശക്കാരൻ കൊണ്ടോയാ മതീല്ലോ. അവസാനം 'വേസ്റ്റ് ക്ഷാമം' എന്നൊരു സാമ്പത്തിക ദുരിതം (ഇക്കണോമിക്സ് ക്രൈസിസ്) വരാതിരുന്നാ മതിയാരുന്നു!
വേസ്റ്റ് ഒന്നിചിട്ടാല്‍ ബുദ്ധിമുട്ട് തന്നെ ആണ്. എവിടെയെങ്കിലും കൊണ്ട് പോയ്‌ തള്ളിയാല്‍ തീരുന്നതല്ല തലവേദന. അത്ര എളുപ്പമല്ല.. പക്ഷെ ജനങ്ങളെ ശിക്ഷിക്കും മുന്‍പേ ഇതിനൊരു സിസ്റ്റം കൊണ്ട് വരേണ്ടത് എന്തായാലും ആവശ്യം തന്നെ അല്ലെ..!


ശ്രദ്ധ ക്ഷണിക്കല്‍:


പിന്നെ.. റോഡിലെ വേസ്റ്റ് ഈ രണ്ടു തരം വേസ്റ്റ് കൊണ്ട് തീര്‍ന്നില്ലാട്ട.., ചിലത് കൂടി ഉണ്ട്  ശ്രദ്ധയിലേക്ക്,,


  • ആര്‍ക്കും വേണ്ടാത്ത എന്നാല്‍ ആരെയും ഒഴിവാക്കാത്ത വാരികുഴികളും;
  • തുരുമ്പിച്ചതും പുകപ്രേതങ്ങളെ ചർദ്ദിക്കുന്നതുമായ ചരിത്രാതീതകാല വാഹനങ്ങളും;
  • ഏതു നിമിഷവും ആരുടേം നെഞ്ചത്ത് വീഴാൻ തയ്യാറായ് നിൽക്കുന്ന പടുകിഴവൻ വൈദ്യുതപോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തലവര നിശ്ചയിക്കുന്ന ലൈൻ കമ്പിയും;
  •  ജനമനസ്സുകൾ പോലെ ഒഴുക്കറ്റ, ചലനമറ്റ ഓടകളും; 
    • പിന്നെ....
  • പിന്നേത് നിമിഷവും ഇടിച്ച് ചിതറുവാൻ ടാറിൽ വച്ച്തേയ്ക്കപെടുവാൻ ഒരുങ്ങി കെട്ടി നടക്കുന്ന ഈ പാവം ഞങ്ങളും!

Monday, November 21, 2011

പ്രസവാനന്തരം അഥവാ പ്രസവക്കാഴ്ച്ചകൾ!

ഒരു നാടിന്റെ കണ്ണ് തുറന്ന പ്രസവം..

പ്രസവം കഴിഞ്ഞാൽ എന്താണ് സംഭവിക്കുക... കുഞ്ഞ് കരയും പിന്നെ കണ്ണു തുറക്കും..! പക്ഷെ ഇതാ ഒരു പ്രസവത്തിലൂടെ കുഞ്ഞിന്റെ മാത്രം അല്ല ഒരു നാടിന്റെ മുഴുവൻ കണ്ണ് തുറന്നിരിക്കുന്നു..! കാലങ്ങളായ് കാണാതെ പോയ ധാരാളം കാഴ്ചകൾ കണ്മുന്നിൽ തെളിയുന്നു..! ..!

പ്രസവം മാധ്യമങ്ങൾക്ക് കൊടുക്കില്ലെന്ന് ബച്ചൻ; കിട്ടാത്ത മുന്തിരി പുളിയുള്ളതെന്ന് മാധ്യമങ്ങൾ. എന്നാലും കുട്ടി പെണ്ണാണെന്നും കണ്ണ് ഐശ്വര്യയുടെ പോലെ ആണെന്നും കണ്ണ് മാത്രം അല്ല മൊത്തത്തിൽ കുട്ടി ഐശ്വര്യയുടെ പോലെ ആണെന്നും ആൺകുഞ്ഞായിരുന്നെങ്കിൽ എന്തേലും ഇത്തിരി എങ്കിലും അച്ഛന്റെ പോലേം ഉണ്ടായേനെ എന്നും ഒക്കെ വാർത്തകൾ അങ്ങുമിങ്ങും പരന്നു.

പക്ഷേ എന്ത് പറഞ്ഞാലും സമ്മതിക്കാത്ത സോഷ്യൽ നെറ്റ് വർക്ക് തലമുറ (ന്യൂ ജെനറേഷൻ) വേറെയും ഒരുപാട് കാഴ്ചകൾ കണ്ടു.. കണ്ണ് തുറന്ന് കണ്ടു!
കാപ്ഷന്‍:ഇതൊക്ക ആര് കാണാന്‍..ആര് കേള്‍ക്കാന്‍....
എല്ലാവരും ഐശോര്യ റായി യുടെ പ്രസവം നോക്കി നടക്കുകയല്ലേ...
Caption: Child Death in India;
India becomes the child death capital of the world and all the media and
people are running behind the birth of Aishwarya & Abhishek's child!
Caption: ഇന്ത്യയിൽ മിനിട്ടിൽ  4 കുഞ്ഞുങ്ങൾ മരിക്കുമ്പോൾ
എല്ലാവരും ഐശ്വര്യയുടെ പ്രസവത്തിന് പിറകേ..

Caption: എല്ലാവരും ഐശ്വര്യയുടെ പ്രസവമെടുപ്പിന്റെ പിറകേ..
മുല്ലപെരിയാർ  കുറേ ജീവനുകൾക്ക്  പിറകേ..



Caption: പെട്രോൾ വില കുതിച്ച് കയറുന്നു.. പ്രതികരികാൻ ആരും ഇല്ല.
എല്ലാവരും ഐശ്വര്യയുടെ പ്രസവ വാർത്ത കാതോർത്തിരിക്കുന്നു




കഥകൾ അങ്ങനെ ഒരുപാട് ഉണ്ടായി. ഈ വിഷയങ്ങളൊന്നും ഇന്നോ ഇന്നലെയോ നമ്മുടെ നാട്ടിൽ ഉള്ളതല്ലായിരുന്നുവെങ്കിലും ഐശ്വര്യ റായ് പ്രസവിച്ചപ്പോഴാണ് ഇതെല്ലാം ഗ്രെയിൻസ് മാറി കൂടുതൽ ക്ലിയർ ആയത്! ഐശ്വര്യ റായ്ക്ക് അഭിവാദ്യങ്ങൾ! ഒരൊറ്റ പ്രസവം കൊണ്ട് എന്തൊക്കെ ഇന്ത്യക്കാരെ കാണിച്ച് കൊടുത്തു മിടുക്കി!

Friday, November 11, 2011

മുന്നൂറ്റിമുപ്പത്തിമൂന്ന് ലച്ചം പുഴുക്കളുള്ള നാട്ടിലൊരു കൊച്ചു അങ്കണവാടി

അങ്കണവാടിയിൽ നാളുകളായ് നടന്ന് വരുന്ന നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രക്ഷോപ പരിപാടിക്കെതിരെ ചില ദുർഘടശക്തികൾ കേസുമായ് വന്നു. അടുക്കളയിൽ ഭവാനി പയറും അരിയും അടിച്ച് മാറ്റുന്ന പ്രശ്നത്തിലും പിള്ളാരുക്ക് കുടിക്കാൻ വെള്ളമില്ലാത്ത പ്രശ്നത്തിലും നടപടി ആവശ്യപെട്ട് ഇത്തരം പ്രതിക്ഷേധങ്ങൾ കാലങ്ങളായ് നടക്കണുണ്ടാരുന്നു. സുമതിയ്ക്കുള്ള പയറിൽ പുഴുങ്ങിയ മുട്ടയിട്ട് കൊടുത്ത് ഭവാനി പ്രക്ഷോപത്തിനെതിരെ ഒരു കളിയിറക്കി. അങ്ങനെ അങ്കണവാടിയുടെ നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രതിഷേധം ഒരു സാമൂഹ്യപ്രശ്നം ആണെന്നും അതിനാൽ അത് നിരോധിക്കുകയാണെന്നും സുമതിയുടെ വിഖ്യാതമായ വിധി വന്നു!


ഫ്ലാഷ്ബാക്ക്:

അമ്മിണി ടീച്ചറുടെ അങ്കണവാടിയിൽ അക്രമങ്ങൾ അതിക്രമിക്കുകയാണ്!

 ഇങ്ങനെ പോയാൽ പിള്ളാര് തലേൽ കേറി ഇരുന്ന് പേൻ നോക്കും. അപ്പുറത്ത് അരീം പയറും അടിച്ച് മാറ്റുന്ന അടുക്കളക്കാരി ഭവാനി. ഇപ്പുറത്ത് ഇരിയ്ക്കപൊറുതി തരാത്ത ഇത്തിരീം പോന്ന ക്രിമിനൽകണ്ടപ്പന്മാര്. ഒരു പ്രതിവിധി കണ്ടേ മതിയാവൂ.

അവസാനം ടീച്ചർ ഒരു തീരുമാനത്തിലെത്തി. ഒരു അങ്കണവാടി കോടതി സ്ഥാപിക്കുക തന്നെ. എല്ലാ കുരുത്തകേടും ചൂടോടെ കോടതി തീരുമാനിച്ച് ശിക്ഷയാക്കട്ടെ. വസുമതീടെ മോള് സുമതി മതി ജഡ്ജി. അവളാണ് ക്ലാസിലെ അല്പം ബുദ്ധീം പിടീം ഒക്കെ ഉള്ളവള്. ടീച്ചർ തീരുമാനിച്ചു. പിന്നെ ടീച്ചർ ഒരു വിളംബരം നടത്തി.

പ്രിയപെട്ട കുട്ടികളേ, ഇന്ന് മുതൽ നമ്മടെ ക്ലാസിലൊരു പുതിയ സംഗതീണ്ടാക്കാണ്. ഇനി മേലാൽ കുട്ടികളോ, അടുക്കളയിലെ ഭവാനിയോ അവൾടെ സഹായി ഭാമിനിയോ എന്തെങ്കിലും കുറ്റം ചെയ്താൽ ശിക്ഷ നടപ്പാക്കുന്നത് നമ്മടെ സുമതീടെ കോടതി ആയിരിക്കും. കോടതി വിധി എല്ലാവർക്കും ബാധകമാണ്. വിധിയുടെ പേരിൽ സുമതിയെ കൊഞ്ഞനം കുത്താനോ കോക്കിരി കാണിക്കാനോ ഇരട്ടപേര് വിളിക്കാനോ ഇടങ്കാലിട്ട് വീഴ്ത്താനോ സ്ലേറ്റിലോ ക്ലാസ്സ് ബോർഡിലോ അവളുടെ കോക്കിരിപടം വരയ്ക്കാനോ പാടില്ല. സുമതീടെ കോടതിയുടെ തീരുമാനത്തിൽ കുത്തിത്തിരിപ്പ് ഉള്ളവർക്ക് നേരെ എന്നെ സമീപിക്കാം. ഞാൻ ആണ് സുപ്രീം കോടതി.

അമ്മിണി ടീ‍ച്ചർ അങ്കണവാടി ചരിത്രത്തിലെ ആദ്യത്തെ അ. പി. കോ. (നിയമങ്ങളും ശിക്ഷകളും അടങ്ങുന്ന ങ്കണവാടി പീനൽ കോഡ്) മേശപ്പുറത്ത് വച്ചു!

അങ്ങനെ അന്ന് തൊട്ട് സുമതി വിധി പറയാൻ തുടങ്ങി. ബൈജപ്പൻ ബെഞ്ച് ഒടിച്ച കേസിലും ബാലപ്പൻ ക്രിഷ്ണൻ കുട്ടീടെ അസ്ഥാനത്ത് പെൻസിൽ കയറ്റിയ കേസിലും മദനകുമാറിന്റെ പെൻസിൽ ഇരട്ടിപ്പ് തട്ടിപ്പ് കേസിലും എല്ലാം തെളിവോടെ സാക്ഷി വിസ്താരത്തോടെ സുമതി വിധി പറഞ്ഞു.

സുമതീടെ വിധി പറച്ചിൽ പാടവത്തെ പണി കിട്ടാത്തവരൊക്കെ പാടി പുകഴ്ത്തുകയും പണി കിട്ടിയവരൊക്കെ പിന്തിരിഞ്ഞ് കൊഞ്ഞനം കുത്തുകയും ചെയ്തു. സുമതി സ്വാധീനങ്ങൾക്ക് വഴിപെട്ട് വിധിയിൽ വെള്ളം ചേർക്കുന്നുണ്ടെന്നും ഇഷ്ടക്കാരോട് ഏതാണ്ട് ഇടപാട് കാണിക്കണുണ്ടെന്നും അങ്കണവാടിയിലെ ഇടംതിരിഞ്ഞി ഗാങ്ങ് അച്ചൂം പ്രെണ്ട്സും ന്യൂസ് പിടിത്തക്കാരൻ മനോഹരന്റെ ചെവിയിൽ വീഴാതെ അവിടേം ഇവിടേം നിന്ന് കുശുകുശുത്തു.

എന്നാലും കുരുട്ട് ബുദ്ധിക്കാരനായ മനോഹരൻ അവരുടെ പല കൊഞ്ഞനം കുത്തലുകളും കോക്കിരി കാണിക്കലുകളും കയ്യോടെ പിടികൂടി ക്ലാസ് ബോർഡിലിട്ടു. അതിനെതിരെ കേസ് എടുത്ത സുമതിയോട് മാപ്പ് പറഞ്ഞും ഒന്നും രണ്ടും ഏത്തമിടൽ ശിക്ഷ വാങ്ങിയും അവരൊക്കെ രക്ഷപെട്ടു.

സുമതിയുടെ വിധികളെ പറ്റി പല അപവാദങ്ങളും അമ്മിണി ടീച്ചറുടെ ചെവിയിലും എത്തുന്നുണ്ടായിരുന്നു. കിട്ടുന്ന പെൻസിലിന്റെ വലുപ്പമനുസരിച്ചാണ് സുമതിയുടെ വിധികൾ എന്നും വിധിയിൽ വെള്ളം ചേർക്കുന്നതിന് സുമതിക്ക് പെൻസിൽ കൈമാറുന്നതിന് താൻ നേരിട്ട് സാക്ഷി ആയിട്ടുണ്ടെന്നും സുധൻ കുമാർ പറഞ്ഞത് വലിയ വിവാദമാവാതെ കെട്ടടങ്ങി. (കേസെടുത്താൽ തനിക്ക് തന്നെ പണികിട്ടും എന്നത് കൊണ്ടാണ് സുധന്റെ പ്രസ്ഥാവനയെ സുമതി വെറുതേ വിട്ടതെന്നും ഭാഷണം ഉണ്ട്!)

ഇതെല്ലാം കണ്ടും കേട്ടും അടുക്കളേലെ സഹായി ഭാമിനി അന്തം വിട്ട് നിന്നു.
                                             * * *


അങ്ങനെയിരിക്കെയാണ് നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രതിഷേധത്തിനെതിരെ സുമതിയുടെ പുതിയ വിധി!

തങ്ങളുടെ ബാക്കി ഉള്ള ഏക അവകാശമായ കുരുത്തക്കേടിനും കോടതി കോടാലി വച്ചത് ഇടംതിരിഞ്ഞി  കൂട്ടരെപ്രകോപിപ്പിച്ചു. പലവിധത്തിലുള്ള വിമർശനങ്ങളുമായ് അവർ ഒളിഞ്ഞും പതിഞ്ഞും രംഗത്തെത്തി. ഒരു ദിവസം ഉച്ചയൂണിന് മുൻപുള്ള മുള്ളാംബെല്ലിന് പുറത്ത് വിട്ടപ്പോൾ നടവഴിയിൽ മുള്ളാനൊക്കാതെ നട്ടം തിരിഞ്ഞ് നിന്ന കൂട്ടുകാരുടെ വൈക്ലബ്യം കണ്ട് ഇടംതിരിഞ്ഞി ഗ്യാങിലെ അല്പം വയറും വായും ഉള്ള രാജപ്പൻ കോടതി വിധി മണ്ടത്തരം ആണെന്നും സുമതി മണ്ടത്തി ആണെന്നും പ്രസ്ഥാവന ഇറക്കി!

കേട്ട് നിന്ന ന്യൂസ് പിടിത്തക്കാരൻ മനോഹരൻ ഒട്ടും നേരം കളയാതെ വാർത്ത ചൂടോടെ ക്ലാസ് ബോർഡിൽ ഇട്ടു! സംഗതി സംഭവമായ്! തന്നെ മണ്ടത്തി എന്ന് വിളിച്ചത് കേട്ട സുമതി കലിതുള്ളി. ബോർഡിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ സുമതി സ്വമേധയാ രാജപ്പനെതിരേ കേസ് എടുത്തു! രാജപ്പൻ കോടതി മുൻപാകെ എത്തി. സുമതി: “എന്തെങ്കിലും വിശദീകരണം പറയാനുണ്ടോ രാജപ്പാ? കോടതി വിധിയെ രാജപ്പൻ മണ്ടത്തരം എന്നും എന്നെ മണ്ടത്തി എന്നും വിളിച്ചത് ശെരി ആണോ?”

സംഗതി ശെരി തന്നെ. തെളിവുകൾ പരിശോധിച്ച സുമതി കണ്ടെത്തി. തള്ളേ കലിപ്പ് അടങ്ങണില്ലല്ലോ! സുമതി ആത്മഗതം ചെയ്തു. പിടിച്ചത് പുലിവാലായെന്ന് രാജപ്പനും മനസ്സിലായ്. വല്യ പുലിയായ താൻ സുമതിയോട് മാപ്പ് പറയുവേ... കോപ് പറയും. രാജപ്പൻ തീരുമാനിച്ചു. പിന്നെ എങ്ങനെ കേസിൽ നിന്ന് രക്ഷപെടും!!!???!! രാജപ്പൻ ആലോചിച്ചു. മണ്ടത്തരത്തിനും മണ്ടത്തിക്കും ഏത് പുരാണത്തിലെങ്കിലും തപ്പി വേറെ അർത്ഥം ഉണ്ടോ എന്ന് നോക്കുക തന്നെ! രാജപ്പൻ തീരുമാനിച്ചു!

രാജപ്പൻ തന്റെ നാലാം ക്ലാസിൽ പഠിക്കുന്ന ബുദ്ധിമാനായ അമ്മാവന്റെ മോനെ ലീവ് എടുപ്പിച്ച് കോടതിയിൽ എത്തിച്ചു. അമ്മാവന്റെ മോൻ സുമതിയ്ക്ക് മുൻപാകെ മണ്ടത്തിയുടെ അർത്ഥം വിശദീകരിക്കാൻ അന്താളിച്ച് നിന്നു. സുമതി അമ്മാവന്റെ മോനോട് ചോദിച്ചു: രാജപ്പനെ പേടി ഉണ്ടോ? അമ്മാവന്റെ മോൻ വിറച്ച്കൊണ്ട് പറഞ്ഞു: ഇല്ല. “ഇടംതിരിഞ്ഞികളെ പേടിയുണ്ടോ?”; “ഇല്ല” “എന്നാൽ അർത്ഥം പറയൂ”

“യുവർ ഓണർ, പുരാണങ്ങളും പ്രാചീന ഗ്രന്ഥങ്ങളും കളികുടുക്കയും ബാലമംഗളവും പരിശോധിച്ചതിൽ നിന്ന് അടിയന് മനസ്സിലാവുന്നത്, മണ്ട എന്നാൽ തല അല്ലെങ്കിൽ തലച്ചോറ്. മണ്ടയിൽ നിന്ന് തരം തരം ആയി വരുന്നത് മണ്ടത്തരം. എന്ന് വച്ചാൽ ഒടുക്കത്തെ ബുദ്ധി. മണ്ടത്തി എന്നാൽ മണ്ട ഉള്ളവൾ. എന്ന് വച്ചാൽ കോടതി ബുദ്ധി ഉള്ളവൾ ആണെന്ന് വേണെങ്കിൽ കണക്കാക്കാം.”

രാജപ്പന്റേം അമ്മാവന്റെ മോന്റേം വിശദീകരണങ്ങൾ കേട്ട സുമതി കൺഫ്യൂഷണിൽ ആയി. അപ്പൊ ഇവന്മാർ എനിക്ക് ഒടുക്കത്തെ ബുദ്ധി ഉണ്ടെന്നല്ലേ പറഞ്ഞു വന്നേ.. അതോ രണ്ടും കൂടി എന്നെ പൊട്ടൻ കളിപ്പിക്കുവായിരുന്നോ. കിടക്കപായിലും രാവിലെ പല്ലു തേയ്ക്കുമ്പോഴും ഒക്കെ സുമതി ആലോചിച്ചു. വായിൽ കൊള്ളാത്ത ബ്രഷ് എടുത്ത് പല്ലിൽ കുത്തി തിരുകുമ്പോഴും സുമതിയുടെ തലയിൽ ഓളങ്ങൾ താളം തുള്ളുകയായിരുന്നു. പെട്ടെന്ന് പിറകിൽ നിന്ന് അച്ഛന്റെ ഘോര ഗർജ്ജനം കേട്ട് സുമതി വർത്തമാനകാലത്തിലേക്ക് വീണു; “ എടീ‍.. സുമതീ,, മണ്ടത്തീ, പോത്തേ. എന്ത് മണ്ടത്തരമാടി നീ ഈ കാണിക്കണേ? അച്ഛൻ ഡൈ ചെയ്യുന്ന ബ്രഷ് എടുത്താണോ അണ്ണാക്കിൽ ഉരയ്ക്കണേ??”

സുമതി ഞെട്ടി! തലങ്ങും വിലങ്ങും ഞെട്ടി. തന്റെ അണ്ണാക്കിലിരിക്കുന്ന ബ്രഷിന്റെ കാര്യം ഓർത്തല്ല; മറിച്ച് അച്ഛന്റെ ഗർജ്ജനത്തിന്റെ അർത്ഥം ഓർത്ത്. അപ്പോൾ താനീ ചെയ്ത ഇടപാടാ‍ണ് മണ്ടത്തരം!!!! രാജപ്പൻ എന്നെ കളിയാക്കിയത് പോരാഞ്ഞിട്ട് പറ്റിക്കാൻ നോക്കുവായിരുന്നു!! അവന്മാരെന്നെ പിന്നേം പിന്നേം മണ്ടത്തി ആക്കുവായിരുന്നു! മദമിളകിയ ആനയേപോലെ സുമതി അങ്കണവാടിയിലെത്തി. ഉമ്മറത്ത് പല്ലിളിച്ച് നിപ്പുണ്ട് രാജപ്പൻ. ഉടൻ കോടതി തുടങ്ങി. രണ്ടാമതൊന്ന് ആലോചിക്കാതെ സുമതി വിധി പറഞ്ഞു:

“രാജപ്പൻ ചെയ്തത് എന്നെ കളിയാക്കൽ തന്നെ. നിനക്ക് ഞാൻ അറുന്നൂറ് ഏത്തമിടൽ പിഴ വിധിച്ചിരിക്കുന്നു.” തടിച്ച് കുറുകിയ രാജപ്പന്റെ ഇളിച്ച മോന്ത നോക്കി കലിപ്പ് തീരാതെ സുമതി പിന്നേം പറഞ്ഞു...; “രാജപ്പാ ഡാ ചാണകപ്പുഴൂ.... ചാ‍ണകപുഴു പോലിരിക്കണ നിനക്ക് എന്റെ മുന്നിൽ നിക്കാൻ എന്ത് യോഗ്യത ഉണ്ടെടാ! അപ്പീലിന് പോലും നിക്കാതെ ഇപ്പൊ തന്നെ നീ ഏത്തം ഇട്ടോ!!” കടുത്ത വിധി കേട്ട് ഇടംതിരിഞ്ഞികൾ മൊത്തം ഞെട്ടി

കേട്ട്  നിന്ന അമ്മിണി ടീച്ചറുടെ നെല്ലിപലക തകർന്നു. “സുമതീ.. ആ മതീ.. നിർത്തിക്കോ. കോടതി ആണ് അധികാരം ഉണ്ട് എന്ന് പറഞ്ഞ് നീ അവനെ ചാണകപുഴു എന്ന് വിളിക്കുന്നോ!!? ഇനി മേലാൽ നിന്റെ കോടതീം വേണ്ട നിയമോം വേണ്ട.. ഞാൻ നോക്കിക്കോളാ കാര്യങ്ങൾ”

കണ്ട് നിന്ന ഭാമിനി ആത്മഗതം ചെയ്തു; “അങ്കണവാടി ആയതും അമ്മിണി ടീച്ചർ ആയതും നന്നായി! ശെരിക്കും ഉള്ള കോടതി ആണ് പ്രതിയെ നോക്കി ചാണകപുഴു എന്ന് വിളിച്ചേങ്കിൽ എന്ത് നടക്കും..! ആനയ്ക്ക് പ്രാന്ത് പിടിച്ചാ ചങ്ങലയ്ക്കിടാ.. ചങ്ങലയ്ക്ക് പ്രാന്ത് പിടിചാലെന്നാ ചെയ്യാനാ!”

(കോടതി ജഡ്ജിമാർ ഷാജികൈലാസിന്റെ പടം കാണാത്ത കാലത്ത് നടന്ന ഒരു കഥയാണിത്)

ഡിസ്ക്ലോന്തൽ:
ഈ കഥയിലെ കുറ്റവാളികളും കുറ്റം ചെയ്യാത്തവരും ശിക്ഷിക്കപെട്ടവരും ശിക്ഷ വിധിച്ചവരും അന്തോം കുന്തോം ഇല്ലാത്ത മുട്ടേന്ന് വിരിയാത്ത ചീളു പിള്ളാരാണ്. ഇവർക്ക് ജീവിച്ചിരിക്കുന്നവരോ പണ്ടയ്ക്കും പണ്ടേ പണ്ടാരടങ്ങിയവരോ ആയ ഏതെങ്കിലും കണാപ്പന്മാ‍രും ആയി എന്തെങ്കിലും വഹ സാമ്യം സാമീപ്യം സമാനം  ഉണ്ടേൽ അയ്യപ്പ സ്വാമിയാണേ അത് വെറും ഹുഡായിപ്പ് തോന്നൽ മാത്രാണ്. ആമേൻ

Monday, November 7, 2011

വൃഥാ ഒരു വൃദ്ധൻ!

വേകുവോളം നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെ
ആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......!

അലക്ഷ്യമായ്
അലഞ്ഞെൻ ജീവനിൽ
എന്നോ ഉദിച്ച ലക്ഷ്യമായിരുന്നു നീ.

പിന്നെ ഞാൻ
ഉരുകിയൊലിച്ചെരിഞ്ഞമർന്നത്
നിനക്കിരുട്ടറിയാതുയരാൻ മാത്രമായിരുന്നു.

രാപകലളക്കാതെ
നിഷ്ടയില്ലാതനിഷ്ടമില്ലാതെ..
സ്വരുക്കൂട്ടുമുറുമ്പാ‍യത് നിൻ ഭാവിയുരുവാക്കാനായിരുന്നു.

ജീവിതം കൂട്ടിമുട്ടിച്ച്
നിനക്ക് കുഴിയില്ലാവഴി വെട്ടാനുഴറവേ..
വിഴിയുമെൻ വിഴികൾക്കാശ്വാസം നിൻ കിളുന്ത് ചിരികളായിരുന്നു.

എന്നെ നിന്നിലുപേക്ഷിച്ച്
എന്റെ സ്വപ്നങ്ങൾ നിന്നിലേകീകരിച്ച്..
എനിക്കന്യനായ് ഞാൻ, നാളെ നിന്നിലൂടെന്നെ സഫലീകരിക്കാൻ.

കടം വാങ്ങില്ലെന്നുറച്ചെൻ
കഴുത്തറ്റം കടം കയറിയതും നിനക്കായ്..
കോഴ നൽകില്ലെന്നുറച്ചെൻ ധാർമ്മീകതയഴിഞ്ഞതും നിനക്കായ്.

പടവെട്ടി നീങ്ങവേ ചുറ്റും
പലവുരു കണ്മടക്കി ഞാൻ എന്തോ,
എന്റെ വ്യക്തിത്വത്തിനും മീതേ പടർന്ന വികാരമായിരുന്നു നീ.


വിത്തിനായ്
വിരിഞ്ഞു വാടിയ പൂവായ് ഇന്നു ഞാൻ..
കരിഞ്ഞുണങ്ങി നിൻ ശിരസ്സിലൊരു ദുഃശ്ശകുനമായ്.

നിന്നുമ്മറപ്പടിയിലെ
ചവറ്റുകൂനയിലെറിഞ്ഞൊരുച്ഛിഷ്ടമായി ഞാൻ,
ദ്രവിച്ച് മണ്ണാകിലും എൻ മകനേ നീ തോൽക്കാതിരിക്കുക!

ഇന്നലെ ഞാൻ
ഓടിയ വഴികളിൽ ഇന്നു നീ ഓടുന്നത് കാണ്മൂ ഞാൻ..
അല്പം നിനക്കായ് ബാക്കി വയ്ക്കുക നീ ഞാനാകാതിരിക്കുവാൻ!

നീ തോൽക്കാതിരിക്കാൻ
അവസാനം വരെ തോറ്റവനീ ഞാൻ എൻപതാൽ
തോൽക്കാതിരിയ്ക്ക; നീ തോറ്റാലെൻ തോൽവിയും തോൽവിയായിടും.


എനിക്കായ് നീ
ബാക്കി വച്ചോരുമുഴം കയറിലെൻ പ്രാണൻ പിടയവേ
ഇരുളുമെൻ കൺകൾ വെറുതേ എന്തോ,, എന്തോ ചോദിച്ചു,


വേകുവോളം
നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെ
ആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......!

Friday, November 4, 2011

ഉടുപ്പ് കീറും പെണ്ണിന് ഊരിപ്പോവും പയ്യൻ!


ഒരു സ്വാതന്ത്ര്യസമര ചരിതം!

“ഈ ഉടുപ്പ് കണ്ടുപിടിച്ചവൻ ആരാ! കൊഴുത്ത് മുഴുത്ത ഈ സൗന്ദരര്യമൊക്കെ നൂൽകച്ചകളിൽ പൊതിഞ്ഞ് സൂക്ഷിക്കണമത്രേ!” - ചരിത്രം ഭൂമികുലുങ്ങിയത് പോലെ കീഴ്മേൽ മറിഞ്ഞ തൊണ്ണൂറുകളിൽ മലയാളമണ്ണിന്റെ സൗന്ദര്യം ചിട്ടിതുണികൾക്കുള്ളിലെ തുറുങ്കിൽ കിടന്ന് നെടുവീർപ്പോടെ ആത്മഗതം ചെയ്തു.

 മാറിലൊരു കഷണം തുണിയും നേരിയ മുണ്ടും അലങ്കരിച്ച ആ നഷ്ടപെട്ട വസന്തകാലം എന്ന് തിരിച്ച് വരും! ഈ തുണികൂട്ടങ്ങളുടെ ഏതറ്റം പിടിച്ച് വലിച്ച് കീറിയാൽ അതിനകത്ത് വീർപ്പ് മുട്ടുന്ന തനിക്ക് അല്പം ശുദ്ധവായു കിട്ടും!  സ്വാതന്ത്ര്യം വരും! പാശ്ചാത്യ ലോകം ആസ്വദിക്കുന്ന സൗന്ദര്യസ്വാതന്ത്ര്യം മലകൾ കടന്ന് മലങ്കാറ്റിൽ പരന്ന് ഈ മലയാളമണ്ണിലും വരും. അടിച്ചമർത്തപെട്ട സൗന്ദര്യം സ്വപ്നം കണ്ടു.


ഹും! സൗന്ദര്യത്തിന് നഗ്നത എന്ന് വിളിപ്പേരിട്ടിരിക്കുന്നു സാമ്രാജ്യത്വശക്തികൾ.. വസ്ത്രങ്ങൾ നഗ്നത മറയ്ക്കാൻ ആണത്രേ!
തുറുങ്കലുകൾക്കും ന്യായീകരണങ്ങൾ!
തോൽ‌പ്പിക്കണം.. അവസാന സ്വാതന്ത്ര്യം വരെ തോൽ‌പ്പിക്കണം! കുടശീലകനമുള്ള തുണിതുറുങ്കലുകളിൽ കിടന്ന് സ്വാതന്ത്ര്യസമരത്തിന്റെ യുദ്ധമുഖങ്ങൾ തുറന്ന്  സൗന്ദര്യം പ്രതികരിക്കാൻ തുടങ്ങി.

വിപ്ലവം തുടങ്ങേണ്ടതെവിടെ നിന്ന്?? സൗന്ദര്യം കൂലങ്കുഷമായ് ആലോചിച്ചു. ആഗോള താപനം കൂടി വരുന്ന കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. ഇത്ര കനമുള്ള തുണി കൊണ്ട് ബ്ലൌസ് തയിച്ചാൽ നാളെ വരുന്ന ചൂടിനെ എങ്ങനെ താങ്ങും!?! കുറയ്ക്കാം.. കനം കുറയ്ക്കാം! ആദ്യ സമര പടയൊരുക്കം! കട്ടി ചിട്ടി തുണികൾ വലിച്ചെറിഞ്ഞ് നേർത്ത തുണികളിലൂടെ പുറം ലോകത്തേക്ക് ഒളിഞ്ഞ് നോക്കി സൗന്ദര്യം ആശ്വാസം കൊണ്ടു.വിപ്ലവം വെളിച്ചം കണ്ടു. അകത്തുള്ളത് കാണാതിരിക്കാനോ, കാണിക്കാനോ ഈ ധാരണം എന്ന് കാണുന്നവന് ധാരണയില്ലാതാക്കും വിധം സാധാരണമായി ആ വിപ്ലവം.

പക്ഷേ സൗന്ദര്യം സംതൃപ്തയായില്ല.  പോരാ..! വെറും ഈ ഉളിഞ്ഞ് നോട്ടമല്ലെന്റെ ജന്മാവകാശം. ഇതല്ല സ്വാതന്ത്ര്യം. പുറത്ത് കടക്കണം. കെട്ടുപാടുകൾ പൊട്ടിച്ച് പുറത്ത് കടക്കണം. കീറാം.. തുണികൾ വലിച്ച് കീറാം! വിശാലമായ് ചിന്തിക്കാം. എവിടെ കീറും? വിപ്ലവമാണെന്ന് പറഞ്ഞ് എടുത്ത് ചാടിയാൽ കോമ്പ്ലക്ഷനെ ബാധിക്കും. സൂക്ഷിക്കണം...

തൽക്കാലം പ്രശ്നസാധ്യത തുലോം കുറഞ്ഞ പുറം തന്നെ കീറാം.!! കീറി. പരമാവധി കീറി. 1 മീറ്റർ തുണി കൊണ്ട് തയ്യിച്ചത് കാൽ മീറ്ററിൽ ഒതുക്കും വിധം കീറി. വാഹ്! ഫുട്ബോൾ ഗ്രൌണ്ട് പോലെ വിശാലമായ് തുറന്നിട്ട പുറംജാലകത്തിലൂടെ സൗന്ദര്യം നിയന്ത്രിത സ്വാതന്ത്ര്യം ആസ്വദിച്ചു. നേരിയ നൂലിഴകളിലൂടെ വർണ്ണപൂക്കളും മിനുക്കു പണികളുമുള്ള അലങ്കൃത കുഞ്ചകങ്ങൾ സ്വാതന്ത്ര്യ സമര പതാകകളായ് അതിനിവേശ ശക്തികളെ വെല്ലുവിളിച്ചു.

[എങ്കിലും ഒത്തപുറത്ത് കെട്ടിയവന്റെ താളപിഴകളും,   ചട്ടുകപാടുകളും കരിങ്കാലി മറുകുകളുമുള്ള ചില പിന്തിരിസുന്ദരികൾ സമരത്തിൽ ചേരാതെ കഴുത്ത് വെട്ടാത്ത ബ്ലൌസുമിട്ട് പിന്തിരിഞ്ഞ് നിന്നു. കരിങ്കാലികൾ എവിടേയും ഉണ്ടല്ലോ!]

സാരിയിലെ സ്വാതന്ത്ര്യം ചുരിദാറിലേക്കും.

ഈ നേർത്ത തുണിയിലൂടെയും കീറിപൊളിച്ച കഴുത്തിലൂടെയും ലഭിച്ച നിയന്ത്രിത സ്വാതന്ത്ര്യം പക്ഷേ എല്ലാ പ്രദേശങ്ങൾക്കും ലഭിക്കുന്നില്ല. സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചം കടന്ന് ചെല്ലാത്ത പ്രദേശങ്ങൾ ഇനിയും ബാക്കിയുണ്ട്-കീഴോട്ട് നോക്കിയിരുന്ന് സമരമുറകൾ ആലോചിച്ച സൗന്ദര്യം കണ്ടെത്തി!

സാരിയിൽ പക്ഷേ, ആ പ്രദേശങ്ങളിൽ സ്വാതന്ത്ര്യ കിരണങ്ങളെത്തിക്കാൻ ബുദ്ധിമുട്ടാണ് സാരിതുറുങ്കലുകളുടെ തന്ത്രപ്രധാനമായ ചുവരുകൾ ആണവിടം. ആ വൃത്തികെട്ട ജയിലിന്റെ ചുറ്റുമതിലുകളിൽ തുളയിടൽ അതിവിപ്ലവമായ് പോവും. പിന്നെ എവിടെ പിടിച്ച് കീറും. അതെ ചുരിദാറിൽ തന്നെ. സാരിയിൽ നിന്ന് സ്വാതന്ത്ര്യ സമരം ചുരിദാറിലേക്കും ആളിപടർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി സൗന്ദര്യം  തിരിച്ചറിഞ്ഞു.

പാശ്ചാത്യമങ്കമാർ മുട്ടോളം പോന്ന ഒരു മിഡിയുമിട്ട് ആ മിഡിയിൽ നേരെ ഒരു പൊളിയുമിട്ട് നടക്കുന്ന കണ്ട് നാം എത്ര കൊതിയോടെ നിന്നിട്ടുണ്ട്..! ഈ ഇരുട്ടിൽ നിന്നൊന്ന് മോചിക്കപെടാൻ എത്ര കൊതിച്ചിട്ടുണ്ട്! കീറാം. ചുരിദാർജയിൽ ഉണ്ടാക്കിയവൻ അതിന്റെ പള്ളയിൽ ഒരു പൊളി വച്ചത് വരാനിരിക്കുന്ന സ്വാതന്ത്ര്യ സമരം മുന്നിൽ കണ്ട് തന്നെ ആവും. താരതമ്യേന ദുർബല പ്രദേശമായ അവിടെ തന്നെ കീറാം. അരകെട്ട് വരെ അങ്ങ് കീറാം. പ്രകാശം പരക്കട്ടെ! സ്വാതന്ത്ര്യക്കതിരുകൾ ഉൾക്കോണുകളിലും ഇത്തിരി വെട്ടം വീശട്ടെ!

കീറി തുറന്നകത്തേക്ക് നോക്കിയ സൗന്ദര്യം ഞെട്ടി! എന്തൊരു ജെയിലാണിവിടം. എത്ര ശക്തമായ മതിലുകൾ! ദുർബ്ബലപെടുത്തണം. അല്ലെങ്കിൽ ഈ കീറൽ സമരം വെറും പാഴായ കീറാമുട്ടി ആയിപോവും. ‘ബോട്ടം’ ആണത്രേ പാര; ഈ ഘോരാന്തകാരത്തിനുത്തരവാദി! ഇവിടെയും മറഞ്ഞ് കിടപ്പുണ്ടൊരു സമര പതാക! ഇറ്റു വെളിച്ചം കാണാൻ കൊതി പൂണ്ട്! കഞ്ചുകപതാക പോലെ ഈ കുഞ്ചക പതാകയും പുറം ലോകം കാണണം! സ്വാതന്ത്ര്യകൊടികൾ ആവണം!

കനം കുറയ്ക്കണം. പണ്ട് നസ്രാണി പെണ്ണുങ്ങൾ ചട്ടയും മുണ്ടുമുടുത്താരുന്ന കാലത്ത് പള്ളിയിൽ പോകുമ്പം തലയിൽ പുതച്ചിരുന്ന നേർത്ത പുതമുണ്ടുണ്ടത്രേ! അത് മതി ബോട്ടം തുന്നാൻ! സ്വാതന്ത്ര്യം പ്രകാശിക്കട്ടെ! കീറികയറ്റിയ ടോപ്പും നേർത്തതും തൊലിയിലൊട്ടിയതും എന്താണ്ടൊക്കെയും ആയ ബോട്ടവും ഇട്ട്  നടവഴികളിൽ പാറിപറപ്പിക്കുന്ന കാറ്റ് വരാൻ കണ്ണാടി ദൈവങ്ങളോട് പ്രാർത്ഥിച്ച് സുന്ദരിമാർ പുറത്തേക്കിറങ്ങി! ആഹാ പൂക്കൾ തുന്നി ഞെറി പിടിപ്പിച്ച പതാകകൾ സുവ്യക്തം! സ്വാതന്ത്ര്യക്കതിരുകൾ ഉൾനാടൻ ഗ്രാമങ്ങളിലും അലയൊളി വീശുന്നു!

പക്ഷേ തീർന്നില്ല. ചുരിദാറിൽ വിപ്ലവം കൊണ്ട് വന്നെങ്കിലും സ്വാതന്ത്ര്യം അടിച്ചമർത്തുന്ന ദുഷ്ടശക്തികൾ ഇനിയും ബാക്കിയുണ്ട്. ഒരു പ്രദേശം സ്വാതന്ത്ര്യവെളിച്ചം കണ്ടപ്പോൾ മാ‍റു..ചെ.. മറു പ്രദേശം അവിടെയും വസ്ത്രാധിനിവേശത്തിൻ കീഴിലാണ്. അവിടത്തെ സുപ്രധാന അതിനിവേശ ശക്തി ചുരിദാറിന്റെ കൂടെ ഫ്രീ ആയി വരുന്ന ഷാൾ ആണ്! ആര് കണ്ട് പിടിച്ചെടാ ഈ പണ്ടാരമൊക്കെ! വലിച്ച് പറിച്ച് ദൂരെ കളഞ്ഞാ‍ലോ! വേണ്ട; അത്ര കടുംകൈക്ക് മുതിർന്നാൽ യാഥാസ്ഥിതിക ക്ഷുദ്രശക്തികൾ പ്രതികരിക്കും. എളുപ്പം ചെയ്യാവുന്ന ഒരു പരിപാടി ഉണ്ട്. കഴുത്തറ്റം അങ്ങ് കയറ്റിയിടാം. ഇല്ലെങ്കിൽ ആർക്കും ശല്യമില്ലാതെ സൈഡിലെവിടേലും തൂക്കാം.  ഇത്രയും സ്വാതന്ത്ര്യം കൊണ്ട് വരാമെങ്കിൽ പിന്നെ ഒരു കൊച്ചു കോതലയാണോ പ്രശ്നം! പുതിയ ഫാഷൻ. അങ്ങ് കയറ്റിയിട്ടു. മേലോട്ട് പരമാവധി കേറാവുന്നേടത്തോളം കയറ്റിയിട്ടു! പിന്നെ ചിലർ ഡീസന്റ് ആയ് അരികിലെവിടേലും പിന്നിയിട്ടു. ഇത്രേം ഒക്കെ നുമ്മടേലും ഉണ്ടെന്ന് നാലാള് കാണട്ട്!  ഹല്ല പിന്നെ!

[പക്ഷേ അവിടെയും പിന്തിരിസുന്ദരികൾ കരിങ്കാലികളായി തിരിഞ്ഞ് നിന്നു! ഉള്ളവൾക്കല്ലേ തുറന്ന് വച്ചിട്ട് കാര്യം ഉള്ളു! ഇല്ലാത്ത നമ്മൾ തുറന്നിട്ട് എന്തിന്! അതുകൊണ്ട് നമുക്ക് മൂടിപുതച്ച ഭാവശുദ്ധിയുടെ നിറകുട മകുടങ്ങളാകാം! കുടമില്ലാത്തവൾക്ക് ഉള്ള കുടം മകുടം!]

അങ്ങനെ സൗന്ദര്യം ഷാളുമാറ്റി, വെള്ളിതളികയിൽ ചന്ദനകുടങ്ങളെന്ന പോലെ താളത്തിൽ ചുവട് വച്ച് അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങി.. നീങ്ങികൊണ്ടേ ഇരിക്കുന്നു. പുതിയ പുലരികളിലേക്ക്.. പുതിയ പ്രകാശത്തിലേക്ക് ഇരുളില്ലാത്ത ലോകം സ്വായത്തമാകും വരെ നിശബ്ദസമരം തുടർന്ന് കൊണ്ടേ..! ഇനിയുമെന്തൊക്കെ കാണാൻ കെടക്കണ്....!
                                                 **************
അവിടെ അങ്ങനെ സമരം തുടരവേ ഇങ്ങ് പിന്നോട്ട് മാറി സൗന്ദര്യസ്വാതന്ത്ര്യകന്യക മറനീക്കി പുറത്ത് വരുന്നതിലുള്ള ഊറിയൊലിക്കുന്ന ആഹ്ലാദത്തിൽ ആക്രാന്തം മൂത്ത് അവളെ എങ്ങനെ വളച്ചൊടിയ്ക്കാം എന്ന വഴി തേടി സൂപ്പർ മാനും ഹീമാനും സ്പൈഡർമാനും കാണാൻ പോയിരുന്ന യുവ കോമളമോന്മാർ ഒരു സത്യം തിരിച്ചറിഞ്ഞു! സൂപ്പർമാൻ തന്നെ ഹീറോ സ്പൈഡർമാൻ തന്നെ ഹീറോ! അവരെ ഹീറോ ആക്കുന്ന നഗ്ന സത്യം എന്താണ്?? അതെ! അത് തന്നെ! പരസ്യമായവരൊക്കെ ഇട്ട അണ്ടർവേർ! വേർ? വേർ ഈസ് മൈ അണ്ടർവേർ? അവർ തല പുകഞ്ഞു! ഇമ്പ്രഷൻ ബരാൻ അണ്ടർവെയറു കാണണം!

പണ്ട് പ്രായം ഇരുപത് വരെ വള്ളിനിക്കറിട്ട് വയറു കാണിച്ച കാലം അല്ല; ലുങ്കിയുടുത്ത് കേറ്റികുത്തിയ കാലം അല്ല; എന്നോ ഏതോ അമുൽ/സെറെലാക്ക്/പാമ്പർ സംസ്കാരത്തിന്റെ ഭാഗമായ് പുരുഷ പൊടികളുടെ ദേഹത്തെല്ലാം നിക്കറ് പോയ് പാന്റ് കയറി. ഒക്കേം കെട്ടിമറച്ച ഈ കോലത്തിൽ എങ്ങനെ ഒരു സൂപ്പർ മാൻ ആവും!!!??!!! അവന്റെ   ചോദ്യചിഹ്നങ്ങൾ ആശ്ചര്യചിഹ്നങ്ങളുടെ തടവറയിലായി........

......ഊരാം! അവനും തീരുമാനിച്ചു! ഊരി അങ്ങ് നെല്ലിപടിയിൽ കൊണ്ട് വയ്ക്കാം. മൊബൈൽ ഫോൺ ഇല്ലാത്ത മറ്റേ കൈ കൊണ്ട് ഇടക്കൊന്ന് മേലോട്ട് കയറ്റി എന്ന് വരുത്താം. അണ്ടർവെയറിന്റെ ഇലാസ്റ്റിക്കും നിറവും ബ്രാന്റും എങ്കിലും നാലാള് കാണട്ടെ! സൂപ്പർമാൻ ആയില്ലെങ്കിലും ഇലാസ്റ്റിക്ക് മാൻ എങ്കിലും ആവൂല്ലോ. (പക്ഷേ ഈ നൂതന വിപ്ലവ ഫാഷന് പിന്നിൽ ചില അണ്ടർവെയർ കമ്പനിക്കാരുടെ കറുത്ത കൈകൾ ഉണ്ടോ എന്നും സംശയിക്കുന്ന ദോഷൈകദൃക്കുകളും ഒണ്ട്! ആ അങ്ങനെയെങ്കിലും അവനത് ഇടുന്ന ശീലം ഉണ്ടാക്കട്ടെ എന്ന് ആശ്വസിക്കുന്ന ഗുണൈകദൃക്കുകളും ഉണ്ട്)   



സത്യങ്ങള്‍ എപ്പോളും മെനകെട്ട പണ്ടാരങ്ങള്‍ ആണ്. മറ നീക്കി പുറത്തു വന്നുകൊണ്ടേ ഇരിക്കും! പ്രത്യേകിച്ച് സുന്ദരമായ സത്യങ്ങള്‍. എത്ര മറച്ചാലും ഏതെങ്കിലും തലപ്പോ വാലോ വെളിയില്‍ കാണിക്കാതെ ഇരിക്കാന്‍ സത്യത്തില്‍ സത്യതിനാവില്ല! പ്രകൃതിയുടെ ഏറ്റവും വലിയ സത്യം ആയ നഗ്നതയും അത് പോലെ തന്നെ! അതും അല്പം കൊഴുത്ത മുഴുമുഴുത്ത സത്യങ്ങള്‍ ആണെങ്കില്‍ പറയുവേ വേണ്ട!

Tuesday, November 1, 2011

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!





നിങ്ങൾ പരസ്പരം ചെളി വാരി എറിയൂ! നിങ്ങളുടെ അടിമകൾ ഞങ്ങളും കൂടാം! അങ്ങനെ തമ്മിൽ തമ്മിൽ കുറ്റങ്ങൾ വിളിച്ച് പറഞ്ഞ് വയറ്റിൽ വായു നിറയ്ക്കാം! പിന്നെ വായു പുറത്തോട്ട് വിടാം! എല്ലാ നാറ്റങ്ങളും ചേർന്ന് സങ്കലിച്ച് ലായനിപ്പിച്ച് കേരളത്തിന്റെ സുഗന്ധമാക്കി മാറ്റാം! കേരള പുരോഗതി അങ്ങനെ ചുരുളുകളായ് ഉയരങ്ങളിലേക്ക് ഉയരട്ടെ!

സദാചാരലംഘനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, അഴിമതിയുടെ അളവ് തോതുകൾ, നാടിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ മുഴക്കോലുകൾ! ചർച്ചകൾ, വോട്ട് ചോദിക്കൽ എല്ലാം ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തി! വളർച്ചയെ വികസനത്തെ അടിസ്ഥാനപ്പെടുത്താൻ അവയൊക്കെ തറക്കല്ലുകളിൽ അടിവസ്ത്രങ്ങൾ പോലുമില്ലാതെ പുല്ലു മുളച്ച് നിന്ന് പല്ലിളിക്കുന്നു.


നിങ്ങളുടെ പേരു കൊത്തിയ ശിലാഫലകങ്ങൾ കൊണ്ട് വന്ന് ഞങ്ങളുടെ നെഞ്ചിൽ കുഴിച്ചിട്ട് ഞങ്ങൾ തന്ന പണം എടുത്ത് നിങ്ങൾ വിദേശ നിക്ഷേപങ്ങൾ ഉണ്ടാക്കിയപ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട് മണ്ണിലിഴയുന്ന ഞങ്ങൾക്ക് കണ്ണിനൊരു കുളിർമ്മ നൽകാൻ പൂപ്പൽ പിടിച്ച ശിലാഫലകങ്ങളിൽ നായകൾ കവച്ച് നിന്ന് മുള്ളുന്ന നിങ്ങളുടെ ബഹു. നാമങ്ങൾ മാത്രം! എന്റെ നാടിന്റെ നായകളേ നിങ്ങൾ ഞങ്ങളുടെ നിർവികാരതയുടെ പടക്കുതിരകൾ! നിങ്ങൾ മുള്ളികൊണ്ടേ ഇരിക്കുക! ഞങ്ങളുടെ തലയിലിരുന്ന് മുള്ളി ഞങ്ങളെ ഭരിക്കുന്നവരുടെ നാമധേയങ്ങളിൽ നിങ്ങൾ മുള്ളുമ്പോൾ നിങ്ങൾ ഞങ്ങളുടെ നൂതന വിപ്ലവ നേതാക്കൾ ആണ്!



സാംസ്കാരികം!
അച്ചടക്കം പഠിക്കാനും സംസ്കാരിക വളർച്ച വരാ‍നും 16 വയസ്സിനു മുകളിൽ ഉള്ള ആൺകുട്ടികളെ ബിവരേജസ് ക്യൂവിൽ നിർബന്ധിത പരിശീലനത്തിന് വിടാം! മാർഗ്ഗം എന്തായാലും ലക്ഷ്യം ആണ് പ്രധാനം എന്ന സോഷ്യലിസ്റ്റ് ഫ്യൂഡലിസത്തെ പോലും തിരുത്തി കുറിക്കുന്ന, യഥാർത്ഥ ലക്ഷ്യപ്രാപ്തിക്ക് ആത്മ നിയന്ത്രണവും ചിട്ടയും അച്ചടക്കവും ക്ഷമയും എത്ര അത്യന്താപേക്ഷികമാണ് എന്ന് പഠിപ്പിക്കുന്ന പുതിയ സാംസ്കാരിക വിദ്യാലയങ്ങൾ ആയി ബിവരേജസ് ക്യൂവിനെ പ്രഖ്യാപിക്കാം! പിന്നെ ബാക്കി ഏത് മൂലമാണ് ക്ഷമിക്കണം മൂലങ്ങൾ ആണ്  സാംസ്കാരിക പുരോഗതിക്ക് അത്യാവശ്യം വേണ്ടതെന്ന് പഴുതാര പോലത്തെ തരുണീമണങ്ങുകളെ നൂലിഴകളുടെ മേമ്പൊടി പുരട്ടി റാമ്പിൽ നടത്തി ചർച്ച ചെയ്യാം.




സാമ്പത്തീകം!

ഞങ്ങൾ മിഡിൽ ക്ലാസ് ആണ്! ഞങ്ങളിൽ ദരിദ്രർ ഇല്ല! പ്രത്യേകിച്ച് വളം ആവശ്യമില്ലാത്ത പണം കായ്ക്കുന്ന ബ്ലേഡ് മരങ്ങൾ നാടൊട്ടുക്ക് തൊട്ടാവാടികൾ പോലെ വളർന്നിട്ടുണ്ട്! പിന്നെ ന്യു ജനറേഷൻ ബാങ്കുകൾ ജെനറേറ്റ് ചെയുന്നുമുണ്ട്. ദാരിദ്ര്യം തീരെ ഇല്ല. 
ജീവിത ചിലവേറിവരുമ്പോൾ സ്വകാര്യബാങ്കുകൾ കിടപ്പ്ഭൂമിയാധാരങ്ങൾ കറൻസി നോട്ടുകൾ ആക്കുന്നു. കടം വാങ്ങി തിന്ന് തിന്ന് വൻ കുടൽ വരെ ബ്ലേഡ് കയറുമ്പോൾ പലിശ്ശയടച്ച് മിച്ചം വരുന്ന ചില്ലറ തുട്ടുകൾ കൊണ്ട് കയറും പാഷാണവും വാങ്ങാൻ അനുവദിക്കുന്ന വിധത്തിൽ ബജറ്റുകളിൽ പാഷാണത്തിനും കയറിനും വില കുറയ്ക്കാൻ സർക്കാർ നടപടിയെടുക്കുന്നു! റെയിൽ വേ ട്രാക്കുകൾ എല്ലായിടത്തും ഇല്ലല്ലോ! ഞങ്ങൾക്ക് ഉൽക്കണ്ഠകൾ ഇല്ല. ഒരു ജീവിതം അല്ലേ ഉള്ളു. എങ്ങനെ തീർന്നാൽ എന്താ!




സ്ഥലത്തെ പ്രധാന ഗാന്ധീയർ!
കടലാസിനടിയിലെ കാന്തത്തിന്റെ കോന്തത്തിനനുസരിച്ച് തുള്ളുന്ന മണൽ തരികളെ പോലെ സാമ്പത്തിക സ്ഥിതിയും ഒലിച്ച് കൂടി!. പണം എന്നത് മൂന്ന് നാല് കൂട്ടരിലേക്ക് ഒഴുകി കടലായിക്കൊണ്ടിരിക്കലെ ബാക്കി ഉള്ളവന് കടലയ്ക്ക് കായില്ലാതായി! സ്ഥലത്തെ പ്രധാന ഗാന്ധീയർ (ഏറ്റവും അധികം ഗാന്ധി ചിത്രങ്ങൾ കൈവശം ഉള്ളവർ):
1) രാഷ്ട്രീയ തൊഴിലാളികളും അവരുടെ മുതലാളിമാരും.
2) അബ്കാരി പുണ്യാളന്മാർ
3) ദൈവക്കച്ചവടക്കാർ (ദൈവത്തെ കൊത്തി നുറുക്കി കണികകളാക്കി തിരുശേഷിപ്പുകളായ് വിൽക്കുന്നവർ)
4) പട്ടിണിക്കാരന് സ്വപ്നങ്ങൾ വിൽക്കുന്നവർ (ഐ മീൻ ലോട്ടറി മാഫിയന്മാർ)
5) സാമൂഹ്യസേവാസാമികൾ (ചാരിറ്റി ട്രസ്റ്റ് സൊസൈറ്റി എന്നൊക്കെ ചെല്ലപേരുള്ളവർ)
6) (ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്) സർക്കാർ ഉദ്യോഗർ

കൂടാതെ സ്ഥലത്തെ പ്രധാന ജന്മികളുടെ ലിസ്റ്റിൽ പെടുന്ന അമാനുഷർ: ശബരിമല അയ്യപ്പസ്വാമി; തിരുവതാംകൂർ പത്മനാഭസ്വാമി; മലയാറ്റൂർ മുത്തപ്പൻ; പരുമല പുണ്യാളൻ; കൊരട്ടി മുത്തി (ലിസ്റ്റ് ട്രിമ്മ്ഡ്) നോട്ടുമാലകൾക്കും സ്വർണ്ണ പണ്ടങ്ങൾക്കും പകരം അനുഗ്രഹപാക്കേജുകളും സ്വർഗ്ഗത്തിൽ ഒരു മുറിയും!




വ്യവസായിക പുരോഗതി:

വ്യവസായം തഴച്ച് വളർന്ന് കാടായത് കൊണ്ട് ഫോറസ്റ്റ് റിസർവ്ഡ് ഏരിയ കൂട്ടേണ്ട ഗതികേടിൽ ആണ് സർക്കാർ!
സ്വാമീ വ്യവസായം ആണ് വ്യവസായ തൂണുകളിൽ ഒരു പ്രധാന തൂണ്! തീർത്തും മൂലധനം ആവശ്യമില്ലാത്ത ഈ വ്യവസായത്തിന് പ്രകൃതി ധാതുക്കൾ ആയ താടിയും മുടിയും മതി.
പിന്നെ പണം ഇരട്ടിപ്പിക്കുന്ന മാന്ത്രിക പാത്രം! മാന്ത്രിക ആട്ടിൻ കാട്ടം! ശൂലം കുന്തം ആദിയായവയും വ്യവസായ പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളിൽ വരും.

പണ ചങ്കലകൾ അടുത്ത തൂണ്. പറമ്പോ വീടൊ വിറ്റ് ചങ്കലയിൽ ഒരു കണ്ണി ആയാൽ മതി പിന്നെ വരുന്ന കണ്ണികളൂടേന്നെല്ലാം ചുമ്മ ഇരുന്ന് പണം കിട്ടും. കോട്ടും ടൈയും കെട്ടാം! പണചങ്കല‘ഫാമിലി’കളിൽ അംഗമാവാം! അങ്ങനെ ചങ്കലക്കിടുന്നത് വരെ നീളുന്ന ആ കണ്ണി കണ്ണീരകറ്റുന്ന കച്ചവടം ആണ് (നാണക്കേട് കൊണ്ടാണ് കരയാത്തതെന്ന് ചില കുബുദ്ധികൾ പറയും)


എങ്കിലും ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന വ്യവസായം ഏറ്റവും പുരോഗമനപരമായ ഒരു ആശയം തന്നെ ആണ്!
ലഭ്യമായ ധാതുക്കളെ എങ്ങനെ ഫലപ്രദമായ് ഉപയോഗിക്കാം; ഉപഭോഗചന്തയിലെ ഏറ്റവും പുതിയ ഡിമാന്റ് എന്താണ് ആദിയായ കാര്യങ്ങളിൽ നടന്ന പഠനങ്ങളിൽ വെളിപെടുന്നത് താരതമ്യേന ചിലവ് കുറഞ്ഞ ഒരു ഉല്പന്നം വ്യവസായിക പുരോഗതിയുടെ ആണികല്ലാകും എന്ന നിഗമനങ്ങളിലേക്കാണ് എത്തുന്നത്. നിരന്തരമായ വിളവെടുപ്പിന് അഞ്ചെട്ട് വർഷം കാക്കണം എന്ന ചെറിയ ഒരു ഡീമെറിറ്റ് ഉണ്ടെങ്കിലും......
വ്യവസായ നയത്തിൽ ചില ഉടച്ചു വാർക്കലുകൾ ഈ വ്യവസായ പുരോഗതിക്ക് അത്യന്താപേക്ഷകമാണ്.
മാറിൽ വളർച്ചയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ പെണ്മക്കളെ ഫിനിഷ്ഡ് പ്രൊഡക്ട്സ് ആയി പ്രഖ്യാപിക്കുന്ന വ്യവസായനയം കൂടി വന്നാൽ അച്ഛനും ഇളയച്ഛനും എല്ലാം പ്രോഡക്ട് ടെസ്റ്റിങ്ങ് നടത്തി ഉല്പന്നം വിപണിയിലെത്തിക്കാനും വ്യവസായ പുരോഗതി കൈവരിക്കാനും ഉപകരിക്കുകയും ചെയ്യും! അങ്ങനെ താരതമേന്യ പാഴ്ചെലവുകളായ വസ്തുക്കളിൽ നിന്ന് വ്യവസായിക അഭിവ്രിദ്ധി ഉണ്ടാക്കാനും നാടിനു കഴിയും!


കുട്ടികളങ്ക്ട് എന്താണ്ട് ടെക്നോളജി പഠിക്കുന്നു.. വിദേശത്തും സ്വദേശത്തും ജോലിയും കിട്ടുന്നു!
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!