Wednesday, August 15, 2012

സ്വാതന്ത്ര്യപ്രാര്‍ത്ഥന

ജെയ് എല്ലാ രാജ്യങ്ങളും.. ജെയ് എല്ലാ മനുഷ്യരും..
 

മണ്ണിന് വേണ്ടി ആരും മരിക്കാതിരിക്കട്ടേ.. 

അതിരുകള്‍ക്ക് വേണ്ടി ആരും മരിക്കാതിരിക്കട്ടേ.. മനുഷ്യന്‍ അതിരുകള്‍ക്ക് വേണ്ടി അല്ല; അതിരുകള്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ള വെറും മനുഷ്യ സ്രിഷ്ടി ആണ്. 


അതിരുകള്‍ വാതായനങ്ങളാകട്ടേ.. 


സോമാലിയയില്‍ മരിക്കുന്നതും ഇറാക്കില്‍ മരിക്കുന്നതും അഫ്ഗാനില്‍ മരിക്കുന്നതും ഇന്ത്യയില്‍ മരിക്കുന്നതും അമേരിക്കയില്‍ മരിക്കുന്നതും മനുഷ്യര്‍ തന്നെ.

ആരും ആരിലും ശ്രേഷ്ഠരല്ലാതിരിക്കട്ടേ!


എന്‍റെ സ്വാതന്ത്ര്യം എല്ലാവരുടേതുമായിരിക്കട്ടേ...

Wednesday, April 11, 2012

ന്നാ പിന്നെ കേരളത്തിനൊരു ത്രിയേകമുഖ്യൻ കൂടിയാവാല്ലോ!!


നസ്രാണികളുടെ വിശ്വാസ പാരമ്പര്യമനുസരിച്ച് ദൈവം ഏകൻ ആണെങ്കിലും അതിൽ തന്നെ മൂന്നാ. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന് ഏകദൈവം! ഇങ്ങനെ ഒക്കെ ആയിരുന്നു കാര്യങ്ങൾ എങ്കിൽ ത്രിയേകതത്വം കേരളത്തിലും ഒന്ന് പരീക്ഷിക്കാല്ലോ!!


പ്രബുദ്ധത കൂടുംതോറും കീഴ്മേൽ മറിയുന്ന ബുദ്ധിയെ ആണോ ഈ സെക്യുലറിസം എന്ന് പറയണേ? പത്ത് മുപ്പതിൽ പരം വർഷം ആയി കേരളത്തിൽ ജനിച്ച് ജീവിക്കാൻ തുടങ്ങീട്ട്. കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും കേരളം മാറി മാ‍റി ഭരിക്കുന്നത് കാണാൻ തുടങ്ങീട്ടും! കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും വോട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഇന്ന് വരെ ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ മുസ്ലീമിനോ വോട്ട് ചെയ്തിട്ടില്ലെന്നാണ് ന്റെ കാലുക്കുലേഷ്യം! ഒരുമാതിരിപ്പെട്ട സകലമാന കേരളീയരുടേം കാൽകുലേറ്റർ കുന്ത്രാണ്ടവും എന്റെ കുന്ത്രാണ്ടവും ഒന്ന് തന്നേണ്ന്നാണ് ന്റെ വിചാരോം.

നിങ്ങ ഞങ്ങളെ ഹിന്ദൂം ക്രിസ്ത്യാനീം മുസ്ലീമും ആക്കി!
സമുദായം കൊണ്ട് കഞ്ഞികുടിച്ച് പോണ ചില സാമുദായിക നേതാക്കന്മാരല്ലാതെ ജനങ്ങൾ ആരും അവരുടെ പള്ളീം പട്ടോം വിശ്വാസോമുള്ള മന്ത്രിമാർ വേണംന്ന് പറഞ്ഞ് സമരം നയിച്ചതോ യുദ്ധത്തിനിറങ്ങിയതോ ചരിത്രപുസ്തകത്തിൽ വായിച്ചിട്ടില്ല. 

ഇന്നിപ്പൊ ദോണ്ടേ പറയണ് മന്ത്രിമാരൊക്കെ ഓരോരോ സമുദായക്കാരുടെ പ്രോപ്പർട്ടി ആണെന്ന്. നായര് മന്ത്രി വേറെ ഈഴവമന്ത്രി വേറെ നാടാര് മന്ത്രി വേറെ സുന്നി മന്ത്രി വേറെ ക്രിസ്ത്യാനി മന്ത്രി വേറെ! അപ്പൊ വോട്ട് ചെയ്തവരൊക്കെ ആരായി? (ശശി ആയീ‍ന്ന് പറയാനും ഒക്കൂല്ല; സാമുദായികമായിപ്പോവും! ശശിക്ക് തതുല്യ തസ്തികയിൽ മുസ്ലീമിലും ക്രിസ്ത്യാനിയിലും കൂടി ഓരോരുത്തർ വേണം എന്ന ആവശ്യം നിയമസഭയിൽ വക്കണം, പ്ലീസ്)

ചുരുക്കം പറഞ്ഞാൽ ക്രിസ്ത്യാനി മന്ത്രി ആവാൻ വിത്തിനിട്ടവനൊക്കെ വോട്ട് ചെയ്ത ഹിന്ദൂം മുസ്ലീമും അവനോന്റെ സമുദായ ശശി ആയി; മുസ്ലീം മന്ത്രി ആവാനും ഹിന്ദു മന്ത്രി ആവാനും വെയിലത്തിട്ടവന് വോട്ട് ചെയ്ത മറ്റു മതസ്ഥരും ഈ പറഞ്ഞമാതിരി ഒക്കെ ആയി!നിങ്ങൾ ആക്കി!!

കലികാലം ഇക്കണക്കിന് പോയ് അവസാനം കേരളത്തിൽ മൊത്തത്തിൽ ഒരു ഉടച്ച് വാർക്കൽ തന്നെ വേണ്ടി വരുവോ?? മുസ്ലീമുകളായ മുസ്ലീമുകളൊക്കെ വടക്ക് വശം കേന്ദ്രീകരിച്ച് അങ്ങ് താമസം മാറ്റ! ക്രിസ്ത്യാനിയായ ക്രിസ്ത്യാനിയൊക്കെ നടുകേരളം കേന്ദ്രീകരിച്ചങ്ങ് താമസം മാറ്റ! ഹിന്ദുവായ ഹിന്ദുവൊക്കെ ബാക്കിയുള്ള വശം കേന്ദ്രീകരിച്ച് അങ്ങ് താമസം മാറ്റ! അങ്ങനെ മാറി താമസിക്കുമ്പം നായന്മാര് ഒന്നിച്ച് ഒരു ഏരിയയിലും ഈഴവർ ഒന്നിച്ച് ഒരു ഏരിയയിലും അങ്ങനെ ഓരോ മതത്തിലേം ഓരോ സമുദായക്കാർ ഒന്നിച്ച് ഓരോ ഏരിയായിലും അങ്ങ് പാർക്കാം! എന്നിട്ട് ആ കണക്കും തോതും വച്ച് അങ്ങ് മണ്ഡലം തിരിക്കാം. അതത് സമുദായത്തിന്റെ സ്ഥാനാർത്ഥിയെ യു ഡി എഫും എൽ ഡി എഫും ബാക്കീള്ളോരും നിർത്താം. എന്നിട്ട് അവരീന്നങ്ങ് മന്ത്രിമാരെ തീരുമാനിക്കാം! എന്തൊരു സാമുദായിക സന്തുലനം ന്റെ തള്ളേ!!

ഇത്രേം ഒക്കെ ആവുമ്പം അടുത്തപടി നമുക്ക് ത്രിയേകമുഖ്യമന്ത്രീയം പരീക്ഷിക്കാം! ഒരു സമയം ഒരേ മനസ്സോടെ (സെക്യുലറായ് പ്രവർത്തിക്കുന്ന!!) മൂന്ന് മുഖ്യമന്ത്രിമാർ ചേർന്ന ഒരു ഏകമുഖ്യമന്ത്രി! ഹിന്ദു/ക്രിസ്ത്യൻ/മുസ്ലീം മുഖ്യമന്ത്രി! 

എന്തേ പറ്റൂല്ലേ? ബേണിയും ഇഗ്നേഷ്യസും കൂടി ബേണി-ഇഗ്നേഷ്യസ്; റാഫിയും മെക്കാർട്ടിനും കൂടി റാഫി-മെക്കാർട്ടിൻ എന്നൊക്കെ പറഞ്ഞ പോലെ ഉമ്മനും രമേശും അബ്ദുള്ളേം കൂടി “കേരളമുഖ്യമന്ത്രിത്രയ ശ്രീശ്രീശ്രീ ഉമ്മരമേശബ്ദുള്ള” ഇല്ലെങ്കിൽ “ശ്രീശ്രീശ്രീ അച്ചുതമത്തായിമൊഹമ്മദ്” (പേരുകൾ എല്ലാം വെറും ഉദാ‍ഹരണങ്ങൾ മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ് ഞാൻ അറിയാതെന്തേലും സാദൃശ്യം ഉണ്ടേല്‍ യഥാ യാദ്രിശ്ചിഹ സ്വാഹ!)


തീർന്നിട്ടില്യാട്ട! എന്നിട്ട് ഈ മുമുഖ്യന്മാരിൽ ഓരോരുത്തരും അവരവരുടെ മതത്തിലെ സമുദായങ്ങളിൽ പെട്ടവർക്ക് വേണ്ടി റൊട്ടേഷൻ ബേസിസിൽ ആറ് മാസം കൂടുമ്പോഴോ ഒരു വർഷം കൂടുമ്പോഴോ ഒഴിഞ്ഞ് കൊടുക്കാം. ഉദാ: ഹിന്ദു മുഖ്യമന്ത്രി റോളിൽ ആദ്യം കേറിയത് നായരാണേൽ അടുത്ത ആറ് മാസം ഈഴവന് കൊടുക്ക പിന്നെ അടുത്ത ജാതിക്കാരന് കൊടുക്ക! അത് പോലെ ക്രിസ്ത്യാനിയിൽ മാർത്തോമ്മക്ക് കൊടുക്ക കത്തോലിക്കക്ക് കൊടുക്ക യാക്കോബായക്ക് കൊടുക്ക അങ്ങനെ ആറാറ് മാസം കൊടുക്ക കൊടുക്ക കൊടുഹ!

അങ്ങനെ സെക്യുലറിസത്തിന്റെ ഉത്തമ മാതൃകയായി കേരളം ഇന്ത്യയുടെ ശിരസ്സാകുമ്പം, മഹിമയുടെ മകുടമായ് വിരാജിക്കുമ്പം പിന്നെ ഭൂപടം വരക്കുന്നവരൊക്കെ കേരളത്തിനെ ഇന്ത്യയുടെ വാലിൽ കെട്ടാതെ തലയ്ക്കാം ഭാഗത്ത് വരുന്ന വിധത്തിൽ മാപ്പ് തലകുത്തി വരക്ക്യ! ഹായ് ഹായ്!തള്ളോട് തള്ളേ!! 


ന്റെ പൊന്നു സഹോരാ.. നിങ്ങളീ കാണിക്കണതും പറയണതും ഒന്നും ശരിയല്ല! മന്ത്രി വകുപ്പിന്റേം ജനത്തിന്റേം ആണ്.. സമുദായത്തിന്റെ അല്ല! ന്യൂനപക്ഷത്തുന്ന് ഒരു മന്ത്രി കൂടിയാലോ ഭൂരിപക്ഷത്തുന്ന് ഒന്ന് കൂട്യാലോ ഒന്നും ഒന്നും സംഭവിക്കില്ല. സംഭവിക്കാൻ പാടില്ല. കാ‍രണം ഓരോ മന്ത്രിയുടേയും സത്യപ്രതിജ്ഞ സെക്യുലറാ! ഈ ജനത്തിന് നിങ്ങൾ പുതിയ പാഠങ്ങൾ ഓതിതരരുത്.. കേരളത്തെ ഇനിയും ഭ്രാന്താലയമാക്കരുത്. അത് വിളിച്ച് പറയാൻ ഒരു വിവേകാനന്ദൻ ഇനിയും ബാക്കിയുമില്ല!

കേരളം ഒന്നാ.. ഓണവും വിഷുവും വല്യപെരുന്നാളും ചെറിയപെരുന്നാളും, ഈസ്റ്ററും ക്രിസ്ത്മസും കേരളീയർക്ക് മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും അയല്പക്കപലഹാരം പങ്ക് വയ്ക്കാനും സ്നേഹിക്കാനുമുള്ളതാ.. 

Sunday, April 1, 2012

സത്യായിട്ടും ഒള്ളതാ.. നൊണേല്ല..

ഇന്ന് നേരം വെളുത്തെണീറ്റപ്പം ഞാൻ ഒരു കൊച്ച് പയ്യനാരുന്നു! ഒരു അന്തോം കുന്തോം ഇല്ലാത്ത പയ്യൻ.. എനിക്കിന്ന് ഒരു നേരം പോക്കും ഇല്ല. ആരുടെ മെക്കെട്ട് കേറണമെന്നറിയില്ല. ഞാൻ തീരുമാനിച്ചു. മൊത്തം കീഴ്മേൽ മറിയ്ക്കാം!


ഞാനൊരു ലോകഭൂപടം എടുത്തു....! നിറയെ വരയും കുറിയുമുള്ള  വൃത്തിയും വെടിപ്പുമില്ലാത്ത ഭൂപടം എനിക്ക് പണ്ടേ ഇഷ്ടല്ല.  ആ കുറുവരകൾക്ക് അവർ അതിർത്തികൾ എന്ന് പേരിട്ടിരിക്കുന്നു! അവക്കിടയിലുള്ള മണ്ണിനെ അവർ രാജ്യം എന്ന് വിളിക്കുന്നു! അതിർത്തികൾ.. അവ ലോകത്തെ  മലീമസമാക്കി.. പിച്ചിയെറിഞ്ഞ ലില്ലി പൂ പോലെ!


ഈ അതിർവരകൾ, അപ്പുറത്തുള്ള മനുഷ്യനെ വിദേശി എന്നും അലിയൻ എനിമി എന്നും വിളിപ്പിച്ചു. വെറും വാരകളുടെ അകലത്തിൽ ആയിരുന്നിട്ടും അവർ ഒരിക്കലും അയൽക്കാർ എന്ന് വിളിക്കപ്പെട്ടില്ല. പരസ്പരം നോക്കി ചിരിക്കാൻ പോലും പരിമിതികൾ ഉള്ള അന്യദേശക്കാർ ആയിരുന്നു.അതിർത്തികൾ ഒന്നും പരസ്പരം പങ്കു വക്കാൻ അനുവദിച്ചില്ല. അവിടെ എല്ലാം  നിറയെ നിയമങ്ങളും ചട്ടങ്ങളുമായിരുന്നു. ഒരു കാലെടുത്ത് വച്ചാൽ അതിക്രമിച്ച് കടക്കൽ ആയിരുന്നു!


അതിർത്തികൾ! അവ എപ്പോഴും അലറിക്കൊണ്ടിരുന്നു, " മനുഷ്യൻ അല്ല ഞങ്ങൾ ആണ് ഉൽകൃഷ്ടര്‍!" അതെ വ്യക്തി അല്ല അതിരുകൾ ആയിരുന്നു വലിയവ; അവയുടെ ഗർജ്ജനത്തിൽ മനുഷ്യൻ ഒരിക്കലും വിലമതിക്കപ്പെട്ടില്ല! ആ അതിരുകൾക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ മനുഷ്യർ മരിച്ചതും!! അതെ അവ തന്നെ ഉത്കൃഷ്ടം!!


അയ്യോ.. ഇതെത്ര കഠിനമാണ്! ഞാൻ ഒരു നല്ല റബ്ബർ കയ്യിലെടുത്തു! എന്നിട്ട് വരകൾ ഓരോന്നായ്  മായ്ച്ചു. വളഞ്ഞ് പുളഞ്ഞ് പോകുന്ന കട്ടിയേറിയ വരകൾ! ചോര വീണ് കറപിടിച്ച് അവ മായ്ചാൽ പോകാത്ത വിധം കഠിനമായിരിക്കുന്നു.

മായ്ച്ചു. മുഴുവൻ മായ്ച്ചു!

ആഹാ! ഈ ഭൂപടം ഇപ്പോൾ എത്ര സുന്ദരമാണ്! ലോകത്തിന്റെ മുഖം അഴുക്കില്ലാത്തതായിരിക്കുന്നു. ഇപ്പോൾ നോക്കൂ.., അകെ ഒരേ ഒരു അതിർവരമ്പ് മാത്രം! കരയും വെള്ളവും തമ്മിലുള്ള അതിർ വരമ്പ്! അവ തമ്മിലോ പ്രണയവിജയിതരായ കാമുകികാമുകന്മാരുടെ ആദ്യ രാത്രി പോലെ, ആർദ്രമായ് പരസ്പരം ആലിംഗനം ചെയ്തുകൊണ്ടേ ഇരിക്കുന്നു! അവക്കു ശത്രുതയില്ല. അവ പരസ്പരം ചുംബിക്കുന്നു... വാരി പുണരുന്നു! പരസ്പരം പങ്ക് വക്കുന്നു!


ഇപ്പോൾ ലോകത്തിൽ ആകെ സൌന്ദര്യം മാത്രമേ ഉള്ളൂ! തടാകങ്ങളുടെ നീലിമ താഴ്വാരങ്ങളുടെ ഹരിതാഭ..പർവ്വതങ്ങളുടെ തലയെടുപ്പ്! അഴകുള്ള ഒരു ഭൂപടം. സുന്ദരമായ ഒരു ഭൂപടം. പുഞ്ചിരിക്കുന്ന പ്രകൃതി പോലെ ഒരു ഭൂപടം!!


പക്ഷേ അങ്ങകലെ ലക്ഷ്യം നഷ്ടപ്പെട്ടവരെ പോലെ, കണ്ണടച്ച് തുറക്കുമ്പോൾ കളം നഷ്ടപ്പെട്ട കളിക്കാരെ പോലെ കുറേ പേർ!

ഓഹ്! പട്ടാളക്കാർ!

 എല്ലാ അതിർവരകളിലും തടിച്ച് കൂടി തമ്പടിച്ച് കുടി കിടന്നിരുന്ന പട്ടാളക്കാർ! അവർക്കിന്ന് ജോലി നഷ്ടപ്പെട്ടിരിക്കുന്നു!! അവരെ ഞാൻ ഇനി എന്ത് ചെയ്യും!! പക്ഷേ അവർ ഇന്ന് വരെ ആ വരകൾ മാത്രമേ കണ്ടിരുന്നുള്ളൂ! അവർ ഒരിക്കലും സൌന്ദര്യം കണ്ടിരുന്നില്ല. വർണ്ണങ്ങൾ കണ്ടിരുന്നില്ല. കാരണം അവർ ഒരിക്കലും തിരിഞ്ഞ് നോക്കിയിരുന്നില്ല.., നോക്കാനായിരുന്നില്ല!


സ്നേഹം സങ്കല്പങ്ങളിൽ വരച്ച ചിത്രങ്ങൾ മാത്രമായിരുന്നു അവർക്ക്. ജാഗ്രത അയയാതെ സങ്കല്പങ്ങൾ നെയ്യാൻ വിധിക്കപ്പെട്ടവരായിരുന്നു അവർ! അവർ കണ്ടത് ശത്രുക്കളെ മാത്രമായിരുന്നു. സ്വന്തം അമ്മയെ സഹോദരനെ സംരക്ഷിക്കാൻ ആ വരകൾക്ക് അപ്പുറത്തുള്ള ശത്രുവിനെ നിരീക്ഷിച്ച് പടപൊരുതി വകവരുത്തി വിജയം മാത്രം ലക്ഷ്യമിട്ടവർ!! കമ്പിവേലികളും, വന്മതിലുകളും, പൊടി പടലവും, മണ്ണും, കല്ലും, മലയും എല്ലാം കൂടി കട്ടകുത്തിയ തവിട്ട് നിറമുള്ള ജീവിതം. ഇല്ല ജീവിച്ചില്ല അവർ ജീവിപ്പിക്കാൻ വേണ്ടി അവർ ജീവിച്ചില്ല!


ഞാൻ അവരെ വിളിച്ചു. അവരോട് തിരിഞ്ഞ് നോക്കാൻ ആവശ്യപ്പെട്ടു! കാരണം ഇനി നിങ്ങൾക്ക് ബാക്കി അതിർ വരമ്പുകൾ ഇല്ല. നിന്റെ മുഖത്തിന് എതിരെ നിൽക്കുന്നവനിൽ നിന്റെ ശത്രുവുമില്ല. തിരിഞ്ഞ് നോക്കുക. അവർ അത്ഭുതപ്പെട്ടു! ഇന്ന് വരെ ഭൂമിയുടെ സൌന്ദര്യം അവർ കണ്ടിരുന്നില്ല! ആസ്വദിച്ചിരുന്നില്ല! അവർക്ക് ഭൂമി വെറും ആ വരകുറികൾ മാത്രമായിരുന്നു! തടാകങ്ങൾ അവർക്ക് വെറും കടമ്പകൾ മാത്രമായിരുന്നു. മലനിരകൾ അവർക്ക് വെറും സഹായികൾ മാത്രമായിരുന്നു!!


മുന്നോട്ട് നോക്കിയ അവർ പിന്നെയും അത്ഭുതപ്പെട്ടു!! മുന്നിൽ ഇപ്പോൾ ശത്രുക്കളില്ല. പുഞ്ചിരിക്കുന്ന അയൽക്കാർ മാത്രം!! ആലിംഗനത്തിനായ് ആയുധങ്ങൾ എറിഞ്ഞ് അവർ കൈ വിരിച്ച് നിൽക്കുന്നു!! തിളക്കുന്ന അവരുടെ ഊർജ്ജം മുഴുവൻ നിരാശ്രിതർക്ക് വേണ്ടി അവർ ചിലവഴിച്ചു. നന്മക്ക് വേണ്ടി ചിലവഴിച്ചു! മരിച്ച് മടുത്ത യുദ്ധങ്ങളിതാ സ്വയം പിൻവാങ്ങിയിരിക്കുന്നു! ആയുധങ്ങൾ ഉലയിലടിച്ച് അവർ കലപ്പകൾ തീർത്തു!! ആണവായുധങ്ങളും വിഷവാതകങ്ങളും വെടിമരുന്നുമെല്ലാം നിർവീര്യമാക്കി! എന്തിനാ ഇനി അതൊക്കെ!!


പേറ്റന്റുകൾ അവകാശ രേഖകൾ ആധാര പത്രങ്ങൾ എല്ലാം റദ്ദാക്കി! കറൻസികൾ നിർത്തലാക്കി!   കറൻസികളും ആധാരപത്രങ്ങളും അരച്ച് കലക്കി പൾപ്പ് ആക്കി വർണ്ണക്കടലാസുകളും വെള്ള കടലാസുകളും തീർത്തു. അവയിൽ കുഞ്ഞുങ്ങൾ പുതിയ ലോകത്തിന്റെ ചിത്രങ്ങൾ പകർത്തി! ആ ചിത്രങ്ങൾ എല്ലാം നിഷ്കളങ്കമായിരുന്നു! പീനൽ നിയമങ്ങൾ റദ്ദാക്കി. കൊലപാതകികൾ ജോലിനിർത്തി.. കാരണം അവരാരും നരഭോജികൾ ആയിരുന്നില്ല!! മോക്ഷണവും കൊള്ളയടിയും എന്നൊന്നും തിന്മകളേ ഇല്ല! എല്ലാ റെഫ്രിജറേറ്ററുകളും വലിച്ചെറിഞ്ഞു. പത്തായപുരകൾ പൊളിച്ച് ഭവനങ്ങൾ പണിതു. അതിരുകളില്ലാത്ത ഭൂമിയിലെ ഭവനങ്ങൾ!


ചാരിറ്റബിൾ പ്രസ്ഥാനങ്ങൾ എല്ലാം നിർത്തലാക്കി. കാരണം, ചാരിറ്റി ഇനി ഒരു പ്രസ്ഥാനമേ അല്ല!! പഴയ ബാർട്ടർ സമ്പ്രദായം തിരിച്ച് വന്നു. ഒരുവനും നാളേക്ക് എടുത്ത് വച്ചില്ല. വിശപ്പിന്റെ നിലവിളികൾ അതിർവരമ്പുകൾ ഇല്ലാത്ത ഭൂമിയിൽ ദിക്കുകൾക്കപ്പുറം എളുപ്പം എത്തുമായിരുന്നു. അതുകൊണ്ട് ആരും ഒന്നും ബാക്കി വച്ചില്ല. ആരും പട്ടിണികിടന്നില്ല!


ആരും ആത്മഹത്യ ചെയ്തില്ല. ജീവിച്ച് ശാന്തിയടഞ്ഞവർ ഒരു പത്ര പരസ്യം നൽകി; “ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലാത്ത ഒരു ജീവിതം ഉണ്ട്. ആർക്കെങ്കിലും ഉപകാരപ്രദമാവുമെങ്കിൽ ബന്ധപ്പെടുക!!”


അയ്യേ ഏപ്രിൽ ഫൂൾ!!! ഒരുപാട് ബുദ്ധി ഉള്ളോണ്ട് ഈ ഏപ്രിൽ ഫൂളിന് നമ്മ സ്വയം വിഡ്ഡിയാവാൻ തീരുമനിച്ചു! ഇത് ഏപ്രിൽ ഒന്നിന്റെ അവസാന യാമം! 11.55 PM!!

Sunday, March 4, 2012

ഇന്ത്യക്കാരാ ചതിക്കല്ല്.. അമേരിക്കാന്റെ നിക്കറ് കീറണ്..!

                                           
അവിഹിതനിയമപ്രകാരമുള്ള മുന്നറിയിപ്പ്: ജട്ടി എന്ന വാക്ക് അസംസ്കൃതം ആണെന്ന് ധരിക്കുന്നവരും ജട്ടി തന്നെ ധരിക്കാത്തവരും ആയ സദാചാരവാദികള്‍  ഈ പോസ്റ്റ്‌ വായിക്കണ്ട..ണ്ട..ണ്ട!
                                           ***********

അപ്പൊ സംഗതിയുടെ കിടപ്പ് ഇങ്ങനെയാണ്...

അമേരിക്കയില്‍ ജട്ടിവില കത്തി പടരുകയാണ്!

കീഴോട്ടു നോക്കിയാല്‍ ഒബാമക്ക് പോലും കുന്തോണ്ടെങ്കിലും ഒരു അന്തോല്യാന്ന് പറഞ്ഞ പോലത്തവസ്ഥ! പ്രതിപക്ഷം പാര്‍ലമെന്‍റില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ഇനിയും തത്സ്ഥിതി തുടര്‍ന്നാല്‍ പണ്ട് കേരളത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനു വന്നപ്പോ പഠിച്ച മുണ്ടുപൊക്കൽ പരിപാടി അമേരിക്കന്‍ പാര്‍ലമെന്റിലും മുണ്ടുടുത്ത് വന്നു ആവര്‍ത്തിക്കും എന്ന് വരെ അവര്‍ ഭീക്ഷണി പെടുത്താന്‍ തുടങ്ങിയിരിക്കുന്നു! ഇക്കണക്കിനു പോയാ ഇവന്മാരേം പിടിച്ച് ഇറാന്‍ കരോടൊപ്പം നിരായുധീകരണം നടത്തേണ്ടി വരുവോ!

വില കുത്തനെ ഉയരുന്നു. അമേരിക്കയിലെ സാധാരണക്കാർക്ക് പോലും ജട്ടി തീർത്തും അപ്രാപ്യമായി കഴിഞ്ഞു! സംഗതി വഷളാകുവാ! സാമ്പത്തിക മാന്ദ്യം തലയില്‍ വീണ നായ മോങ്ങാന്‍ ഇരിക്കുമ്പോഴാണ് ഈ ചതി! പണ്ട് പ്രതാപകാലത്ത് അമേരിക്കന്‍ ഫുട്പാത്തില്‍ ഡോളര്‍ ഒന്നിന് ഒരു കോറമ്പല്‍ കിട്ടിയിരുന്ന സാധനം ആയിരുന്നു. ഇന്ന് ജട്ടി ഒരെണ്ണം വാങ്ങിയാല്‍ 44" കളര്‍ എല്‍ സി ഡി ടി.വി. ഫ്രീയാ..! വില കുതിച്ചുയരുന്നു. 

പണ്ട് ഹനീഫണ്ണൻ പറഞ്ഞ പോലെ ചോര്‍ന്നു പോയാല്‍ താങ്ങാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട് പ്രതിപക്ഷ ബഹളത്തെ നല്ല രീതിയില്‍ നേരിടാനും ഒബാമക്കും കൂട്ടർക്കും ആവുന്നില്ല.

കാര്യം എന്നതൊക്കെ ആയാലും കൂലങ്കുഷമായ പഠനങ്ങൾക്കൊടുവി നടുക്കണ്ടം നെടുകേ കീറിയ നിക്കറലക്കി കൊണ്ടിരിക്കലേ ഒബാമയുടെ തലയിൽ സംഗതിയുടെ ഗുട്ടന്‍സ് തെളിഞ്ഞു! പിന്നെ യുറേക്ക യുറേക്കാ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഒരേ ഒരോട്ടം ആയിരുന്നു വൈറ്റ് ഹൗസിലേക്ക്!

പൊന്നുംവിലയ്ക്ക് വാങ്ങി ഷോക്കേസില്‍ വച്ചിരുന്ന  ഓട്ടയില്ലാതെ ബാക്കിയുണ്ടായിരുന്ന ഒരേ ഒരു നിക്കറെടുത്തു "ദോണ്ടേ.. ഇതിട്ടിട്ടു പോ മനുഷ്യാ ഇങ്ങളെ പണ്ടാരടങ്ങാന്‍!" എന്ന് മിഷേല്‍ വിളിച്ചു പറയണുണ്ടാരുന്നു. പക്ഷെ എന്തെങ്കിലും കണ്ടു പിടിച്ചാല്‍ വല്യ വല്യ മഹാന്മാര്‍ യുറേക്ക വിളിച്ചു ഇറങ്ങി ഓടുമ്പോള്‍ നിക്കറിടാൻ നിക്കാറില്ലെന്നുള്ളത് ജി കെ യില്‍ പിറകോട്ടായ മിഷേലിനറിയുവോ!


പാര്‍ലമെന്റില്‍ ഓടി കിതച്ചെത്തിയ ഒബാമ വിളിച്ചു പറഞ്ഞു.. കണ്ടു പിടിച്ച്.. ഞാന്‍ എന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിച്ച്! ജട്ടിക്കു വില കൂടാനുള്ള കാരണം കണ്ടു പിടിച്ച്!

ഒക്കേത്തിനും കാരണം ആ ഒടുക്കത്തെ ഇന്ത്യേം ചൈനേം ആണ്! പണ്ട് അവര്‍ പിള്ളാരെ ഉണ്ടാക്കുന്ന ഒരേ ഒരു കാര്യത്തില്‍ മാത്രമേ മത്സരിച്ചായിരുന്നുള്ളൂ! ലവന്മാരിപ്പോ വികസിക്കാന്‍ തുടങ്ങിയെക്കണേ! മുഴുപട്ടിണീം അര പട്ടിണീം  ആയി കിടന്ന അവമ്മാരുടെ കയ്യിലൊക്കെ ഇപ്പൊ കാശായി. ഉടുതുണിയും മറുതുണിയും  ഇല്ലാതിരുന്ന അവരിലെ ഭൂരിഭാഗം വരുന്ന പാവപ്പെട്ടവര്‍ ഇപ്പോള്‍ സ്വന്തമായി അണ്ടര്‍ വെയര്‍വാങ്ങാന്‍ കെൽ‌പ്പുള്ളവരായ് മാറിയിരിക്കുന്നു! ഇന്ത്യന്‍ ചൈനീസ് സര്‍ക്കാരുകള്‍ അമേരിക്കൻ നിക്കർ വിപണി തകർക്കാൻ ലക്ഷ്യമിട്ട് ജട്ടിക്കു സബ്സിഡി അനുവദിക്കുന്നുണ്ടോ എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു.


ഇന്ത്യയിലും ചൈനയിലും വര്‍ദ്ധിച്ചു വരുന്ന ജട്ടിയുടെ ഉപയോഗം ആഗോള വിപണിയില്‍ വിലക്കയറ്റത്തിന്  കാരണമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുന്പ് പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് ഇപ്പോഴും പറയാനുള്ളത്.


അവര്‍ മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ഭക്ഷണസാധനങ്ങള്‍ക്ക് വില കൂടിയത്.
അവരിലെ ഇടത്തട്ടുകാര്‍ സ്വന്തമായി കാര്‍ വാടകക്കെടുതും ലോണ്‍ എടുത്തും ഓടിക്കാന്‍ തുടങ്ങിയപ്പോഴാണ് ആഗോള ഇന്ധന ക്ഷാമപ്രശ്നം നേരിട്ടത്. അല്ലാതെ ഇറാന്റെ പള്ളക്കടിക്കാന്‍ ശ്രമിച്ചതുകൊണ്ടോ ഇറാക്കിനെ കുട്ടിചോറാക്കിയതുകൊണ്ടോ അല്ല. ഇന്ത്യയും ചൈനയും അടിയന്തിരമായി വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ യു എന്‍ സമ്മര്‍ദം ചെലുത്തണമെന്നും ഒബാമ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അമേരിക്ക പട്ടിണിയാവും. അടപ്പൂരും!


ഇന്ത്യയെ നിയന്ത്രിക്കൂ അമേരിക്കയെ രക്ഷിക്കൂ! പ്രേമയം അമേരിക്കന്‍ പാര്‍ലമെന്റ് ഒറ്റക്കെട്ടായി വോട്ടിനിട്ട് പാസ്സാക്കി!

മൂന്നാം ലോക അവികസിത രാജ്യങ്ങൾ വരുത്തി വക്കുന്ന ഓരോരോ വിനകൾ! ചൈനക്കാരാ.. നിന്റെ കമ്മ്യൂണിസം ഭയങ്കര സംഭവം ആണെന്ന് ഞങ്ങളൊക്കെ പറഞ്ഞതല്ലേ.. ഇന്ത്യക്കാരാ നിങ്ങടെ ആർഷ ഭാരത സംസ്കാരം.. ധർമ്മപുരാണങ്ങൾ..ഗാന്ധിജി ഒക്കെ നല്ലതാണെന്ന് നിങ്ങളോടും പറഞ്ഞതല്ലേ.. നിങ്ങക്കൊക്കെ ആ കേട്ടതിന്റെ സുഖം കൊണ്ട് വയറ് നിറച്ച് കിട്ട്യ ‘കട’തിണ്ണേലെങ്ങാൻ കിടന്നാ പോരേ.. ഇങ്ങനെ തിണ്ണമിടുക്ക് കാണിക്കണോ?? 

Tuesday, February 21, 2012

ശ്രീദേവിയെ പൂട്ടിയിടണം.. ശ്രീദേവിയെ പൂട്ടിയിടണംന്ന്..!


നകുലന്റെ ചായയിൽ വിഷം!

സണ്ണി സകലതും തട്ടി മറിച്ച് ചാടി മറഞ്ഞ് പാഞ്ഞ് വരുന്നു. ചുണ്ടിനടിയിൽ നിന്ന് ചായ തട്ടിത്തെറിപ്പിക്കുന്നു. എല്ലാവരിലും അങ്കലാപ്പ്!

ഗംഗ കടന്ന് വരുന്നു..
എല്ലാവരും വായും പൊളിച്ച് നിൽക്കുവാണ്. കാണികളും!

പെട്ടെന്ന് സണ്ണി... ആക്രോശിച്ചു..

“ഞാൻ പറഞ്ഞില്ലേ ശ്രീദേവിയെ പൂട്ടിയിടണംന്ന്..”

"എന്ത്..?"

“ശ്രീദേവിയെ പൂട്ടിയിടണം!”

കയ്യോടെ സണ്ണി ശ്രീദേവിയെ കടന്ന് പിടിക്കുന്നു. ശ്രീദേവി ഭ്രാന്തിയേ പോലെ അലറുന്നു. എല്ലാവരും അലമുറയിട്ട് കരയുന്നു. ശ്രീദേവിയെ സണ്ണി അടച്ച് പൂട്ടുന്നു.

രംഗം ശാന്തമല്ല.. എന്നാലും എവിടെയോ എന്തോ ശാന്തം. എന്താണ് ശാന്തം? ക്ലൈമാക്സ് ആയപ്പോല്ലേ കണ്ടേ...

അമ്പടി ഗംഗേ അവളങ്ങ് കേറി കൊഴുക്കണേരുന്നു, നകുലന്റെ കഴുത്തിന് നേരെ...! ഹോ! സണ്ണി അല്ലാതൊരു മനുഷ്യൻ, കണ്ട് നിന്നവരോ നകുലനോ കാണികളോ ഒന്നും അറിഞ്ഞില്ലല്ലോ..!!

                 
                          * * * * *


പിറവത്ത് ഗംഗ കഴുത്തിന് പിടിക്കാൻ നിൽക്കുകയാണ്.

“വിടമാട്ടേ”... “എന്നൈ നീ വിടമാട്ടേ”... “ഇന്ത പിറവം ഇലക്ഷനുക്ക് ഉന്നൈ കൊന്ന് ഉൻ രത്തത്തൈ നാൻ കുടിപ്പേൻ..” എന്ന് ഡയലോഗ് ഇപ്പം താങ്ങും.
ഗംഗയെ അടക്കിയില്ലേൽ പണിയാവും...
 
പെട്ടെന്നാണ് സണ്ണി കണ്ടത് അപ്പുറത്ത് ശ്രീദേവി മുടിയഴിച്ച് കോതി കൊണ്ടിരിക്കുന്നത്!  സകല കുതന്ത്രവും സൈക്കോളജിയും അരച്ച്   കലക്കി കുടിച്ച സണ്ണി ആലോചിച്ചു. ഇനി ഒരു നിമിഷം പാഴാക്കാനില്ല. വൈകിയാൽ പിറവത്ത് നകുലൻ ചാവും. ഗംഗ ഞെക്കി കൊല്ലും! അവിടെയാണേൽ ശ്രീദേവിയുടെ ശല്യം ഇല്ല. 

“ശ്രീദേവിയുടെ മുടി തിരുപ്പൻ ആണ്”
സണ്ണി അലറി...!

“എന്ത്??”

“ശ്രീദേവിയുടെ മുടി തിരുപ്പനാണ്ന്ന്!!”

“കത്തിക്കണം.. മുടി കത്തിക്കണം!”

സണ്ണി ശ്രീദേവിയുടെ മുടിയിൽകടന്ന് പിടിച്ചു
ശ്രീദേവി അലറി... സണ്ണി പിടി വിട്ടില്ല..

ശ്രീദേവി പിന്നെയും അലറി.

അപ്പുറത്ത് എന്തോ ഒരു ശാന്തത...!

ശാന്തത എന്താണെന്ന് ആർക്കും പിടിയില്ല. ക്ലൈമാക്സിൽ അറിയാം. പിറവം ദുർഗ്ഗാഷ്ടമിക്ക് ഗംഗ ചോര കുടിക്കുമോ.. സണ്ണിയുടെ ശ്രമം ഫലിക്കുമോ.. നകുലൻ രക്ഷപ്പെടുമോ.. കാത്തിരുന്ന് കാണാം.

Friday, December 2, 2011

നിയമം കണ്ണിലെ കെട്ടഴിക്കുക

എന്ത് പ്രാന്താ ഇത്!! എ ജി ഹൈക്കോടതിയിൽ നൽകിയ പരാമർശം കേരളത്തിനു എതിരാണ്! ഇടുക്കിക്ക് മുല്ലപെരിയാറിലെ ജലം താങ്ങാൻ ഉള്ള ശേഷി ഉണ്ടത്രേ. അത് കൊണ്ട് ദുരന്തത്തിന്റെ ആഴം കുറയും. ഈ പരാമർശം കേരളത്തിന്റെ വാദത്തെ സുപ്രീം കോടതിയിൽ ബാധിക്കും!!

 ബാധിക്കും..?

 എന്ന് വച്ചാൽ 50 ലക്ഷം പേർ മരിക്കും എന്നുള്ള അവസ്ഥ അഞ്ചോ ആറോ ലക്ഷം ആയി കുറയും എന്ന്!!  ഓഹ്.. 50 ലക്ഷം പേർ മരിക്കില്ല... 5 ലക്ഷം പേരേ മരിക്കൂ..! അപ്പൊ ഈ കാര്യത്തെ അത്ര ഗൌരവമായ് കാണണ്ട! ഇങ്ങനെ സുപ്രീം കോടതി പറയുമോ..?? ഡാം പൊട്ടി ഒരാൾ എങ്കിലും മരിച്ചാൽ ഈ പറയുന്ന കോടതി അടക്കം ഉള്ള സകലരും ഈ ലോകത്തിന്റെയും നീതിയുടെയും മുൻപിൽ കുറ്റക്കാരല്ലേ.

നിയമം മുഖം നോക്കാതിരിക്കേണ്ടത് തെറ്റ് ചെയ്തവന്റേയും നീതി അപേക്ഷിക്കുന്നവന്റേയും നേരെ ആണ്; യഥാർത്ഥ്യങ്ങൾക്ക് നേരെ അല്ല. സുപ്രീം കോടതി എന്തിനാണ് കാത്തിരിക്കുന്നത്. ഇവിടെ ഒരു ജനം ആർത്തലച്ച് തങ്ങളെ മുക്കി കൊല്ലാൻ വരുന്ന പ്രളയജലം എന്ന അഗ്നി നെഞ്ചിലെരിച്ച് ഉൽകണ്ഠയിൽ മുങ്ങികൊണ്ടിരിക്കുമ്പോൾ ഇനിയും നീതി നടപ്പാക്കാൻ എത്ര കാലം കാത്തിരിക്കണം.

പ്രതി പ്രായമായ് മരിക്കാൻ കാലമാവുമ്പോഴേക്കും വിധി വരുന്ന രാഷ്ട്രീയ കേസുകളേ പോലെയും ക്രിമിനൽ കേസുകളെ പോലെയും കാത്തിരുന്നാൽ നിങ്ങൾ വിധിക്കുന്നതും കാത്ത് ഒരു പക്ഷെ പ്രകൃതിയും പൊളിഞ്ഞിളകി കൊണ്ടിരിക്കുന്ന ജല സംഭരണിയുടെ പാഴ് ഭിത്തിയും കാത്തിരുന്നെന്ന് വരില്ല. അവർക്ക് നിയമം അറിയില്ലല്ലോ..

ഇവിടെ ഓരോ ഭൂമികുലുക്കവും കുലുങ്ങുന്നത് മണ്ണിലല്ല.. കുറേ ജനങ്ങളുടെ നെഞ്ചിലാണ്. ഉല പോലെ തീ എരിക്കുകയാണ്. പുറത്ത് മഴ തിമർക്കുമ്പോൾ അവരുടെ അകത്ത് തീ കനലെരിയുന്നു. ഉറങ്ങാനാവാതെ. തങ്ങളെയും മുക്കി പ്രളയം കടന്ന് പോകുന്നതും കാത്ത്!

നിങ്ങൾ പഠന സംഘങ്ങളെ നിയോഗിക്കുന്നു വാദ പ്രതിവാദങ്ങൾ നടത്തുന്നു.. മാറ്റി വക്കുന്നു പിന്നെയും എടുക്കുന്നു.. നിങ്ങൾ ഭക്ഷണം കഴിക്കുന്നു നിങ്ങൾ വിശ്രമിക്കുന്നു.. നിങ്ങൾ കറുത്ത നിയമചട്ടകൾ അഴിച്ച് കുടുംബത്തോടൊപ്പം ഉല്ലസിക്കുന്നു.. പക്ഷേ ഞങ്ങൾ?? ഞങ്ങൾ മരിക്കാതെ ഇവിടെ മരിക്കുന്നു. പ്രളയത്തേക്കാൾ വലിയ ഉൽകണ്ഠ!

ഒരു ജഡ്ജിയുടെ ചിത്രം അബദ്ധത്തിൽ പ്രസിദ്ധീകരിച്ചതിന് 100  കോടി പിഴ! ഓരോ നിമിഷവും പാപം ചെയ്യാതെ കഴു കാത്ത് ഒരു കൽകെട്ടിനടിയിൽ കഴിയുന്ന അനേകങ്ങൾ അനുഭവിക്കുന്ന മാനസ്സിക വ്യഥക്കും ഉറക്കമില്ലായ്മക്കും ആര് പിഴയൊടുക്കും!! രാജ്യത്തെ ഓരോ പൌരനും ഒരേ പോലെ വിലയുള്ളവനല്ലേ!.

പത്മനാഭന്റെ കാൽചുവട്ടിൽ തിളങ്ങിയ നിധികുംബത്തിന് കാവലേർപ്പെടുത്താൻ കോടികൾ മുടക്കാൻ വിധിയെഴുതിയ ശുഷ്കാന്തി കുറേ ലക്ഷങ്ങളുടെ നെഞ്ചിലെ തീ അണയ്ക്കാൻ കൂടി ഉണ്ടായിരുന്നെങ്കിൽ.

നിയമത്തിൽ ഓരോ പൌരനും വിശ്വാസമർപ്പിക്കുന്നു. പക്ഷെ നിയമം നിയമത്തിന്റെ വഴിക്ക്......വെള്ളം വെള്ളത്തിന്റെ വഴിക്ക്.. അവസാനം മരണം മരണത്തിന്റെ വഴിക്ക്!

കോടതി തീരുമാനിക്കാൻ കാത്തിരിക്കുന്നതറിയാതെ ഡാം തകരുകയും കേരളം എന്ന നാടിന്റെ ഹൃദയം പിളരുകയും 50 ലക്ഷം വരുന്ന ജനം വെള്ളം കുടിച്ച് മരിക്കുകയും ചെയ്താൽ നിങ്ങൾ പിന്നെ എന്ത് ചെയ്യും? മാപ് പറയുവോ? നടുക്കം രേഖപ്പെടുത്തുവോ? ദേശീയ ദുരന്തം എന്ന് പേരിട്ട് വിളിക്കുമോ?  കേസ് എടുക്കുമോ? ആർക്ക് എതിരെ? 50 ലക്ഷം പേരുടെ മരണത്തിന്... അല്ല കൊലപാതകത്തിന് കേസ് എടുക്കുമ്പോൾ ആരായിരിക്കും പ്രധാന പ്രതികൾ? തെക്ക് വശത്തേക്ക് തിരിഞ്ഞ് നോക്കാതെ നിന്ന ഭാരത സർക്കാരോ? അതൊ നിയമം നടപ്പാക്കാൻ പഠനങ്ങൾ നടത്തി റെസ്റ്റ് എടുത്ത് കാത്തിരുന്ന സുപ്രീം കോടതിയോ? അതോ വെള്ളത്തിന് വേണ്ടി ഒരു ജനത മരിച്ചാലും കുഴപ്പമില്ലെന്ന് വാദിക്കുന്ന എന്റെ അയൽക്കാരനോ?

ഇവിടെ പ്രളയം വന്ന് ദുരന്തം സംഭവിച്ചാൽ അതിന്റെ പ്രധാന ഉത്തരവാദി ആദ്യം സുപ്രീം കോടതിയായിരിക്കും. ബാക്കി വന്ന അല്പം ജീവനുകളും കൊണ്ട് ഞങ്ങൾക്ക് നീതി നടപ്പാക്കി തരാൻ ഞങ്ങൾ നിങ്ങളുടെ മുൻപിൽ വരണമോ.. എന്നിട്ട് കൊലപാതകത്തിനുത്തരവാദികൾ നിങ്ങൾക്കെതിരേ നിങ്ങളെ കൊണ്ട് വിധി എഴുതിക്കണമോ?

ഇനി അപകടവും അപകട സാഹചര്യങ്ങളും എല്ലാം ഒരു വശത്തേക്ക് മാറ്റി വച്ചാലും നിയമവും നയവും എന്താണ് ഉദ്ദേശിക്കുന്നത്. 999 വർഷത്തെ കരാർ തീരാൻ ഇനിയും 874 വർഷം ബാക്കി ഉണ്ട്. അത്രേം കാലം ഡാമിന് വേണമെങ്കിൽ പൊട്ടാതെ നിക്കട്ടെ.. പൊട്ടുവാണെങ്കിൽ കൊറേ എണ്ണം ചാവട്ടെ എന്നോ?? ഇത്രയധികം പഠനങ്ങളുടെ ആവശ്യമെന്ത്? ഏത് നീതിശാസ്ത്രം ആണ് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഡാമിനെ ഇനിയും നിലനിർത്താൻ ഒരു കാരണം നൽകുന്നത്? ഇതിലെ നീതിയുടെ തുല്യത പോലും സാധാരണക്കാരന്റെ മൂടി കെട്ടാത്ത കണ്ണിന് മനസ്സിലാവുന്നില്ല.


ഒരാളെ കൊന്ന പ്രതിക്ക് മരണശിക്ഷ വരെ വിധിക്കാം നിയമത്തിന്. ലക്ഷങ്ങളെ കൊന്നൊടുക്കുന്നതിന് ആരെ എന്ത് ശിക്ഷ വിധിക്കും???

Sunday, November 27, 2011

പ്രളയാവശിഷ്ടം

നാട് എന്നത്തേയും പോലെ ഇന്നും മുന്നോട്ട് നീങ്ങി.

പകൽ!
ചീഞ്ഞുനാറുന്നത് ഭരണ സിരാകേന്ദ്രങ്ങളിലും തെരുവ് വഴികളിലും കിടന്ന് ചീഞ്ഞുനാറി. സുഗന്ധമുള്ളത് വെള്ളിത്തിരകളിലും സ്റ്റേജ് ഷോകളിലും സുഗന്ധം പരത്തി.

ഇരുട്ടി..!
ക്യാമറ കണ്ണുകളുമായ് ഇന്ന് പാതിരാ വരെ പാറപ്പുറത്ത് പതുങ്ങിയിരുന്ന മാധ്യമങ്ങൾ അച്ചു നിരത്തി!

അവശേഷിച്ച ലോകത്തിന് മുൻപിൽ അവരുടെ റേറ്റിങ്ങ് കൂട്ടാനുള്ള ഏറ്റവും ശക്തമായ വാർത്ത വന്നിരിക്കുന്നു!

അന്തർ രാഷ്ട്രവും അന്താരാഷ്ട്രവും ആയ മാധ്യമപ്പട ന്യൂസ് അപ്ഡേറ്റ്സ് നൽകി കൊണ്ടേ ഇരുന്നു...

സുരേഷ്..., മുല്ലപെരിയാർ പൊട്ടി പിളർന്ന് ഒഴുകി കൊണ്ടിരിക്കുകയാണ്; കുത്തിയൊലിച്ച് വണ്ടിപെരിയാർ ടൌൺ അടക്കം എല്ലാം മുങ്ങി കഴിഞ്ഞു.

വെള്ളം ധൃതിയില്‍ ഇടുക്കി ലക്ഷ്യം വച്ച് പാഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും നമുക്കുള്ള അത്ര ധൃതി വെള്ളത്തിനില്ലെന്ന് തോന്നുന്നു.. ചുറ്റുമുള്ളതെല്ലാം കുടിച്ച് തീർക്കുന്നതിലുള്ള തിരക്കിലാണ് വെള്ളം സുരേഷ്!




----


ഇടുക്കി ഡാം ഈ വെള്ളം കൂടി താങ്ങുമോ.. അതൊ പൊട്ടുമോ എന്ന് സസൂക്ഷ്മം വീക്ഷിക്കുകയാണ് മാധ്യമ ലോകം സുരേഷ്. അതാ ഇടുക്കി ഡാമുകൾ ഒഴുകി വന്ന സകലതിനേയും സ്വീകരിച്ച് കഴിഞ്ഞു.. നിറഞ്ഞ് പുളയുകയാണ്. ഒരു പ്രളയമായ് വളരാനുള്ള കൂടിയാലോചനയിലാണ്!

അതാ സുരേഷ് പൊട്ടിക്കഴിഞ്ഞു.. ഇടുക്കിയും ചെറുതോണിയും കുളമാവും പൊട്ടി വെള്ളം മോഡേൺ ആർട്ടിന്റെ സൌന്ദര്യത്തിൽ പാഞ്ഞൊഴുകുന്ന അവർണ്ണനീയമാ‍യ കാഴ്ചയാണ് ഞങ്ങൾ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്..!

സുരേഷ് പ്രളയം രൂപപെട്ട് കഴിഞ്ഞു.. ജനനിബിഡപ്രദേശങ്ങൾ പ്രളയം വിഴുങ്ങുന്ന രംഗങ്ങൾ ആണ് അരങ്ങേറി കൊണ്ടിരിക്കുന്നത്... സുരേഷ് അതാ ലോവർ പെരിയാർ ഡാമും നേര്യമംഗലം പവർ സ്റ്റേഷനും തകർന്ന് കഴിഞ്ഞു..

----

സുരേഷ്.. ഇപ്പോൾ പ്രളയം കൊച്ചിയെ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുകയാണ്.. അതാ മലയാറ്റൂരും പെരുമ്പാവൂരും ആലുവയുമെല്ലാം കീഴടക്കി മുന്നോട്ട് നീങ്ങുകയാണ് പ്രളയം.

നെടുമ്പാശ്ശേരി എയര്‍ പോർട്ടിന്റെ തലപൊക്കം വെള്ളം മുങ്ങി കഴിഞ്ഞു. എറണാകുളവും തൃശൂരും കോട്ടയവും ആലപ്പുഴയും എല്ലാം വെള്ളത്തിനടിയില്‍ ആയി കഴിഞ്ഞിരിക്കുന്നു സുരേഷ്.

അങ്ങനെ ജനസംഖ്യ വളര്‍ച്ചക്ക് വലിയ തോതില്‍ ഭാരതം ഒരു പരിഹാരം കണ്ടു കഴിഞ്ഞിരിക്കുന്നു സുരേഷ്. ഇനി നമുക്ക്‌ ക്യാമറ ഓഫ്‌ ചെയ്തു പോയി സ്വസ്ഥമായി കിടന്നുറങ്ങാം! നന്ദി സുരേഷ്!

സുരേഷ്: ആളുകൾ വെള്ളം കുടിച്ച് മരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടോ??

ഇല്ല സുരേഷ്. മരിക്കുന്നവരാരും മരണസമയം വരെയും മരണനേരത്തും ഒരു ശബ്ദവും ഉണ്ടാക്കിയിട്ടില്ല!!
                                                 
                              *******************

പ്രളയ പിറ്റേന്ന്:


പ്രളയാവശിഷ്ട പ്രദേശങ്ങളിൽ പാർട്ടി സമ്മേളനങ്ങളും ഏരിയ, ജില്ലാ പിടിച്ചടുക്കലുകളും ജനസമ്പർക്ക പരിപാടികളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. തെരുവോരത്ത് പ്രകടനങ്ങള്‍ നിരോധിച്ച കോടതി വിധിക്കെതിരെ ശക്തമായ പ്രക്ഷോപങ്ങൾ നടക്കുന്നുണ്ട്.

മാധ്യമങ്ങള്‍ വീണ്ടും മലയാള സിനിമയെ ശക്തിപ്പെടുത്താന്‍ സന്തോഷ്‌ പണ്ടിറ്റുമായ് ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.



പ്രളയബാധിത പ്രദേശങ്ങളില്‍ ആക്രി കച്ചവടക്കാര്‍ മരിച്ചവര്‍ തങ്ങളുടെ മക്കളെ കെട്ടിക്കാന്‍ കാത്തു വച്ച പൊന്നും പണ്ടവും പെറുക്കുന്ന തിരക്കിലാണ്.

അവശേഷിച്ച മലയാളികൾ മൊബൈൽ ഫോണുകളുമായ് വാടകക്കെടുത്ത ബോട്ടുകളിൽ ബോട്ടിലുമടിച്ച് ചഞ്ചരിച്ച് പ്രളയാവശിഷ്ടം പകർത്തി സോഷ്യൽ നെറ്റ്വർക്കുകളിൽ അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലാണ്.


ദേശീയ മാധ്യമ സംഘടന ഏറ്റവും നല്ല ദുരന്ത ചിത്രത്തിനുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്‌ പ്രഖ്യാപിച്ചു.

വെള്ളം കേറി കുറേ ഇടം കടൽ വിഴുങ്ങിയതിന്റെ പശ്ചാത്തലത്തിൽ സർവ്വെ നടത്തി ഇന്ത്യാ മാപ് തിരുത്തി വരക്കാൻ കേന്ദ്ര ഗവണ്മെന്റ് അനുബന്ധകേന്ദ്രങ്ങളെ ചുമതലപ്പെടുത്തി.

50 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അവശിഷ്ട കേരള പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. പ്രതികളെ തീരുമാനിക്കുകയും ചെയ്തു.

-         ഒന്നാം പ്രതി കോടതിയിലിരിക്കുന്ന കേസില്‍ അഭിപ്രായം പറയാതിരുന്ന കേന്ദ്ര സര്‍ക്കാര്‍.
-         രണ്ടാം പ്രതി 50 ലക്ഷം പേരുടെ വിധി എഴുതിയ വിധി പറയാതെ പിന്നെയും പിന്നെയും പഠനം     നടത്തിയ സുപ്രീം കോടതി.

-         മൂന്നാം പ്രതി ടി. ജി രവിക്കും ഉമ്മറിനും മുൻപിൽ പെട്ട അബലയായ നായികയെ പോലെ ദുർബ്ബലരായ് നിന്നു കൊടുത്ത കേരള രാഷ്ട്രീയ നേതാക്കളും സാംസ്കാരികരും പ്രബുദ്ധരും.

-         നാലാം പ്രതി മരിക്കാന്‍ നേരത്ത് പോലും കരയാതിരുന്ന 50 ലക്ഷം പേര്‍ 

- എഫ് ഐ ആര്‍ സമര്‍പ്പിക്കപെട്ടു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേസ് റിപോർട്ട് സര്‍വ്വ കക്ഷി യോഗത്തില്‍ ചർച്ചക്ക് വച്ചു. കേസിലെ പ്രതികളുടെ വിശദാംശങ്ങള്‍ വായിച്ച് ഐകകണ്ഠേന കേസ് തള്ളി കളയാൻ പാർല്യമെന്റ് തീരുമാനിച്ചു.

കേരളം ഉടന്‍ ഡാം പുനര്‍നിര്‍മ്മിച്ച്‌ നല്‍കണം എന്നും  തേനി ശിവഗംഗ മധുരൈ രാമനാദപുരം തുടങ്ങിയ ജില്ലകളിലെ കർഷകരുടെ ദുരിതം അവസാനിപ്പിക്കണം എന്നും ആവശ്യപെട്ട് തമിഴ്നാട്ടിൽ സമരം തുടങ്ങി. കർഷകാശ്വാസത്തിനായ് തമിഴ്നാടിന്റെ അഭ്യർത്ഥന അടിയന്തിര പ്രാധാന്യത്തോടേ ലോകസഭ ചർച്ചക്കെടുത്തു. കേരളത്തിൽ നടമാടിയത് പോലെ ഉള്ള കർഷകാത്മഹത്യാപ്രഹേളികകൾ തമിഴ്നാട്ടിലും ഇല്ലാതിരിക്കാൻ കേന്ദ്രം അതീവ ജാഗ്രതയിൽ ആണെന്ന് കേന്ദ്രവൃത്തങ്ങള്‍ അറിയിച്ചു. കേരള ഗവണ്മെന്റിനു നോട്ടീസും അയച്ചു.

പ്രളയാവശിഷ്ട പ്രത്യേക വാർത്താ ബുള്ളറ്റിൻ അവസാനിച്ചു.

Tuesday, November 22, 2011

തലയില് വച്ചാൽ നാറ്റമടിക്കും താഴത്ത് വച്ചാൽ കോടതി അടിക്കും

ഈ കോടതിയുടെ ഒരു കാര്യം!


സകലമാന വേസ്റ്റുകളേം റോഡിൽ നിന്ന് പുറത്താക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാ കോടതി. അതിന്റെ അദ്യ പടിയായ് സ്ഥലത്തെ പ്രധാന വേസ്റ്റായ രാഷ്ട്രീയ വേസ്റ്റുകളെ റോഡിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു... ഉത്തരവിന് മീതെ പ്രകാശം പരത്തി ശുംഭന്മാർ പലരും കമ്പിയഴികൾ നൽകിയ രക്തഹാരങ്ങളിൽ പുളകിതരായ് രാഷ്ട്രീയ ചവറുകൂനയുടെ നെറുകിലെ തിലകക്കുറികളായ കഥകൾ കേരളം വായിച്ച് ദഹിച്ച് ഏമ്പക്കം വിട്ടില്ല അപ്പോഴേക്കും ലേ അടുത്ത വേസ്റ്റിനെതിരെ കോടതിയുടെ പുതിയ പോസ്റ്റ്.. ചെ വിധി!... വേസ്റ്റ്!


ഈ വേസ്റ്റുകൾ പക്ഷെ പ്രതികരിക്കാത്തവരായതു കൊണ്ടും ഞങ്ങൾ റോഡിൽ നിന്ന് മാറില്ല എന്ന് വാശി പിടിക്കാത്തവരായത് കൊണ്ടും റോഡിൽ കിടക്കാനുള്ള അവകാശത്തിന് അവർ സ്വന്തമായ് നിയമം നിർമ്മിക്കാനോ റോട്ടിൽ കിടന്ന് കോടതിയെ ഇരട്ടപേര് വിളിക്കാനോ (കോടതിയലക്ഷ്യം)  സാധ്യതയില്ലാത്തതുകൊണ്ടും കോടതിക്ക് അലക്ഷ്യ തലവേദനകൾ ഇല്ല. അപ്പീലിനും വഹുപ്പില്ലാഹ സ്വാഹ!


ജനത്തിന്റെ കാര്യം അതിലേറെ കഷ്ടാ.. താഴത്ത് വച്ചാ ഉറുമ്പരിക്കും തലേൽ വച്ചാ പേനരിക്കും എന്ന് പറഞ്ഞ് പരക്കം പാഞ്ഞ് സ്വന്തം രക്തത്തിൽ പിറന്ന വേസ്റ്റുകൾക്ക് വേണ്ടി നെട്ടോട്ടം ഓടുന്നവരാ ഞങ്ങൾ. അവന്മാർ വളർന്ന് നാലക്ഷരം കൂട്ടി പറയാൻ നാവുറപ്പായ് കഴിയുമ്പത്തന്നെ പെറ്റ തന്തയ്ക്കെതിരെ അലക്ഷ്യം പറയുന്ന കാണുമ്പം, “ഡാ ചെക്കാ.. വേസ്റ്റ് ഡാവ് കാണിച്ചാ നിന്നെ എടുത്ത് റോട്ടിൽ കളയും!” എന്ന് പറഞ്ഞാണ് അവനെ ഒന്ന് പേടിപ്പിക്കാറ്! ഇനിയിപ്പം അവനോട് അതും പറയാൻ പറ്റില്ല.. റോഡിൽ വേസ്റ്റെറിഞ്ഞാ അപ്പനെതിരെ ക്രിമിനൽ കേസ് എടുക്കും എന്ന് അവൻ ഇനി തറുതല പറയും! കോടതി വിധി കൊണ്ട് അവനും രക്ഷപെട്ടു!


ഇപ്പൊ നമ്മടെ അവസ്ഥ മക്കളേം ചുമക്കണം വേസ്റ്റും ചുമക്കണം എന്നായി! അടുക്കളക്കപ്പുറം അടുത്ത ബിൽഡിങ്ങ് ആണ്.. സിറ്റൌട്ടിനപ്പുറം റോഡാണ് ഇന്ന് കുഴിച്ചിടണം എന്ന് പറഞ്ഞാൽ ആറടി പോലുമില്ല, മണ്ണ് സ്വന്തമായ്. ഫ്ലാറ്റായത് കൊണ്ട് തറ കുഴിച്ചാൽ അതിന് കീഴെയും ഫ്ലാറ്റ് തന്നെ കിട്ടും എന്നതിനാൽ ഇലക്ട്രിക് ശ്മശാനങ്ങളിൽ അഭയം തേടുന്ന ഞങ്ങൾക്ക് പിന്നെ വേസ്റ്റ് കുഴിച്ചിടാൻ എവിടാ സ്ഥലം! അത് കൊണ്ട് ഞങ്ങൾ തന്നെ ചുമക്കണം വേസ്റ്റുകൾ എല്ലാം.


അല്ലെങ്കിലും എല്ലാ വേസ്റ്റും ചുമക്കേണ്ടത് എന്നും ജനം ആ‍ണല്ലോ... കെ എസ് ആർ ടി സിയുടെ പിടിപ്പ് കേടിന്റെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! കെ എസ് സി ബി യുടെ കൊടുകാര്യസ്ഥതയുടെ നഷ്ടം - ലോഡ് ഷെഡ്ഡിങ്ങ് സർച്ചാർജാദി വേസ്റ്റ്സ്! പെട്രോൾ കമ്പനികളുടെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! സ്വിസ് ബാങ്കിലേക്ക് പോയ പണത്തിന്റെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! ഇപ്പൊ ഞങ്ങടെ സ്വന്തം കഷ്ടപാടിന്റെ ബാക്കി വേസ്റ്റും ഞങ്ങൾ തന്നെ ചുമക്കണം!


വേസ്റ്റ് റോഡിൽ ഇടരുത് എന്ന് ഗ്രേസ് പിരിയഡ് ഇല്ലാതെ നിയമം നിലവിൽ വന്നു. പിന്നെ എവിടെ  ഇടണം!?! അത് മാത്രം തീരുമാനിച്ചില്ല. അതിനുള്ള സംവിധാനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കണം എന്നാണ്. തദ്ദേശം അല്ലേ... സ്വയം ഭരണം അല്ലേ.. സ്ഥാപിച്ചത് തന്നെ. അവര്‍ വേസ്റ്റ് ഇടാന്‍ സംവിധാനം ഉണ്ടാക്കുന്ന വരെയും ആ വേസ്റ്റ് എടുത്തു കൊണ്ട് പോകുന്ന സംവിധാനം ഉണ്ടാക്കുന്ന വരെയും ഈ വേസ്റ്റ് ഒക്കെ എന്ത് ചെയ്യണം! തലയില്‍ വയ്ക്കണോ നെഞ്ചത്ത്‌ വയ്ക്കണോ!
ആദ്യം അവർക്ക് കട്ട് ഒഫ് ഡേറ്റ് കൊടുക്കേണ്ടതാരുന്നില്ലെ.. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കാൻ.(അത് നടക്കില്ലെന്ന് ആർക്കാ അറിയാത്തെ അല്ലെ!)  എന്നിട്ട് റോഡിന്റെ കാര്യം തീരുമാനിക്കേണ്ടതാരുന്നു. ഇതിപ്പൊ ജനങ്ങൾക്ക് പിഴ എന്നും കിട്ടും.. കർത്തവ്യം ചെയ്യാത്ത തദ്ദേശങ്ങൾക്ക് എന്ത് കിട്ടും??


കോമ്പ്രമൈസ്:
എന്തായാലും ചെയ്യുമ്പം വൃത്തിക്ക് ചെയ്യട്ടെ. ചില മെട്രോകളില്‍ നടപ്പിലുണ്ട് എന്ന് കേള്‍ക്കുന്നത് പോലെ എല്ലായിടത്തും മൂന്നു ബിന്‍  വീതം വയ്ക്ക.


ഒന്നില്‍ ഭക്ഷണ മാലിന്യം - പോര്‍ക്കിനെ വളര്‍ത്താം (കാര്‍ഷിക പുരോഗതി)


മറ്റൊന്നില്‍ പ്ലാസ്റ്റിക് ഇതര മാലിന്യം - കമ്പോസ്റ്റ്‌ ഉണ്ടാക്കാം അല്ലെങ്കില്‍ പാചക വാതകം ഉണ്ടാക്കാം (വീണ്ടും പുരോഗതി)


ഒന്നില്‍ പ്ലാസ്റ്റിക്‌ മാലിന്യം- പെട്രോള്‍ ഉണ്ടാക്കാം. കിലോ ഒന്നിന് എണ്ണൂറു മില്ലി പെട്രോള്‍ കിട്ടും എന്നാ പറയണേ! ഇന്ധന ക്ഷാമം നേരിടാം! ആരോടാ കളി!


എന്നിട്ട് ആവശ്യക്കാര്‍ നേരിട്ട് വന്നു കൊണ്ട് പോയ്‌ ബാക്കി ഉള്ളത് തദ്ദേശക്കാരൻ കൊണ്ടോയാ മതീല്ലോ. അവസാനം 'വേസ്റ്റ് ക്ഷാമം' എന്നൊരു സാമ്പത്തിക ദുരിതം (ഇക്കണോമിക്സ് ക്രൈസിസ്) വരാതിരുന്നാ മതിയാരുന്നു!
വേസ്റ്റ് ഒന്നിചിട്ടാല്‍ ബുദ്ധിമുട്ട് തന്നെ ആണ്. എവിടെയെങ്കിലും കൊണ്ട് പോയ്‌ തള്ളിയാല്‍ തീരുന്നതല്ല തലവേദന. അത്ര എളുപ്പമല്ല.. പക്ഷെ ജനങ്ങളെ ശിക്ഷിക്കും മുന്‍പേ ഇതിനൊരു സിസ്റ്റം കൊണ്ട് വരേണ്ടത് എന്തായാലും ആവശ്യം തന്നെ അല്ലെ..!


ശ്രദ്ധ ക്ഷണിക്കല്‍:


പിന്നെ.. റോഡിലെ വേസ്റ്റ് ഈ രണ്ടു തരം വേസ്റ്റ് കൊണ്ട് തീര്‍ന്നില്ലാട്ട.., ചിലത് കൂടി ഉണ്ട്  ശ്രദ്ധയിലേക്ക്,,


  • ആര്‍ക്കും വേണ്ടാത്ത എന്നാല്‍ ആരെയും ഒഴിവാക്കാത്ത വാരികുഴികളും;
  • തുരുമ്പിച്ചതും പുകപ്രേതങ്ങളെ ചർദ്ദിക്കുന്നതുമായ ചരിത്രാതീതകാല വാഹനങ്ങളും;
  • ഏതു നിമിഷവും ആരുടേം നെഞ്ചത്ത് വീഴാൻ തയ്യാറായ് നിൽക്കുന്ന പടുകിഴവൻ വൈദ്യുതപോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തലവര നിശ്ചയിക്കുന്ന ലൈൻ കമ്പിയും;
  •  ജനമനസ്സുകൾ പോലെ ഒഴുക്കറ്റ, ചലനമറ്റ ഓടകളും; 
    • പിന്നെ....
  • പിന്നേത് നിമിഷവും ഇടിച്ച് ചിതറുവാൻ ടാറിൽ വച്ച്തേയ്ക്കപെടുവാൻ ഒരുങ്ങി കെട്ടി നടക്കുന്ന ഈ പാവം ഞങ്ങളും!

Monday, November 21, 2011

പ്രസവാനന്തരം അഥവാ പ്രസവക്കാഴ്ച്ചകൾ!

ഒരു നാടിന്റെ കണ്ണ് തുറന്ന പ്രസവം..

പ്രസവം കഴിഞ്ഞാൽ എന്താണ് സംഭവിക്കുക... കുഞ്ഞ് കരയും പിന്നെ കണ്ണു തുറക്കും..! പക്ഷെ ഇതാ ഒരു പ്രസവത്തിലൂടെ കുഞ്ഞിന്റെ മാത്രം അല്ല ഒരു നാടിന്റെ മുഴുവൻ കണ്ണ് തുറന്നിരിക്കുന്നു..! കാലങ്ങളായ് കാണാതെ പോയ ധാരാളം കാഴ്ചകൾ കണ്മുന്നിൽ തെളിയുന്നു..! ..!

പ്രസവം മാധ്യമങ്ങൾക്ക് കൊടുക്കില്ലെന്ന് ബച്ചൻ; കിട്ടാത്ത മുന്തിരി പുളിയുള്ളതെന്ന് മാധ്യമങ്ങൾ. എന്നാലും കുട്ടി പെണ്ണാണെന്നും കണ്ണ് ഐശ്വര്യയുടെ പോലെ ആണെന്നും കണ്ണ് മാത്രം അല്ല മൊത്തത്തിൽ കുട്ടി ഐശ്വര്യയുടെ പോലെ ആണെന്നും ആൺകുഞ്ഞായിരുന്നെങ്കിൽ എന്തേലും ഇത്തിരി എങ്കിലും അച്ഛന്റെ പോലേം ഉണ്ടായേനെ എന്നും ഒക്കെ വാർത്തകൾ അങ്ങുമിങ്ങും പരന്നു.

പക്ഷേ എന്ത് പറഞ്ഞാലും സമ്മതിക്കാത്ത സോഷ്യൽ നെറ്റ് വർക്ക് തലമുറ (ന്യൂ ജെനറേഷൻ) വേറെയും ഒരുപാട് കാഴ്ചകൾ കണ്ടു.. കണ്ണ് തുറന്ന് കണ്ടു!
കാപ്ഷന്‍:ഇതൊക്ക ആര് കാണാന്‍..ആര് കേള്‍ക്കാന്‍....
എല്ലാവരും ഐശോര്യ റായി യുടെ പ്രസവം നോക്കി നടക്കുകയല്ലേ...
Caption: Child Death in India;
India becomes the child death capital of the world and all the media and
people are running behind the birth of Aishwarya & Abhishek's child!
Caption: ഇന്ത്യയിൽ മിനിട്ടിൽ  4 കുഞ്ഞുങ്ങൾ മരിക്കുമ്പോൾ
എല്ലാവരും ഐശ്വര്യയുടെ പ്രസവത്തിന് പിറകേ..

Caption: എല്ലാവരും ഐശ്വര്യയുടെ പ്രസവമെടുപ്പിന്റെ പിറകേ..
മുല്ലപെരിയാർ  കുറേ ജീവനുകൾക്ക്  പിറകേ..



Caption: പെട്രോൾ വില കുതിച്ച് കയറുന്നു.. പ്രതികരികാൻ ആരും ഇല്ല.
എല്ലാവരും ഐശ്വര്യയുടെ പ്രസവ വാർത്ത കാതോർത്തിരിക്കുന്നു




കഥകൾ അങ്ങനെ ഒരുപാട് ഉണ്ടായി. ഈ വിഷയങ്ങളൊന്നും ഇന്നോ ഇന്നലെയോ നമ്മുടെ നാട്ടിൽ ഉള്ളതല്ലായിരുന്നുവെങ്കിലും ഐശ്വര്യ റായ് പ്രസവിച്ചപ്പോഴാണ് ഇതെല്ലാം ഗ്രെയിൻസ് മാറി കൂടുതൽ ക്ലിയർ ആയത്! ഐശ്വര്യ റായ്ക്ക് അഭിവാദ്യങ്ങൾ! ഒരൊറ്റ പ്രസവം കൊണ്ട് എന്തൊക്കെ ഇന്ത്യക്കാരെ കാണിച്ച് കൊടുത്തു മിടുക്കി!

Friday, November 11, 2011

മുന്നൂറ്റിമുപ്പത്തിമൂന്ന് ലച്ചം പുഴുക്കളുള്ള നാട്ടിലൊരു കൊച്ചു അങ്കണവാടി

അങ്കണവാടിയിൽ നാളുകളായ് നടന്ന് വരുന്ന നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രക്ഷോപ പരിപാടിക്കെതിരെ ചില ദുർഘടശക്തികൾ കേസുമായ് വന്നു. അടുക്കളയിൽ ഭവാനി പയറും അരിയും അടിച്ച് മാറ്റുന്ന പ്രശ്നത്തിലും പിള്ളാരുക്ക് കുടിക്കാൻ വെള്ളമില്ലാത്ത പ്രശ്നത്തിലും നടപടി ആവശ്യപെട്ട് ഇത്തരം പ്രതിക്ഷേധങ്ങൾ കാലങ്ങളായ് നടക്കണുണ്ടാരുന്നു. സുമതിയ്ക്കുള്ള പയറിൽ പുഴുങ്ങിയ മുട്ടയിട്ട് കൊടുത്ത് ഭവാനി പ്രക്ഷോപത്തിനെതിരെ ഒരു കളിയിറക്കി. അങ്ങനെ അങ്കണവാടിയുടെ നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രതിഷേധം ഒരു സാമൂഹ്യപ്രശ്നം ആണെന്നും അതിനാൽ അത് നിരോധിക്കുകയാണെന്നും സുമതിയുടെ വിഖ്യാതമായ വിധി വന്നു!


ഫ്ലാഷ്ബാക്ക്:

അമ്മിണി ടീച്ചറുടെ അങ്കണവാടിയിൽ അക്രമങ്ങൾ അതിക്രമിക്കുകയാണ്!

 ഇങ്ങനെ പോയാൽ പിള്ളാര് തലേൽ കേറി ഇരുന്ന് പേൻ നോക്കും. അപ്പുറത്ത് അരീം പയറും അടിച്ച് മാറ്റുന്ന അടുക്കളക്കാരി ഭവാനി. ഇപ്പുറത്ത് ഇരിയ്ക്കപൊറുതി തരാത്ത ഇത്തിരീം പോന്ന ക്രിമിനൽകണ്ടപ്പന്മാര്. ഒരു പ്രതിവിധി കണ്ടേ മതിയാവൂ.

അവസാനം ടീച്ചർ ഒരു തീരുമാനത്തിലെത്തി. ഒരു അങ്കണവാടി കോടതി സ്ഥാപിക്കുക തന്നെ. എല്ലാ കുരുത്തകേടും ചൂടോടെ കോടതി തീരുമാനിച്ച് ശിക്ഷയാക്കട്ടെ. വസുമതീടെ മോള് സുമതി മതി ജഡ്ജി. അവളാണ് ക്ലാസിലെ അല്പം ബുദ്ധീം പിടീം ഒക്കെ ഉള്ളവള്. ടീച്ചർ തീരുമാനിച്ചു. പിന്നെ ടീച്ചർ ഒരു വിളംബരം നടത്തി.

പ്രിയപെട്ട കുട്ടികളേ, ഇന്ന് മുതൽ നമ്മടെ ക്ലാസിലൊരു പുതിയ സംഗതീണ്ടാക്കാണ്. ഇനി മേലാൽ കുട്ടികളോ, അടുക്കളയിലെ ഭവാനിയോ അവൾടെ സഹായി ഭാമിനിയോ എന്തെങ്കിലും കുറ്റം ചെയ്താൽ ശിക്ഷ നടപ്പാക്കുന്നത് നമ്മടെ സുമതീടെ കോടതി ആയിരിക്കും. കോടതി വിധി എല്ലാവർക്കും ബാധകമാണ്. വിധിയുടെ പേരിൽ സുമതിയെ കൊഞ്ഞനം കുത്താനോ കോക്കിരി കാണിക്കാനോ ഇരട്ടപേര് വിളിക്കാനോ ഇടങ്കാലിട്ട് വീഴ്ത്താനോ സ്ലേറ്റിലോ ക്ലാസ്സ് ബോർഡിലോ അവളുടെ കോക്കിരിപടം വരയ്ക്കാനോ പാടില്ല. സുമതീടെ കോടതിയുടെ തീരുമാനത്തിൽ കുത്തിത്തിരിപ്പ് ഉള്ളവർക്ക് നേരെ എന്നെ സമീപിക്കാം. ഞാൻ ആണ് സുപ്രീം കോടതി.

അമ്മിണി ടീ‍ച്ചർ അങ്കണവാടി ചരിത്രത്തിലെ ആദ്യത്തെ അ. പി. കോ. (നിയമങ്ങളും ശിക്ഷകളും അടങ്ങുന്ന ങ്കണവാടി പീനൽ കോഡ്) മേശപ്പുറത്ത് വച്ചു!

അങ്ങനെ അന്ന് തൊട്ട് സുമതി വിധി പറയാൻ തുടങ്ങി. ബൈജപ്പൻ ബെഞ്ച് ഒടിച്ച കേസിലും ബാലപ്പൻ ക്രിഷ്ണൻ കുട്ടീടെ അസ്ഥാനത്ത് പെൻസിൽ കയറ്റിയ കേസിലും മദനകുമാറിന്റെ പെൻസിൽ ഇരട്ടിപ്പ് തട്ടിപ്പ് കേസിലും എല്ലാം തെളിവോടെ സാക്ഷി വിസ്താരത്തോടെ സുമതി വിധി പറഞ്ഞു.

സുമതീടെ വിധി പറച്ചിൽ പാടവത്തെ പണി കിട്ടാത്തവരൊക്കെ പാടി പുകഴ്ത്തുകയും പണി കിട്ടിയവരൊക്കെ പിന്തിരിഞ്ഞ് കൊഞ്ഞനം കുത്തുകയും ചെയ്തു. സുമതി സ്വാധീനങ്ങൾക്ക് വഴിപെട്ട് വിധിയിൽ വെള്ളം ചേർക്കുന്നുണ്ടെന്നും ഇഷ്ടക്കാരോട് ഏതാണ്ട് ഇടപാട് കാണിക്കണുണ്ടെന്നും അങ്കണവാടിയിലെ ഇടംതിരിഞ്ഞി ഗാങ്ങ് അച്ചൂം പ്രെണ്ട്സും ന്യൂസ് പിടിത്തക്കാരൻ മനോഹരന്റെ ചെവിയിൽ വീഴാതെ അവിടേം ഇവിടേം നിന്ന് കുശുകുശുത്തു.

എന്നാലും കുരുട്ട് ബുദ്ധിക്കാരനായ മനോഹരൻ അവരുടെ പല കൊഞ്ഞനം കുത്തലുകളും കോക്കിരി കാണിക്കലുകളും കയ്യോടെ പിടികൂടി ക്ലാസ് ബോർഡിലിട്ടു. അതിനെതിരെ കേസ് എടുത്ത സുമതിയോട് മാപ്പ് പറഞ്ഞും ഒന്നും രണ്ടും ഏത്തമിടൽ ശിക്ഷ വാങ്ങിയും അവരൊക്കെ രക്ഷപെട്ടു.

സുമതിയുടെ വിധികളെ പറ്റി പല അപവാദങ്ങളും അമ്മിണി ടീച്ചറുടെ ചെവിയിലും എത്തുന്നുണ്ടായിരുന്നു. കിട്ടുന്ന പെൻസിലിന്റെ വലുപ്പമനുസരിച്ചാണ് സുമതിയുടെ വിധികൾ എന്നും വിധിയിൽ വെള്ളം ചേർക്കുന്നതിന് സുമതിക്ക് പെൻസിൽ കൈമാറുന്നതിന് താൻ നേരിട്ട് സാക്ഷി ആയിട്ടുണ്ടെന്നും സുധൻ കുമാർ പറഞ്ഞത് വലിയ വിവാദമാവാതെ കെട്ടടങ്ങി. (കേസെടുത്താൽ തനിക്ക് തന്നെ പണികിട്ടും എന്നത് കൊണ്ടാണ് സുധന്റെ പ്രസ്ഥാവനയെ സുമതി വെറുതേ വിട്ടതെന്നും ഭാഷണം ഉണ്ട്!)

ഇതെല്ലാം കണ്ടും കേട്ടും അടുക്കളേലെ സഹായി ഭാമിനി അന്തം വിട്ട് നിന്നു.
                                             * * *


അങ്ങനെയിരിക്കെയാണ് നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രതിഷേധത്തിനെതിരെ സുമതിയുടെ പുതിയ വിധി!

തങ്ങളുടെ ബാക്കി ഉള്ള ഏക അവകാശമായ കുരുത്തക്കേടിനും കോടതി കോടാലി വച്ചത് ഇടംതിരിഞ്ഞി  കൂട്ടരെപ്രകോപിപ്പിച്ചു. പലവിധത്തിലുള്ള വിമർശനങ്ങളുമായ് അവർ ഒളിഞ്ഞും പതിഞ്ഞും രംഗത്തെത്തി. ഒരു ദിവസം ഉച്ചയൂണിന് മുൻപുള്ള മുള്ളാംബെല്ലിന് പുറത്ത് വിട്ടപ്പോൾ നടവഴിയിൽ മുള്ളാനൊക്കാതെ നട്ടം തിരിഞ്ഞ് നിന്ന കൂട്ടുകാരുടെ വൈക്ലബ്യം കണ്ട് ഇടംതിരിഞ്ഞി ഗ്യാങിലെ അല്പം വയറും വായും ഉള്ള രാജപ്പൻ കോടതി വിധി മണ്ടത്തരം ആണെന്നും സുമതി മണ്ടത്തി ആണെന്നും പ്രസ്ഥാവന ഇറക്കി!

കേട്ട് നിന്ന ന്യൂസ് പിടിത്തക്കാരൻ മനോഹരൻ ഒട്ടും നേരം കളയാതെ വാർത്ത ചൂടോടെ ക്ലാസ് ബോർഡിൽ ഇട്ടു! സംഗതി സംഭവമായ്! തന്നെ മണ്ടത്തി എന്ന് വിളിച്ചത് കേട്ട സുമതി കലിതുള്ളി. ബോർഡിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ സുമതി സ്വമേധയാ രാജപ്പനെതിരേ കേസ് എടുത്തു! രാജപ്പൻ കോടതി മുൻപാകെ എത്തി. സുമതി: “എന്തെങ്കിലും വിശദീകരണം പറയാനുണ്ടോ രാജപ്പാ? കോടതി വിധിയെ രാജപ്പൻ മണ്ടത്തരം എന്നും എന്നെ മണ്ടത്തി എന്നും വിളിച്ചത് ശെരി ആണോ?”

സംഗതി ശെരി തന്നെ. തെളിവുകൾ പരിശോധിച്ച സുമതി കണ്ടെത്തി. തള്ളേ കലിപ്പ് അടങ്ങണില്ലല്ലോ! സുമതി ആത്മഗതം ചെയ്തു. പിടിച്ചത് പുലിവാലായെന്ന് രാജപ്പനും മനസ്സിലായ്. വല്യ പുലിയായ താൻ സുമതിയോട് മാപ്പ് പറയുവേ... കോപ് പറയും. രാജപ്പൻ തീരുമാനിച്ചു. പിന്നെ എങ്ങനെ കേസിൽ നിന്ന് രക്ഷപെടും!!!???!! രാജപ്പൻ ആലോചിച്ചു. മണ്ടത്തരത്തിനും മണ്ടത്തിക്കും ഏത് പുരാണത്തിലെങ്കിലും തപ്പി വേറെ അർത്ഥം ഉണ്ടോ എന്ന് നോക്കുക തന്നെ! രാജപ്പൻ തീരുമാനിച്ചു!

രാജപ്പൻ തന്റെ നാലാം ക്ലാസിൽ പഠിക്കുന്ന ബുദ്ധിമാനായ അമ്മാവന്റെ മോനെ ലീവ് എടുപ്പിച്ച് കോടതിയിൽ എത്തിച്ചു. അമ്മാവന്റെ മോൻ സുമതിയ്ക്ക് മുൻപാകെ മണ്ടത്തിയുടെ അർത്ഥം വിശദീകരിക്കാൻ അന്താളിച്ച് നിന്നു. സുമതി അമ്മാവന്റെ മോനോട് ചോദിച്ചു: രാജപ്പനെ പേടി ഉണ്ടോ? അമ്മാവന്റെ മോൻ വിറച്ച്കൊണ്ട് പറഞ്ഞു: ഇല്ല. “ഇടംതിരിഞ്ഞികളെ പേടിയുണ്ടോ?”; “ഇല്ല” “എന്നാൽ അർത്ഥം പറയൂ”

“യുവർ ഓണർ, പുരാണങ്ങളും പ്രാചീന ഗ്രന്ഥങ്ങളും കളികുടുക്കയും ബാലമംഗളവും പരിശോധിച്ചതിൽ നിന്ന് അടിയന് മനസ്സിലാവുന്നത്, മണ്ട എന്നാൽ തല അല്ലെങ്കിൽ തലച്ചോറ്. മണ്ടയിൽ നിന്ന് തരം തരം ആയി വരുന്നത് മണ്ടത്തരം. എന്ന് വച്ചാൽ ഒടുക്കത്തെ ബുദ്ധി. മണ്ടത്തി എന്നാൽ മണ്ട ഉള്ളവൾ. എന്ന് വച്ചാൽ കോടതി ബുദ്ധി ഉള്ളവൾ ആണെന്ന് വേണെങ്കിൽ കണക്കാക്കാം.”

രാജപ്പന്റേം അമ്മാവന്റെ മോന്റേം വിശദീകരണങ്ങൾ കേട്ട സുമതി കൺഫ്യൂഷണിൽ ആയി. അപ്പൊ ഇവന്മാർ എനിക്ക് ഒടുക്കത്തെ ബുദ്ധി ഉണ്ടെന്നല്ലേ പറഞ്ഞു വന്നേ.. അതോ രണ്ടും കൂടി എന്നെ പൊട്ടൻ കളിപ്പിക്കുവായിരുന്നോ. കിടക്കപായിലും രാവിലെ പല്ലു തേയ്ക്കുമ്പോഴും ഒക്കെ സുമതി ആലോചിച്ചു. വായിൽ കൊള്ളാത്ത ബ്രഷ് എടുത്ത് പല്ലിൽ കുത്തി തിരുകുമ്പോഴും സുമതിയുടെ തലയിൽ ഓളങ്ങൾ താളം തുള്ളുകയായിരുന്നു. പെട്ടെന്ന് പിറകിൽ നിന്ന് അച്ഛന്റെ ഘോര ഗർജ്ജനം കേട്ട് സുമതി വർത്തമാനകാലത്തിലേക്ക് വീണു; “ എടീ‍.. സുമതീ,, മണ്ടത്തീ, പോത്തേ. എന്ത് മണ്ടത്തരമാടി നീ ഈ കാണിക്കണേ? അച്ഛൻ ഡൈ ചെയ്യുന്ന ബ്രഷ് എടുത്താണോ അണ്ണാക്കിൽ ഉരയ്ക്കണേ??”

സുമതി ഞെട്ടി! തലങ്ങും വിലങ്ങും ഞെട്ടി. തന്റെ അണ്ണാക്കിലിരിക്കുന്ന ബ്രഷിന്റെ കാര്യം ഓർത്തല്ല; മറിച്ച് അച്ഛന്റെ ഗർജ്ജനത്തിന്റെ അർത്ഥം ഓർത്ത്. അപ്പോൾ താനീ ചെയ്ത ഇടപാടാ‍ണ് മണ്ടത്തരം!!!! രാജപ്പൻ എന്നെ കളിയാക്കിയത് പോരാഞ്ഞിട്ട് പറ്റിക്കാൻ നോക്കുവായിരുന്നു!! അവന്മാരെന്നെ പിന്നേം പിന്നേം മണ്ടത്തി ആക്കുവായിരുന്നു! മദമിളകിയ ആനയേപോലെ സുമതി അങ്കണവാടിയിലെത്തി. ഉമ്മറത്ത് പല്ലിളിച്ച് നിപ്പുണ്ട് രാജപ്പൻ. ഉടൻ കോടതി തുടങ്ങി. രണ്ടാമതൊന്ന് ആലോചിക്കാതെ സുമതി വിധി പറഞ്ഞു:

“രാജപ്പൻ ചെയ്തത് എന്നെ കളിയാക്കൽ തന്നെ. നിനക്ക് ഞാൻ അറുന്നൂറ് ഏത്തമിടൽ പിഴ വിധിച്ചിരിക്കുന്നു.” തടിച്ച് കുറുകിയ രാജപ്പന്റെ ഇളിച്ച മോന്ത നോക്കി കലിപ്പ് തീരാതെ സുമതി പിന്നേം പറഞ്ഞു...; “രാജപ്പാ ഡാ ചാണകപ്പുഴൂ.... ചാ‍ണകപുഴു പോലിരിക്കണ നിനക്ക് എന്റെ മുന്നിൽ നിക്കാൻ എന്ത് യോഗ്യത ഉണ്ടെടാ! അപ്പീലിന് പോലും നിക്കാതെ ഇപ്പൊ തന്നെ നീ ഏത്തം ഇട്ടോ!!” കടുത്ത വിധി കേട്ട് ഇടംതിരിഞ്ഞികൾ മൊത്തം ഞെട്ടി

കേട്ട്  നിന്ന അമ്മിണി ടീച്ചറുടെ നെല്ലിപലക തകർന്നു. “സുമതീ.. ആ മതീ.. നിർത്തിക്കോ. കോടതി ആണ് അധികാരം ഉണ്ട് എന്ന് പറഞ്ഞ് നീ അവനെ ചാണകപുഴു എന്ന് വിളിക്കുന്നോ!!? ഇനി മേലാൽ നിന്റെ കോടതീം വേണ്ട നിയമോം വേണ്ട.. ഞാൻ നോക്കിക്കോളാ കാര്യങ്ങൾ”

കണ്ട് നിന്ന ഭാമിനി ആത്മഗതം ചെയ്തു; “അങ്കണവാടി ആയതും അമ്മിണി ടീച്ചർ ആയതും നന്നായി! ശെരിക്കും ഉള്ള കോടതി ആണ് പ്രതിയെ നോക്കി ചാണകപുഴു എന്ന് വിളിച്ചേങ്കിൽ എന്ത് നടക്കും..! ആനയ്ക്ക് പ്രാന്ത് പിടിച്ചാ ചങ്ങലയ്ക്കിടാ.. ചങ്ങലയ്ക്ക് പ്രാന്ത് പിടിചാലെന്നാ ചെയ്യാനാ!”

(കോടതി ജഡ്ജിമാർ ഷാജികൈലാസിന്റെ പടം കാണാത്ത കാലത്ത് നടന്ന ഒരു കഥയാണിത്)

ഡിസ്ക്ലോന്തൽ:
ഈ കഥയിലെ കുറ്റവാളികളും കുറ്റം ചെയ്യാത്തവരും ശിക്ഷിക്കപെട്ടവരും ശിക്ഷ വിധിച്ചവരും അന്തോം കുന്തോം ഇല്ലാത്ത മുട്ടേന്ന് വിരിയാത്ത ചീളു പിള്ളാരാണ്. ഇവർക്ക് ജീവിച്ചിരിക്കുന്നവരോ പണ്ടയ്ക്കും പണ്ടേ പണ്ടാരടങ്ങിയവരോ ആയ ഏതെങ്കിലും കണാപ്പന്മാ‍രും ആയി എന്തെങ്കിലും വഹ സാമ്യം സാമീപ്യം സമാനം  ഉണ്ടേൽ അയ്യപ്പ സ്വാമിയാണേ അത് വെറും ഹുഡായിപ്പ് തോന്നൽ മാത്രാണ്. ആമേൻ

Monday, November 7, 2011

വൃഥാ ഒരു വൃദ്ധൻ!

വേകുവോളം നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെ
ആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......!

അലക്ഷ്യമായ്
അലഞ്ഞെൻ ജീവനിൽ
എന്നോ ഉദിച്ച ലക്ഷ്യമായിരുന്നു നീ.

പിന്നെ ഞാൻ
ഉരുകിയൊലിച്ചെരിഞ്ഞമർന്നത്
നിനക്കിരുട്ടറിയാതുയരാൻ മാത്രമായിരുന്നു.

രാപകലളക്കാതെ
നിഷ്ടയില്ലാതനിഷ്ടമില്ലാതെ..
സ്വരുക്കൂട്ടുമുറുമ്പാ‍യത് നിൻ ഭാവിയുരുവാക്കാനായിരുന്നു.

ജീവിതം കൂട്ടിമുട്ടിച്ച്
നിനക്ക് കുഴിയില്ലാവഴി വെട്ടാനുഴറവേ..
വിഴിയുമെൻ വിഴികൾക്കാശ്വാസം നിൻ കിളുന്ത് ചിരികളായിരുന്നു.

എന്നെ നിന്നിലുപേക്ഷിച്ച്
എന്റെ സ്വപ്നങ്ങൾ നിന്നിലേകീകരിച്ച്..
എനിക്കന്യനായ് ഞാൻ, നാളെ നിന്നിലൂടെന്നെ സഫലീകരിക്കാൻ.

കടം വാങ്ങില്ലെന്നുറച്ചെൻ
കഴുത്തറ്റം കടം കയറിയതും നിനക്കായ്..
കോഴ നൽകില്ലെന്നുറച്ചെൻ ധാർമ്മീകതയഴിഞ്ഞതും നിനക്കായ്.

പടവെട്ടി നീങ്ങവേ ചുറ്റും
പലവുരു കണ്മടക്കി ഞാൻ എന്തോ,
എന്റെ വ്യക്തിത്വത്തിനും മീതേ പടർന്ന വികാരമായിരുന്നു നീ.


വിത്തിനായ്
വിരിഞ്ഞു വാടിയ പൂവായ് ഇന്നു ഞാൻ..
കരിഞ്ഞുണങ്ങി നിൻ ശിരസ്സിലൊരു ദുഃശ്ശകുനമായ്.

നിന്നുമ്മറപ്പടിയിലെ
ചവറ്റുകൂനയിലെറിഞ്ഞൊരുച്ഛിഷ്ടമായി ഞാൻ,
ദ്രവിച്ച് മണ്ണാകിലും എൻ മകനേ നീ തോൽക്കാതിരിക്കുക!

ഇന്നലെ ഞാൻ
ഓടിയ വഴികളിൽ ഇന്നു നീ ഓടുന്നത് കാണ്മൂ ഞാൻ..
അല്പം നിനക്കായ് ബാക്കി വയ്ക്കുക നീ ഞാനാകാതിരിക്കുവാൻ!

നീ തോൽക്കാതിരിക്കാൻ
അവസാനം വരെ തോറ്റവനീ ഞാൻ എൻപതാൽ
തോൽക്കാതിരിയ്ക്ക; നീ തോറ്റാലെൻ തോൽവിയും തോൽവിയായിടും.


എനിക്കായ് നീ
ബാക്കി വച്ചോരുമുഴം കയറിലെൻ പ്രാണൻ പിടയവേ
ഇരുളുമെൻ കൺകൾ വെറുതേ എന്തോ,, എന്തോ ചോദിച്ചു,


വേകുവോളം
നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെ
ആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......!

Friday, November 4, 2011

ഉടുപ്പ് കീറും പെണ്ണിന് ഊരിപ്പോവും പയ്യൻ!


ഒരു സ്വാതന്ത്ര്യസമര ചരിതം!

“ഈ ഉടുപ്പ് കണ്ടുപിടിച്ചവൻ ആരാ! കൊഴുത്ത് മുഴുത്ത ഈ സൗന്ദരര്യമൊക്കെ നൂൽകച്ചകളിൽ പൊതിഞ്ഞ് സൂക്ഷിക്കണമത്രേ!” - ചരിത്രം ഭൂമികുലുങ്ങിയത് പോലെ കീഴ്മേൽ മറിഞ്ഞ തൊണ്ണൂറുകളിൽ മലയാളമണ്ണിന്റെ സൗന്ദര്യം ചിട്ടിതുണികൾക്കുള്ളിലെ തുറുങ്കിൽ കിടന്ന് നെടുവീർപ്പോടെ ആത്മഗതം ചെയ്തു.

 മാറിലൊരു കഷണം തുണിയും നേരിയ മുണ്ടും അലങ്കരിച്ച ആ നഷ്ടപെട്ട വസന്തകാലം എന്ന് തിരിച്ച് വരും! ഈ തുണികൂട്ടങ്ങളുടെ ഏതറ്റം പിടിച്ച് വലിച്ച് കീറിയാൽ അതിനകത്ത് വീർപ്പ് മുട്ടുന്ന തനിക്ക് അല്പം ശുദ്ധവായു കിട്ടും!  സ്വാതന്ത്ര്യം വരും! പാശ്ചാത്യ ലോകം ആസ്വദിക്കുന്ന സൗന്ദര്യസ്വാതന്ത്ര്യം മലകൾ കടന്ന് മലങ്കാറ്റിൽ പരന്ന് ഈ മലയാളമണ്ണിലും വരും. അടിച്ചമർത്തപെട്ട സൗന്ദര്യം സ്വപ്നം കണ്ടു.


ഹും! സൗന്ദര്യത്തിന് നഗ്നത എന്ന് വിളിപ്പേരിട്ടിരിക്കുന്നു സാമ്രാജ്യത്വശക്തികൾ.. വസ്ത്രങ്ങൾ നഗ്നത മറയ്ക്കാൻ ആണത്രേ!
തുറുങ്കലുകൾക്കും ന്യായീകരണങ്ങൾ!
തോൽ‌പ്പിക്കണം.. അവസാന സ്വാതന്ത്ര്യം വരെ തോൽ‌പ്പിക്കണം! കുടശീലകനമുള്ള തുണിതുറുങ്കലുകളിൽ കിടന്ന് സ്വാതന്ത്ര്യസമരത്തിന്റെ യുദ്ധമുഖങ്ങൾ തുറന്ന്  സൗന്ദര്യം പ്രതികരിക്കാൻ തുടങ്ങി.

വിപ്ലവം തുടങ്ങേണ്ടതെവിടെ നിന്ന്?? സൗന്ദര്യം കൂലങ്കുഷമായ് ആലോചിച്ചു. ആഗോള താപനം കൂടി വരുന്ന കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. ഇത്ര കനമുള്ള തുണി കൊണ്ട് ബ്ലൌസ് തയിച്ചാൽ നാളെ വരുന്ന ചൂടിനെ എങ്ങനെ താങ്ങും!?! കുറയ്ക്കാം.. കനം കുറയ്ക്കാം! ആദ്യ സമര പടയൊരുക്കം! കട്ടി ചിട്ടി തുണികൾ വലിച്ചെറിഞ്ഞ് നേർത്ത തുണികളിലൂടെ പുറം ലോകത്തേക്ക് ഒളിഞ്ഞ് നോക്കി സൗന്ദര്യം ആശ്വാസം കൊണ്ടു.വിപ്ലവം വെളിച്ചം കണ്ടു. അകത്തുള്ളത് കാണാതിരിക്കാനോ, കാണിക്കാനോ ഈ ധാരണം എന്ന് കാണുന്നവന് ധാരണയില്ലാതാക്കും വിധം സാധാരണമായി ആ വിപ്ലവം.

പക്ഷേ സൗന്ദര്യം സംതൃപ്തയായില്ല.  പോരാ..! വെറും ഈ ഉളിഞ്ഞ് നോട്ടമല്ലെന്റെ ജന്മാവകാശം. ഇതല്ല സ്വാതന്ത്ര്യം. പുറത്ത് കടക്കണം. കെട്ടുപാടുകൾ പൊട്ടിച്ച് പുറത്ത് കടക്കണം. കീറാം.. തുണികൾ വലിച്ച് കീറാം! വിശാലമായ് ചിന്തിക്കാം. എവിടെ കീറും? വിപ്ലവമാണെന്ന് പറഞ്ഞ് എടുത്ത് ചാടിയാൽ കോമ്പ്ലക്ഷനെ ബാധിക്കും. സൂക്ഷിക്കണം...

തൽക്കാലം പ്രശ്നസാധ്യത തുലോം കുറഞ്ഞ പുറം തന്നെ കീറാം.!! കീറി. പരമാവധി കീറി. 1 മീറ്റർ തുണി കൊണ്ട് തയ്യിച്ചത് കാൽ മീറ്ററിൽ ഒതുക്കും വിധം കീറി. വാഹ്! ഫുട്ബോൾ ഗ്രൌണ്ട് പോലെ വിശാലമായ് തുറന്നിട്ട പുറംജാലകത്തിലൂടെ സൗന്ദര്യം നിയന്ത്രിത സ്വാതന്ത്ര്യം ആസ്വദിച്ചു. നേരിയ നൂലിഴകളിലൂടെ വർണ്ണപൂക്കളും മിനുക്കു പണികളുമുള്ള അലങ്കൃത കുഞ്ചകങ്ങൾ സ്വാതന്ത്ര്യ സമര പതാകകളായ് അതിനിവേശ ശക്തികളെ വെല്ലുവിളിച്ചു.

[എങ്കിലും ഒത്തപുറത്ത് കെട്ടിയവന്റെ താളപിഴകളും,   ചട്ടുകപാടുകളും കരിങ്കാലി മറുകുകളുമുള്ള ചില പിന്തിരിസുന്ദരികൾ സമരത്തിൽ ചേരാതെ കഴുത്ത് വെട്ടാത്ത ബ്ലൌസുമിട്ട് പിന്തിരിഞ്ഞ് നിന്നു. കരിങ്കാലികൾ എവിടേയും ഉണ്ടല്ലോ!]

സാരിയിലെ സ്വാതന്ത്ര്യം ചുരിദാറിലേക്കും.

ഈ നേർത്ത തുണിയിലൂടെയും കീറിപൊളിച്ച കഴുത്തിലൂടെയും ലഭിച്ച നിയന്ത്രിത സ്വാതന്ത്ര്യം പക്ഷേ എല്ലാ പ്രദേശങ്ങൾക്കും ലഭിക്കുന്നില്ല. സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചം കടന്ന് ചെല്ലാത്ത പ്രദേശങ്ങൾ ഇനിയും ബാക്കിയുണ്ട്-കീഴോട്ട് നോക്കിയിരുന്ന് സമരമുറകൾ ആലോചിച്ച സൗന്ദര്യം കണ്ടെത്തി!

സാരിയിൽ പക്ഷേ, ആ പ്രദേശങ്ങളിൽ സ്വാതന്ത്ര്യ കിരണങ്ങളെത്തിക്കാൻ ബുദ്ധിമുട്ടാണ് സാരിതുറുങ്കലുകളുടെ തന്ത്രപ്രധാനമായ ചുവരുകൾ ആണവിടം. ആ വൃത്തികെട്ട ജയിലിന്റെ ചുറ്റുമതിലുകളിൽ തുളയിടൽ അതിവിപ്ലവമായ് പോവും. പിന്നെ എവിടെ പിടിച്ച് കീറും. അതെ ചുരിദാറിൽ തന്നെ. സാരിയിൽ നിന്ന് സ്വാതന്ത്ര്യ സമരം ചുരിദാറിലേക്കും ആളിപടർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി സൗന്ദര്യം  തിരിച്ചറിഞ്ഞു.

പാശ്ചാത്യമങ്കമാർ മുട്ടോളം പോന്ന ഒരു മിഡിയുമിട്ട് ആ മിഡിയിൽ നേരെ ഒരു പൊളിയുമിട്ട് നടക്കുന്ന കണ്ട് നാം എത്ര കൊതിയോടെ നിന്നിട്ടുണ്ട്..! ഈ ഇരുട്ടിൽ നിന്നൊന്ന് മോചിക്കപെടാൻ എത്ര കൊതിച്ചിട്ടുണ്ട്! കീറാം. ചുരിദാർജയിൽ ഉണ്ടാക്കിയവൻ അതിന്റെ പള്ളയിൽ ഒരു പൊളി വച്ചത് വരാനിരിക്കുന്ന സ്വാതന്ത്ര്യ സമരം മുന്നിൽ കണ്ട് തന്നെ ആവും. താരതമ്യേന ദുർബല പ്രദേശമായ അവിടെ തന്നെ കീറാം. അരകെട്ട് വരെ അങ്ങ് കീറാം. പ്രകാശം പരക്കട്ടെ! സ്വാതന്ത്ര്യക്കതിരുകൾ ഉൾക്കോണുകളിലും ഇത്തിരി വെട്ടം വീശട്ടെ!

കീറി തുറന്നകത്തേക്ക് നോക്കിയ സൗന്ദര്യം ഞെട്ടി! എന്തൊരു ജെയിലാണിവിടം. എത്ര ശക്തമായ മതിലുകൾ! ദുർബ്ബലപെടുത്തണം. അല്ലെങ്കിൽ ഈ കീറൽ സമരം വെറും പാഴായ കീറാമുട്ടി ആയിപോവും. ‘ബോട്ടം’ ആണത്രേ പാര; ഈ ഘോരാന്തകാരത്തിനുത്തരവാദി! ഇവിടെയും മറഞ്ഞ് കിടപ്പുണ്ടൊരു സമര പതാക! ഇറ്റു വെളിച്ചം കാണാൻ കൊതി പൂണ്ട്! കഞ്ചുകപതാക പോലെ ഈ കുഞ്ചക പതാകയും പുറം ലോകം കാണണം! സ്വാതന്ത്ര്യകൊടികൾ ആവണം!

കനം കുറയ്ക്കണം. പണ്ട് നസ്രാണി പെണ്ണുങ്ങൾ ചട്ടയും മുണ്ടുമുടുത്താരുന്ന കാലത്ത് പള്ളിയിൽ പോകുമ്പം തലയിൽ പുതച്ചിരുന്ന നേർത്ത പുതമുണ്ടുണ്ടത്രേ! അത് മതി ബോട്ടം തുന്നാൻ! സ്വാതന്ത്ര്യം പ്രകാശിക്കട്ടെ! കീറികയറ്റിയ ടോപ്പും നേർത്തതും തൊലിയിലൊട്ടിയതും എന്താണ്ടൊക്കെയും ആയ ബോട്ടവും ഇട്ട്  നടവഴികളിൽ പാറിപറപ്പിക്കുന്ന കാറ്റ് വരാൻ കണ്ണാടി ദൈവങ്ങളോട് പ്രാർത്ഥിച്ച് സുന്ദരിമാർ പുറത്തേക്കിറങ്ങി! ആഹാ പൂക്കൾ തുന്നി ഞെറി പിടിപ്പിച്ച പതാകകൾ സുവ്യക്തം! സ്വാതന്ത്ര്യക്കതിരുകൾ ഉൾനാടൻ ഗ്രാമങ്ങളിലും അലയൊളി വീശുന്നു!

പക്ഷേ തീർന്നില്ല. ചുരിദാറിൽ വിപ്ലവം കൊണ്ട് വന്നെങ്കിലും സ്വാതന്ത്ര്യം അടിച്ചമർത്തുന്ന ദുഷ്ടശക്തികൾ ഇനിയും ബാക്കിയുണ്ട്. ഒരു പ്രദേശം സ്വാതന്ത്ര്യവെളിച്ചം കണ്ടപ്പോൾ മാ‍റു..ചെ.. മറു പ്രദേശം അവിടെയും വസ്ത്രാധിനിവേശത്തിൻ കീഴിലാണ്. അവിടത്തെ സുപ്രധാന അതിനിവേശ ശക്തി ചുരിദാറിന്റെ കൂടെ ഫ്രീ ആയി വരുന്ന ഷാൾ ആണ്! ആര് കണ്ട് പിടിച്ചെടാ ഈ പണ്ടാരമൊക്കെ! വലിച്ച് പറിച്ച് ദൂരെ കളഞ്ഞാ‍ലോ! വേണ്ട; അത്ര കടുംകൈക്ക് മുതിർന്നാൽ യാഥാസ്ഥിതിക ക്ഷുദ്രശക്തികൾ പ്രതികരിക്കും. എളുപ്പം ചെയ്യാവുന്ന ഒരു പരിപാടി ഉണ്ട്. കഴുത്തറ്റം അങ്ങ് കയറ്റിയിടാം. ഇല്ലെങ്കിൽ ആർക്കും ശല്യമില്ലാതെ സൈഡിലെവിടേലും തൂക്കാം.  ഇത്രയും സ്വാതന്ത്ര്യം കൊണ്ട് വരാമെങ്കിൽ പിന്നെ ഒരു കൊച്ചു കോതലയാണോ പ്രശ്നം! പുതിയ ഫാഷൻ. അങ്ങ് കയറ്റിയിട്ടു. മേലോട്ട് പരമാവധി കേറാവുന്നേടത്തോളം കയറ്റിയിട്ടു! പിന്നെ ചിലർ ഡീസന്റ് ആയ് അരികിലെവിടേലും പിന്നിയിട്ടു. ഇത്രേം ഒക്കെ നുമ്മടേലും ഉണ്ടെന്ന് നാലാള് കാണട്ട്!  ഹല്ല പിന്നെ!

[പക്ഷേ അവിടെയും പിന്തിരിസുന്ദരികൾ കരിങ്കാലികളായി തിരിഞ്ഞ് നിന്നു! ഉള്ളവൾക്കല്ലേ തുറന്ന് വച്ചിട്ട് കാര്യം ഉള്ളു! ഇല്ലാത്ത നമ്മൾ തുറന്നിട്ട് എന്തിന്! അതുകൊണ്ട് നമുക്ക് മൂടിപുതച്ച ഭാവശുദ്ധിയുടെ നിറകുട മകുടങ്ങളാകാം! കുടമില്ലാത്തവൾക്ക് ഉള്ള കുടം മകുടം!]

അങ്ങനെ സൗന്ദര്യം ഷാളുമാറ്റി, വെള്ളിതളികയിൽ ചന്ദനകുടങ്ങളെന്ന പോലെ താളത്തിൽ ചുവട് വച്ച് അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങി.. നീങ്ങികൊണ്ടേ ഇരിക്കുന്നു. പുതിയ പുലരികളിലേക്ക്.. പുതിയ പ്രകാശത്തിലേക്ക് ഇരുളില്ലാത്ത ലോകം സ്വായത്തമാകും വരെ നിശബ്ദസമരം തുടർന്ന് കൊണ്ടേ..! ഇനിയുമെന്തൊക്കെ കാണാൻ കെടക്കണ്....!
                                                 **************
അവിടെ അങ്ങനെ സമരം തുടരവേ ഇങ്ങ് പിന്നോട്ട് മാറി സൗന്ദര്യസ്വാതന്ത്ര്യകന്യക മറനീക്കി പുറത്ത് വരുന്നതിലുള്ള ഊറിയൊലിക്കുന്ന ആഹ്ലാദത്തിൽ ആക്രാന്തം മൂത്ത് അവളെ എങ്ങനെ വളച്ചൊടിയ്ക്കാം എന്ന വഴി തേടി സൂപ്പർ മാനും ഹീമാനും സ്പൈഡർമാനും കാണാൻ പോയിരുന്ന യുവ കോമളമോന്മാർ ഒരു സത്യം തിരിച്ചറിഞ്ഞു! സൂപ്പർമാൻ തന്നെ ഹീറോ സ്പൈഡർമാൻ തന്നെ ഹീറോ! അവരെ ഹീറോ ആക്കുന്ന നഗ്ന സത്യം എന്താണ്?? അതെ! അത് തന്നെ! പരസ്യമായവരൊക്കെ ഇട്ട അണ്ടർവേർ! വേർ? വേർ ഈസ് മൈ അണ്ടർവേർ? അവർ തല പുകഞ്ഞു! ഇമ്പ്രഷൻ ബരാൻ അണ്ടർവെയറു കാണണം!

പണ്ട് പ്രായം ഇരുപത് വരെ വള്ളിനിക്കറിട്ട് വയറു കാണിച്ച കാലം അല്ല; ലുങ്കിയുടുത്ത് കേറ്റികുത്തിയ കാലം അല്ല; എന്നോ ഏതോ അമുൽ/സെറെലാക്ക്/പാമ്പർ സംസ്കാരത്തിന്റെ ഭാഗമായ് പുരുഷ പൊടികളുടെ ദേഹത്തെല്ലാം നിക്കറ് പോയ് പാന്റ് കയറി. ഒക്കേം കെട്ടിമറച്ച ഈ കോലത്തിൽ എങ്ങനെ ഒരു സൂപ്പർ മാൻ ആവും!!!??!!! അവന്റെ   ചോദ്യചിഹ്നങ്ങൾ ആശ്ചര്യചിഹ്നങ്ങളുടെ തടവറയിലായി........

......ഊരാം! അവനും തീരുമാനിച്ചു! ഊരി അങ്ങ് നെല്ലിപടിയിൽ കൊണ്ട് വയ്ക്കാം. മൊബൈൽ ഫോൺ ഇല്ലാത്ത മറ്റേ കൈ കൊണ്ട് ഇടക്കൊന്ന് മേലോട്ട് കയറ്റി എന്ന് വരുത്താം. അണ്ടർവെയറിന്റെ ഇലാസ്റ്റിക്കും നിറവും ബ്രാന്റും എങ്കിലും നാലാള് കാണട്ടെ! സൂപ്പർമാൻ ആയില്ലെങ്കിലും ഇലാസ്റ്റിക്ക് മാൻ എങ്കിലും ആവൂല്ലോ. (പക്ഷേ ഈ നൂതന വിപ്ലവ ഫാഷന് പിന്നിൽ ചില അണ്ടർവെയർ കമ്പനിക്കാരുടെ കറുത്ത കൈകൾ ഉണ്ടോ എന്നും സംശയിക്കുന്ന ദോഷൈകദൃക്കുകളും ഒണ്ട്! ആ അങ്ങനെയെങ്കിലും അവനത് ഇടുന്ന ശീലം ഉണ്ടാക്കട്ടെ എന്ന് ആശ്വസിക്കുന്ന ഗുണൈകദൃക്കുകളും ഉണ്ട്)   



സത്യങ്ങള്‍ എപ്പോളും മെനകെട്ട പണ്ടാരങ്ങള്‍ ആണ്. മറ നീക്കി പുറത്തു വന്നുകൊണ്ടേ ഇരിക്കും! പ്രത്യേകിച്ച് സുന്ദരമായ സത്യങ്ങള്‍. എത്ര മറച്ചാലും ഏതെങ്കിലും തലപ്പോ വാലോ വെളിയില്‍ കാണിക്കാതെ ഇരിക്കാന്‍ സത്യത്തില്‍ സത്യതിനാവില്ല! പ്രകൃതിയുടെ ഏറ്റവും വലിയ സത്യം ആയ നഗ്നതയും അത് പോലെ തന്നെ! അതും അല്പം കൊഴുത്ത മുഴുമുഴുത്ത സത്യങ്ങള്‍ ആണെങ്കില്‍ പറയുവേ വേണ്ട!

Tuesday, November 1, 2011

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!





നിങ്ങൾ പരസ്പരം ചെളി വാരി എറിയൂ! നിങ്ങളുടെ അടിമകൾ ഞങ്ങളും കൂടാം! അങ്ങനെ തമ്മിൽ തമ്മിൽ കുറ്റങ്ങൾ വിളിച്ച് പറഞ്ഞ് വയറ്റിൽ വായു നിറയ്ക്കാം! പിന്നെ വായു പുറത്തോട്ട് വിടാം! എല്ലാ നാറ്റങ്ങളും ചേർന്ന് സങ്കലിച്ച് ലായനിപ്പിച്ച് കേരളത്തിന്റെ സുഗന്ധമാക്കി മാറ്റാം! കേരള പുരോഗതി അങ്ങനെ ചുരുളുകളായ് ഉയരങ്ങളിലേക്ക് ഉയരട്ടെ!

സദാചാരലംഘനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, അഴിമതിയുടെ അളവ് തോതുകൾ, നാടിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ മുഴക്കോലുകൾ! ചർച്ചകൾ, വോട്ട് ചോദിക്കൽ എല്ലാം ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തി! വളർച്ചയെ വികസനത്തെ അടിസ്ഥാനപ്പെടുത്താൻ അവയൊക്കെ തറക്കല്ലുകളിൽ അടിവസ്ത്രങ്ങൾ പോലുമില്ലാതെ പുല്ലു മുളച്ച് നിന്ന് പല്ലിളിക്കുന്നു.


നിങ്ങളുടെ പേരു കൊത്തിയ ശിലാഫലകങ്ങൾ കൊണ്ട് വന്ന് ഞങ്ങളുടെ നെഞ്ചിൽ കുഴിച്ചിട്ട് ഞങ്ങൾ തന്ന പണം എടുത്ത് നിങ്ങൾ വിദേശ നിക്ഷേപങ്ങൾ ഉണ്ടാക്കിയപ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട് മണ്ണിലിഴയുന്ന ഞങ്ങൾക്ക് കണ്ണിനൊരു കുളിർമ്മ നൽകാൻ പൂപ്പൽ പിടിച്ച ശിലാഫലകങ്ങളിൽ നായകൾ കവച്ച് നിന്ന് മുള്ളുന്ന നിങ്ങളുടെ ബഹു. നാമങ്ങൾ മാത്രം! എന്റെ നാടിന്റെ നായകളേ നിങ്ങൾ ഞങ്ങളുടെ നിർവികാരതയുടെ പടക്കുതിരകൾ! നിങ്ങൾ മുള്ളികൊണ്ടേ ഇരിക്കുക! ഞങ്ങളുടെ തലയിലിരുന്ന് മുള്ളി ഞങ്ങളെ ഭരിക്കുന്നവരുടെ നാമധേയങ്ങളിൽ നിങ്ങൾ മുള്ളുമ്പോൾ നിങ്ങൾ ഞങ്ങളുടെ നൂതന വിപ്ലവ നേതാക്കൾ ആണ്!



സാംസ്കാരികം!
അച്ചടക്കം പഠിക്കാനും സംസ്കാരിക വളർച്ച വരാ‍നും 16 വയസ്സിനു മുകളിൽ ഉള്ള ആൺകുട്ടികളെ ബിവരേജസ് ക്യൂവിൽ നിർബന്ധിത പരിശീലനത്തിന് വിടാം! മാർഗ്ഗം എന്തായാലും ലക്ഷ്യം ആണ് പ്രധാനം എന്ന സോഷ്യലിസ്റ്റ് ഫ്യൂഡലിസത്തെ പോലും തിരുത്തി കുറിക്കുന്ന, യഥാർത്ഥ ലക്ഷ്യപ്രാപ്തിക്ക് ആത്മ നിയന്ത്രണവും ചിട്ടയും അച്ചടക്കവും ക്ഷമയും എത്ര അത്യന്താപേക്ഷികമാണ് എന്ന് പഠിപ്പിക്കുന്ന പുതിയ സാംസ്കാരിക വിദ്യാലയങ്ങൾ ആയി ബിവരേജസ് ക്യൂവിനെ പ്രഖ്യാപിക്കാം! പിന്നെ ബാക്കി ഏത് മൂലമാണ് ക്ഷമിക്കണം മൂലങ്ങൾ ആണ്  സാംസ്കാരിക പുരോഗതിക്ക് അത്യാവശ്യം വേണ്ടതെന്ന് പഴുതാര പോലത്തെ തരുണീമണങ്ങുകളെ നൂലിഴകളുടെ മേമ്പൊടി പുരട്ടി റാമ്പിൽ നടത്തി ചർച്ച ചെയ്യാം.




സാമ്പത്തീകം!

ഞങ്ങൾ മിഡിൽ ക്ലാസ് ആണ്! ഞങ്ങളിൽ ദരിദ്രർ ഇല്ല! പ്രത്യേകിച്ച് വളം ആവശ്യമില്ലാത്ത പണം കായ്ക്കുന്ന ബ്ലേഡ് മരങ്ങൾ നാടൊട്ടുക്ക് തൊട്ടാവാടികൾ പോലെ വളർന്നിട്ടുണ്ട്! പിന്നെ ന്യു ജനറേഷൻ ബാങ്കുകൾ ജെനറേറ്റ് ചെയുന്നുമുണ്ട്. ദാരിദ്ര്യം തീരെ ഇല്ല. 
ജീവിത ചിലവേറിവരുമ്പോൾ സ്വകാര്യബാങ്കുകൾ കിടപ്പ്ഭൂമിയാധാരങ്ങൾ കറൻസി നോട്ടുകൾ ആക്കുന്നു. കടം വാങ്ങി തിന്ന് തിന്ന് വൻ കുടൽ വരെ ബ്ലേഡ് കയറുമ്പോൾ പലിശ്ശയടച്ച് മിച്ചം വരുന്ന ചില്ലറ തുട്ടുകൾ കൊണ്ട് കയറും പാഷാണവും വാങ്ങാൻ അനുവദിക്കുന്ന വിധത്തിൽ ബജറ്റുകളിൽ പാഷാണത്തിനും കയറിനും വില കുറയ്ക്കാൻ സർക്കാർ നടപടിയെടുക്കുന്നു! റെയിൽ വേ ട്രാക്കുകൾ എല്ലായിടത്തും ഇല്ലല്ലോ! ഞങ്ങൾക്ക് ഉൽക്കണ്ഠകൾ ഇല്ല. ഒരു ജീവിതം അല്ലേ ഉള്ളു. എങ്ങനെ തീർന്നാൽ എന്താ!




സ്ഥലത്തെ പ്രധാന ഗാന്ധീയർ!
കടലാസിനടിയിലെ കാന്തത്തിന്റെ കോന്തത്തിനനുസരിച്ച് തുള്ളുന്ന മണൽ തരികളെ പോലെ സാമ്പത്തിക സ്ഥിതിയും ഒലിച്ച് കൂടി!. പണം എന്നത് മൂന്ന് നാല് കൂട്ടരിലേക്ക് ഒഴുകി കടലായിക്കൊണ്ടിരിക്കലെ ബാക്കി ഉള്ളവന് കടലയ്ക്ക് കായില്ലാതായി! സ്ഥലത്തെ പ്രധാന ഗാന്ധീയർ (ഏറ്റവും അധികം ഗാന്ധി ചിത്രങ്ങൾ കൈവശം ഉള്ളവർ):
1) രാഷ്ട്രീയ തൊഴിലാളികളും അവരുടെ മുതലാളിമാരും.
2) അബ്കാരി പുണ്യാളന്മാർ
3) ദൈവക്കച്ചവടക്കാർ (ദൈവത്തെ കൊത്തി നുറുക്കി കണികകളാക്കി തിരുശേഷിപ്പുകളായ് വിൽക്കുന്നവർ)
4) പട്ടിണിക്കാരന് സ്വപ്നങ്ങൾ വിൽക്കുന്നവർ (ഐ മീൻ ലോട്ടറി മാഫിയന്മാർ)
5) സാമൂഹ്യസേവാസാമികൾ (ചാരിറ്റി ട്രസ്റ്റ് സൊസൈറ്റി എന്നൊക്കെ ചെല്ലപേരുള്ളവർ)
6) (ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്) സർക്കാർ ഉദ്യോഗർ

കൂടാതെ സ്ഥലത്തെ പ്രധാന ജന്മികളുടെ ലിസ്റ്റിൽ പെടുന്ന അമാനുഷർ: ശബരിമല അയ്യപ്പസ്വാമി; തിരുവതാംകൂർ പത്മനാഭസ്വാമി; മലയാറ്റൂർ മുത്തപ്പൻ; പരുമല പുണ്യാളൻ; കൊരട്ടി മുത്തി (ലിസ്റ്റ് ട്രിമ്മ്ഡ്) നോട്ടുമാലകൾക്കും സ്വർണ്ണ പണ്ടങ്ങൾക്കും പകരം അനുഗ്രഹപാക്കേജുകളും സ്വർഗ്ഗത്തിൽ ഒരു മുറിയും!




വ്യവസായിക പുരോഗതി:

വ്യവസായം തഴച്ച് വളർന്ന് കാടായത് കൊണ്ട് ഫോറസ്റ്റ് റിസർവ്ഡ് ഏരിയ കൂട്ടേണ്ട ഗതികേടിൽ ആണ് സർക്കാർ!
സ്വാമീ വ്യവസായം ആണ് വ്യവസായ തൂണുകളിൽ ഒരു പ്രധാന തൂണ്! തീർത്തും മൂലധനം ആവശ്യമില്ലാത്ത ഈ വ്യവസായത്തിന് പ്രകൃതി ധാതുക്കൾ ആയ താടിയും മുടിയും മതി.
പിന്നെ പണം ഇരട്ടിപ്പിക്കുന്ന മാന്ത്രിക പാത്രം! മാന്ത്രിക ആട്ടിൻ കാട്ടം! ശൂലം കുന്തം ആദിയായവയും വ്യവസായ പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളിൽ വരും.

പണ ചങ്കലകൾ അടുത്ത തൂണ്. പറമ്പോ വീടൊ വിറ്റ് ചങ്കലയിൽ ഒരു കണ്ണി ആയാൽ മതി പിന്നെ വരുന്ന കണ്ണികളൂടേന്നെല്ലാം ചുമ്മ ഇരുന്ന് പണം കിട്ടും. കോട്ടും ടൈയും കെട്ടാം! പണചങ്കല‘ഫാമിലി’കളിൽ അംഗമാവാം! അങ്ങനെ ചങ്കലക്കിടുന്നത് വരെ നീളുന്ന ആ കണ്ണി കണ്ണീരകറ്റുന്ന കച്ചവടം ആണ് (നാണക്കേട് കൊണ്ടാണ് കരയാത്തതെന്ന് ചില കുബുദ്ധികൾ പറയും)


എങ്കിലും ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന വ്യവസായം ഏറ്റവും പുരോഗമനപരമായ ഒരു ആശയം തന്നെ ആണ്!
ലഭ്യമായ ധാതുക്കളെ എങ്ങനെ ഫലപ്രദമായ് ഉപയോഗിക്കാം; ഉപഭോഗചന്തയിലെ ഏറ്റവും പുതിയ ഡിമാന്റ് എന്താണ് ആദിയായ കാര്യങ്ങളിൽ നടന്ന പഠനങ്ങളിൽ വെളിപെടുന്നത് താരതമ്യേന ചിലവ് കുറഞ്ഞ ഒരു ഉല്പന്നം വ്യവസായിക പുരോഗതിയുടെ ആണികല്ലാകും എന്ന നിഗമനങ്ങളിലേക്കാണ് എത്തുന്നത്. നിരന്തരമായ വിളവെടുപ്പിന് അഞ്ചെട്ട് വർഷം കാക്കണം എന്ന ചെറിയ ഒരു ഡീമെറിറ്റ് ഉണ്ടെങ്കിലും......
വ്യവസായ നയത്തിൽ ചില ഉടച്ചു വാർക്കലുകൾ ഈ വ്യവസായ പുരോഗതിക്ക് അത്യന്താപേക്ഷകമാണ്.
മാറിൽ വളർച്ചയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ പെണ്മക്കളെ ഫിനിഷ്ഡ് പ്രൊഡക്ട്സ് ആയി പ്രഖ്യാപിക്കുന്ന വ്യവസായനയം കൂടി വന്നാൽ അച്ഛനും ഇളയച്ഛനും എല്ലാം പ്രോഡക്ട് ടെസ്റ്റിങ്ങ് നടത്തി ഉല്പന്നം വിപണിയിലെത്തിക്കാനും വ്യവസായ പുരോഗതി കൈവരിക്കാനും ഉപകരിക്കുകയും ചെയ്യും! അങ്ങനെ താരതമേന്യ പാഴ്ചെലവുകളായ വസ്തുക്കളിൽ നിന്ന് വ്യവസായിക അഭിവ്രിദ്ധി ഉണ്ടാക്കാനും നാടിനു കഴിയും!


കുട്ടികളങ്ക്ട് എന്താണ്ട് ടെക്നോളജി പഠിക്കുന്നു.. വിദേശത്തും സ്വദേശത്തും ജോലിയും കിട്ടുന്നു!
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!





Saturday, October 22, 2011

ഇരിക്കണ്ടേടത്ത്‌ ഇരുന്നില്ലേല്‍ ലവടെ ലവൻ കേറിയിരിക്കും!



അവനവന്‍ ഇരിക്കണ്ടേടത്ത്‌ അവനവന്‍ ഇരുന്നില്ലേല്‍ അവിടെ വേറാരാണ്ട് കയറി ഇരിക്കും! പറയുന്നത് മലയാള സിനിമയിലെ മസ്സില്‍ ഭാരം ചുമക്കുന്ന മഹാനടന്മാരോടും കുന്നോളം ജാഡ ചുമക്കുന്ന സംവിധായകന്മാരോടും ആണ്! പ്രതികരണ ശേഷി ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് കരുതരുത്.. പ്രതികരിച്ചിട്ട് ഗുണമില്ലാത്തിടത്ത് അവര്‍ പ്രതികരണമില്ലായ്മ കൊണ്ട് പ്രതികാരം ചെയ്യും! 


പ്രഹസ്സനങ്ങള്‍ കണ്ടു മടുത്തു. നക്ഷത്ര ഔദാര്യങ്ങള്‍; സംവിധായക ജാടകള്‍; സംഘടനാ ജാടകള്‍. ചവിട്ടികുത്തുകള്‍ വെട്ടിനിരത്തലുകള്‍. സിനിമയിലുള്ളതിനേക്കാള്‍ വലിയ കോമഡികള്‍ സിനിമയുടെ പിന്നണിയില്‍! അതിനേക്കാള്‍ വലിയ ട്രാജടികള്‍ മുന്നണിയില്‍!

 'ഇന്നാട നിനക്കൊക്കെ എന്റെ വക ഔദാര്യം' എന്ന മാതിരി അഭിനയിക്കുന്ന മലയാള സിനിമയുടെ മേജര്‍ നടന്‍! പണ്ട് വാതം വന്നു തൂങ്ങിയ തോളും ആയി മരം ചുറ്റിയോടിയപ്പോ അങ്ങേരോടിയത് മലയാളിയുടെ മനസ്സിലായിരുന്നു. പിന്നീട് തടി കൂടി നായകന്‍ ആയി വന്നു വില്ലന്‍ വേഷം അഭിനയിച്ചപ്പോ അങ്ങേരിലെ വില്ലനെ സ്നേഹിച്ചതും മലയാളി ആണ്! പിന്നെ നടന്‍ അങ്ങ് കൊട്ടക്ക് വളര്‍ന്നപ്പോ സാലെ മലയാളീസിന് കൊടുക്കുന്ന ഔദാര്യം ആയി അണ്ണന്റെ അഭിനയം!പോരാത്തതിന് ചന്തിക്ക് മുഖക്കുരു വന്നപോലെ, ഇണങ്ങാത്ത റോളുകള്‍ എടുത്തു പെരുമാറി അങ്ങേരു പരമാവധി മലയാളികളെ മടുപ്പിച്ചു.   

പിന്നെ ഒരു മെഗാ നടന്റെ വക ഭൂതവും പ്രേതവും മാര്‍ക്കറ്റ് ഡയലോഗും ഒക്കെ ആയി കുറെ കോമാളിത്തരങ്ങള്‍! ഗൌരവമുള്ള കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട്‌ പണ്ട് അങ്ങേരു തൊണ്ടയിടറിയപ്പോ കൂടെ ചങ്കിടറിയവരാണ്   മലയാളികള്‍! കഥാപാത്രങ്ങള്‍ക്ക് മനസ്സ് കൊടുത്ത് അങ്ങേരു ചകോരങ്ങള്‍ നേടിയപ്പോള്‍ മനസ്സില്‍ പുളകം കൊണ്ടാവരാണ് മലയാളികള്‍.

പിന്നാലെ കഥ തിരകഥ സംവിധായക നടന്റെ അതിനേക്കാള്‍ വലിയ മസ്സില്‍ പിടിച്ച പെര്‍ഫോര്‍മന്സുകള്‍! പണ്ട് അങ്ങേരു കുണ്ടിയില്‍ ഗുണ്ട് പതിചിരുച്ച് എന്ന് പറഞ്ഞു അഭിനയിച്ചപ്പോ, ഭാര്യയെ സംശയിക്കുന്നവനായി അഭിനയിച്ചപ്പോ അത് കണ്ടാണ്‌ മലയാളി അങ്ങേരെ നെഞ്ചിലേറ്റിയത്.


ഇമ്മാതിരി മലയാളത്തിലെ പല പ്രമുഖ നടന്മാരിലും അവര്‍ക്ക് മലയാളി പ്രേക്ഷകര്‍ തലയില്‍ വച്ച് കൊടുത്ത വളയത്തിന്റെ തണലില്‍ സ്വയം ദേവ ലോകത്താണെന്ന  തോന്നല്‍ അവരുടെ പ്രകടനങ്ങള്‍ കണ്ടാല്‍! വിഖ്യാത ടെലി സീരിയലുകള്‍  ഓം നമശിവായയിലെ ശിവനോ മഹാഭാരതത്തിലെ കൃഷ്ണനോ ആണെന്നെല്ലാം തോന്നി പോവും! പട്ടിണി പ്രേക്ഷകന് അനുഗ്രഹം വര്‍ഷിക്കുന്ന ഭാവം ആണ് അവന്റെ ഒക്കെ അഭിനയത്തില്‍! 


ഇനി പിന്നണിയിലേക്ക് ചെന്നാലോ! വാളെടുത്തവന്‍ ഒക്കെ വെളിച്ചപാട് എന്ന് പറഞ്ഞ മാതിരി ഒന്ന് ഷൂട്ടിംഗ് സെറ്റ് കാണുമ്പോഴേക്കും സിനിമ പിടിക്കാന്‍ ഇറങ്ങുന്ന കുറെ പുട്ടുമുഖങ്ങള്‍! 


പിന്നെ കുറെ സംഘടന മുതലാളിമാര്‍! അമ്മ അച്ഛന്‍ മൂക്കട്ട മണ്ണാങ്കട്ട അങ്ങനെ അങ്ങനെ. എല്ലാരും കൂടി പരസ്പരം വിലക്കി കളിക്കുന്ന വേറെ ഒരു പുതിയ ഇടപാടും! നിങ്ങടെ ഈ ജാഡ ഒക്കെ അനുഭവിക്കാന്‍ ഞങ്ങള്‍ എന്ത് പിഴച്ചു!


ഇനി വേറൊരു സത്യം പറയാം! പണ്ട് അണ്ണാച്ചി പടം എന്ന് പറയുമ്പം ചിരിച്ചിരുന്ന മലയാളി ഇന്ന് തമിഴ് സിനിമയുടെ ആരാധകരാണ്! കാരണം അറിയുവോ? മലയാളത്തിലെ ഏറ്റവും ഹിറ്റ്‌ ആകുന്ന സിനിമകളേക്കാള്‍ എന്റര്‍ടെയിനിംഗ് ആയിരിക്കും തമിഴിലെയും അയല്ഭാഷകളിലെയും  ഫ്ലോപ്പുകള്‍! സുന്ദരമെന്നു തോന്നിക്കുന്ന കുറെ വാക്കുകള്‍ ചേര്‍ത്ത് വച്ചു പത്തു വരി അര്‍ത്ഥമില്ലായ്മയ്ക്ക് സംഗീതം മെനയുന്ന മലയാള ഗാനങ്ങളെക്കാള്‍ പല മടങ്ങ്‌ ഭേദം ആണ് തട്ടുപൊളിപ്പന്‍ ആയാല്‍ പോലും പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഥം ഉള്ള അവയിലെ ഗാനങ്ങള്‍!


ഇത്രേം വായിച്ചിട്ട് ലേ ഈ വാര്‍ത്ത കാണ്! ഇതിന്റെ ഒക്കെ വല്ല കാര്യോം ഉണ്ടോ? ഇത് പോലൊരു സിനിമക്ക് കൊട്ടക ഫുള്‍ ആകുന്നത് കണ്ട് മലയാളിയുടെ ആസ്വാദന നിലവാരത്തെ പഴിക്കണ്ട! ആദ്യം പറഞ്ഞ പഴംചൊല്ല് മാത്രം ആലോചിച്ചാല്‍ മതി. അവനവന്‍ ഇരിക്കേണ്ടിടത്ത് അവനവന്‍ ഇരുന്നില്ലെങ്കില്‍ അവിടെ...


...സന്തോഷ്‌ പണ്ഡിറ്റ്‌ കയറി ഇരിക്കും. 


കൃഷ്ണനും രാധയും ഒരു ഹിറ്റ്‌ ആയാല്‍ മലയാളി പ്രേക്ഷകരെ പഴിക്കാന്‍ നിക്കണ്ട... സ്വയം കണ്ണാടിയില്‍ നോക്കി നാല് തുപ്പു തുപ്പു!


ഇനിയും സന്തോഷ്‌ പണ്ടിറ്റുമാർ സ്രിഷ്ടിക്കപെടും മുന്പ് നിങ്ങ ഡീസന്റ് ആയി സിനിമയെ, പ്രേക്ഷകരെ ബഹുമാനിക്കാന്‍ നോക്ക്! 



കഴിവുകളെ ഈഗോ കൊണ്ട് അലങ്കരിച്ചു സ്വയം അവമാനിതരാവാതെ കലയുടെ മൂല്യം വളര്‍ത്താന്‍ ശ്രമിക്ക്.. നല്ല സൃഷ്ടികള്‍ ഉണ്ടാക്കാന്‍ ശ്രമിക്ക്! അല്ലേല്‍ സിനിമാന്റെ മൂലം കീറും!!!




മലയാളിക്ക് സിനിമ വെറും നേരം പോക്കല്ല. എന്നും ഗൌരവത്തോടെ നോക്കി കാണുന്ന കലയാണ്‌. എനിക്ക് ചുറ്റും ഉള്ളതില്‍ നിന്ന് ഞാന്‍ കാണാത്തതും ഞാന്‍ എന്നും കാണുന്നതും തന്മയത്വത്തോടെ വര്‍ണ്ണാഭയോടെ ഒപ്പിയെടുത്ത് എന്റെ മുന്നില്‍ കൊണ്ട് വരുന്നവനെ നമിക്കുന്നവന്‍ ആണ് ഞാന്‍ മലയാളി. വെറും കോപ്രായങ്ങളെ വേപ്പില പോലെ ദൂരെ എറിയുന്നവനും. അതുകൊണ്ട് തന്നെ ആണ് തമിഴ് സിനിമയെ അതിന്റെ അതിശയോക്തിയോടും മലയാള സിനിമയെ അതിന്റെ യാതാസ്ഥിതികത്വത്തോടും എന്നും മലയാളി നോക്കി കണ്ടത്, കാണുന്നത്.

പഴയ കാലത്ത് കഥകള്‍ തന്നെ ആയിരുന്നു സ്റ്റാര്‍സ്. സത്യനെയും പ്രേം നസീറിനെയും മധുവിനെയും നായകനായും വില്ലനായും എല്ലാ വിധത്തിലും മലയാളി സ്വീകരിച്ചു. അവരുടെ പാടവങ്ങളെ അഭിനന്ദിച്ചു. അതിനേക്കാള്‍ ഉപരി അവര്‍ അഭിനയിച്ച കഥാപാത്രങ്ങളെ ആസ്വദിച്ചു. അവര്‍ക്ക് വേണ്ടി ആരും ഫാന്‍സ്‌ അസോസിയേഷനുകള്‍ ഉണ്ടാക്കിയില്ല. അവരുടെ പേരില്‍ ആരും മത്സരിച്ചില്ല. ഇന്നിപ്പം ഫാന്‍സ്‌ അസോസിയേഷന്‍സ്‌ ആയി. അവര്‍ തമ്മില്‍ തല്ലായി. പരസ്പരം ചെളി വാരി എറിയലും സിനിമ പൊളിക്കലും ആയി. നിങ്ങളൊക്കെ വല്യ സൂപ്പര്‍ സ്റ്റാര്‍സ് ആയി! പക്ഷെ ഞങ്ങള്‍ മലയാളികള്‍ ഇന്നും പ്രേക്ഷകര്‍ തന്നെ. ഞങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ല.

Tuesday, October 18, 2011

ഉള്ളവന് വീണ്ടും ലഭിക്കുന്നു ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടുന്നു!



ഏതായാലും, ഭാര്യേം ഭര്‍ത്താവും തമ്മില്‍ തല്ലാണേലും വെറാരാണ്ടും തമ്മില്‍ നല്ല ഒത്തൊരുമ ആണ് എന്ന്  പറഞ്ഞ മാതിരി, നിങ്ങള്‍ പ്രതിപക്ഷവും മറ്റേ പക്ഷവും ഏതു നേരോം തമ്മില്‍ തല്ലാണേലും കാശിന്റെ കാര്യം വന്നപ്പം ഒന്നിച്ചല്ലോ.  

പണ്ടൊക്കെ നമ്മ  വിചാരിച്ചത് നിങ്ങള്‍ക്ക്  ഈ ശമ്പളം എന്ന് പറഞ്ഞു കിട്ടുന്ന നക്കാപിച്ച ഒന്നും വേണ്ടാന്ന! നക്കീം കയ്യിട്ടു വാരിയും ഇട്ട കൈ നക്കിയും ഒക്കെ ആയിട്ട് ഇഷ്ടം പോലെ കിട്ടണുണ്ടല്ലോ..  പിന്നെന്തിനാ ഈ കാശെന്നായിരുന്നു! സാമ്പത്തിക മാന്ദ്യം ഒക്കെ വന്നപ്പം ഇപ്പൊ ഒരു വഴിക്കും അര പൈസ കിട്ടിയാ കമിഴ്ന്നു വീഴാതെ പറ്റാത്ത സ്ഥിതി ആയി അല്ലെ! പക്ഷെ ഒരു കാര്യം പറയാന്‍ ഉണ്ട്. കാശ് ഇത്തിരി കൂടുതല്‍ എടുത്തോ... പക്ഷെ ഞങ്ങള്‍ക്കുള്ളേന്നു കയ്യിട്ടു വാരുന്നത് അല്പം കുറക്കണം. 

ഇതിപ്പം പേറെടുക്കാന്‍ വന്നവള്‍ ഇരട്ട  പ്രസവിച്ചു; പ്രസവിക്കാന്‍ കിടന്നവള്‍ അവളെ നോക്കണ്ട വന്നു എന്ന് പറഞ്ഞ മാതിരി ആണ്! ഞങ്ങളെ സേവിക്കാന്‍ വന്ന നിങ്ങള്‍ക്ക് സേവിക്കാന്‍ ഉള്ളത് ഇപ്പൊ ഞങ്ങള്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് പിരിച്ചു  കരം ആയും കര ഒഴിവായും തരണം! ഇന്ന് പണിയെടുക്കാതെ തിന്നാന്‍  വഴി നോക്കുന്നവന്റെ മുഴുവന്‍ മുന്‍പിലുള്ള വഴി രാഷ്ട്രീയം ആണ് എന്നത്  കൊടി നാട്ടിയ സത്യം!

കുരുട്ടു ബുദ്ധിയും ഒച്ചപ്പാടും മാത്രം മതി നേതാവാവാന്‍! സംശയമുണ്ടെങ്കില്‍ ഒരു സര്‍വേ നടത്തി തെളിയിക്ക്, ഇന്ന് രാഷ്ട്രീയത്തിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റെ മനസ്സിലിരിപ്പ് എന്താണെന്ന്! ഈ ജനം! വഴി തെറ്റിയ, കഷ്ടപെടുന്ന ആട്ടിന്‍ കൂട്ടം!  എന്റെസേവനം അത്യാവശ്യം ആണ് എന്ന് പറഞ്ഞാണോ? രാഷ്ട്രീയത്തിലേക്ക് വരുന്നവരില്‍ തൊണ്ണൂറു ശതമാനം പേരും, പണിയില്ലാതെ (പണി എടുക്കാന്‍ തയ്യാറല്ലാതെ) പരാതങ്ങളായി ജീവിക്കുന്നവരാണ്. വിദ്യാഭ്യാസ കാര്യത്തില്‍ അവര്‍ കാറ്റില്‍ പറന്ന കരീലകളോ ഇടയ്ക്കു പൊടിഞ്ഞ മണ്ണാംകട്ടകളോ ആണ്!  കയ്യിട്ടുവാരാന്‍ ഒരു ചക്കരകുടം! (വല്യ കൊമ്പത്തെ ഡിഗ്രികള്‍ ഉള്ള, അതും വിദേശ ഡിഗ്രികള്‍ ഉള്ള നേതാക്കളുടെ മക്കള്‍ ഉണ്ട്! അത് വേറെ കേസ്!)

ഉള്ളവന് വീണ്ടും ലഭിക്കുന്നു ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടുന്നു എന്ന് ബൈബിള്‍ പറഞ്ഞ മാതിരി ഞങ്ങള്‍ക്ക് എന്താ കിട്ടണേ! തണ്ടലൊടിക്കുന്ന കുണ്ടും കുഴിയും ഉള്ള കുറെ റോഡ്‌! കട്ടും വെട്ടികൂട്ടും കഴിഞ്ഞു ഇത്തിരി കറണ്ട്! ഹാര്‍ട്ട് അറ്റാക്ക്‌ വരുത്തുന്ന കറണ്ട് ബില്ല്! മീറ്ററിനും വാടക! കയ്യിലെ കാശ് ചിലവാക്കി പണിത വീടിനു ടാക്സും! ചെലവാക്കുന്നതിന് സെയില്‍സ് ടാക്സ്; എന്തെങ്കിലും ഇങ്ങോട്ട് കിട്ടുന്നതിനു ഇങ്കം ടാക്സ്!  പെറ്റു കൂട്ടിയ പിള്ളാര്‍ക്ക് ഒഴികെ എല്ലാത്തിനും ടാക്സ് അടക്കേണ്ട ഗതികേടായി! ഇനി ഞങ്ങള്‍ പറമ്പില്‍ വച്ച തെങ്ങിനും പ്ലാവിനും വാഴക്കും തലയെണ്ണി (തല ഒന്നും ബാക്കി ഇല്ല എന്നാലും) നിങ്ങള്‍ ടാക്സ് ചോദിക്കുന്നത് എന്നാണോ ആവോ! 

പിന്നെ തുമ്മുമ്പോള്‍ തുമ്മുമ്പോള്‍ വില കൂടുന്ന പെട്രോള്‍! പുക പോലെ വില മുകളിലോട്ടു മാത്രം കുതിച്ചു കയറുന്നു! ആകാശത്തേക്ക് വച്ച വെടിയുണ്ട പോലും തിരികെ വരണുണ്ട്.. പെട്രോള്‍ വില മാത്രം വരുന്നില്ല. 

പണ്ട് ഇന്ത്യയില്‍ ഏറ്റവും വഷളായ സ്ഥലം എന്നൊക്കെ പറഞ്ഞാല്‍ മുംബയിലെ ധാരാവി ധാരാവി എന്നൊക്കെ പറയും ആള്‍ക്കാര്‍! കേരളത്തിലെ ഏറ്റവും മെനകെട്ട സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഇന്നുള്ള ഉത്തരം എന്താണ്! (കണ്ണൂരും തലശ്ശേരീം മാറാടും ഒന്നും പറഞ്ഞെക്കല്ല്)  അത് തിരോന്തോരം ആണ്! തിരോന്തോരം മൊത്തം അല്ല, നിയമ സഭ എന്ന ഇത്തിരി സ്ഥലം മാത്രം! ഒന്നാം ക്ലാസ്സിലെ പിള്ളാര് പോലും തല്ലു കൂടാന്‍ നാണിക്കുന്ന വിഷയങ്ങള്‍ പറഞ്ഞു അവിടെ ഇരുന്നു തല്ലു കൂടാതെ ഗൗരവമുള്ള എന്തെങ്കിലും കാര്യം സംസാരിക്കാമോ? വെറുതെ സംസാരിക്കുവെങ്കിലും ചെയ്യ്! നിയമ സഭ കൂടുന്നത് നിങ്ങടെ തറവാട്ടീന്ന് കൊണ്ടന്ന കാശ് വച്ചല്ല!
രണ്ടാഴ്ച മുന്പ് ഡോളറിന്റെ മൂല്യം കൂടി എന്ന് പറഞ്ഞു പെട്രോളിന്റെ വില കൂട്ടിയിരുന്നു. അത് കഴിഞ്ഞു ഇപ്പം അതില്‍ കൂടുതല്‍ വില അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന് കുറഞ്ഞിട്ടുണ്ട്. കമ്പനികള്‍ എന്താ മിണ്ടാത്തെ എന്നൊന്ന് ചോദിക്കാമോ? മൂന്നു രൂപ കൂട്ടിയപ്പോള്‍ ആ പേരില്‍ ഞങ്ങളെ സഹായിക്കാന്‍ എന്നും പറഞ്ഞു ഞങ്ങടെ വഴി മുടക്കുവേം ഞങ്ങളുടെ കാശ് കൊണ്ട് വാങ്ങിച്ച കുറെ സാധനങ്ങള്‍ തല്ലി തകര്‍ക്കുവേം ചെയ്തതല്ലേ! എന്നിട്ട് വില ഒട്ടു കുറഞ്ഞോ? അതും ഇല്ല! 

ഇനി എല്ലാം പോട്ടെ...!
 കൂട്ടിവാങ്ങിയ കാശിന്റെ പേരില്‍ എങ്കിലും എമ്മെല്ലന്മാരോട് ഒരു അഭ്യര്‍ത്ഥന ഉണ്ട്.. ആഴ്ചേല്‍ രണ്ടു ദിവസം എങ്കിലും കാശ് കൈപറ്റാന്‍ ഉള്ളത് ഒപ്പിട്ട് ഇറങ്ങി പോവാതെ സഭയില്‍ തന്നെ ഇരുന്നോണം! ഇല്ല ഇറങ്ങി പോവണം എന്നുറപ്പാണേല്‍ അന്നത്തെ ശമ്പളം വേണ്ടാ എന്ന് പറഞ്ഞിട്ട് പൊക്കോണം..! അവിടെ തന്നെ ഇഷ്ടം പോലെ ടൈം പാസ് ഉണ്ടല്ലോ.. പിന്നെ നിങ്ങളെങ്ങോട്ടാ ഈ ഓടണേ!