Tuesday, February 21, 2012

ശ്രീദേവിയെ പൂട്ടിയിടണം.. ശ്രീദേവിയെ പൂട്ടിയിടണംന്ന്..!


നകുലന്റെ ചായയിൽ വിഷം!

സണ്ണി സകലതും തട്ടി മറിച്ച് ചാടി മറഞ്ഞ് പാഞ്ഞ് വരുന്നു. ചുണ്ടിനടിയിൽ നിന്ന് ചായ തട്ടിത്തെറിപ്പിക്കുന്നു. എല്ലാവരിലും അങ്കലാപ്പ്!

ഗംഗ കടന്ന് വരുന്നു..
എല്ലാവരും വായും പൊളിച്ച് നിൽക്കുവാണ്. കാണികളും!

പെട്ടെന്ന് സണ്ണി... ആക്രോശിച്ചു..

“ഞാൻ പറഞ്ഞില്ലേ ശ്രീദേവിയെ പൂട്ടിയിടണംന്ന്..”

"എന്ത്..?"

“ശ്രീദേവിയെ പൂട്ടിയിടണം!”

കയ്യോടെ സണ്ണി ശ്രീദേവിയെ കടന്ന് പിടിക്കുന്നു. ശ്രീദേവി ഭ്രാന്തിയേ പോലെ അലറുന്നു. എല്ലാവരും അലമുറയിട്ട് കരയുന്നു. ശ്രീദേവിയെ സണ്ണി അടച്ച് പൂട്ടുന്നു.

രംഗം ശാന്തമല്ല.. എന്നാലും എവിടെയോ എന്തോ ശാന്തം. എന്താണ് ശാന്തം? ക്ലൈമാക്സ് ആയപ്പോല്ലേ കണ്ടേ...

അമ്പടി ഗംഗേ അവളങ്ങ് കേറി കൊഴുക്കണേരുന്നു, നകുലന്റെ കഴുത്തിന് നേരെ...! ഹോ! സണ്ണി അല്ലാതൊരു മനുഷ്യൻ, കണ്ട് നിന്നവരോ നകുലനോ കാണികളോ ഒന്നും അറിഞ്ഞില്ലല്ലോ..!!

                 
                          * * * * *


പിറവത്ത് ഗംഗ കഴുത്തിന് പിടിക്കാൻ നിൽക്കുകയാണ്.

“വിടമാട്ടേ”... “എന്നൈ നീ വിടമാട്ടേ”... “ഇന്ത പിറവം ഇലക്ഷനുക്ക് ഉന്നൈ കൊന്ന് ഉൻ രത്തത്തൈ നാൻ കുടിപ്പേൻ..” എന്ന് ഡയലോഗ് ഇപ്പം താങ്ങും.
ഗംഗയെ അടക്കിയില്ലേൽ പണിയാവും...
 
പെട്ടെന്നാണ് സണ്ണി കണ്ടത് അപ്പുറത്ത് ശ്രീദേവി മുടിയഴിച്ച് കോതി കൊണ്ടിരിക്കുന്നത്!  സകല കുതന്ത്രവും സൈക്കോളജിയും അരച്ച്   കലക്കി കുടിച്ച സണ്ണി ആലോചിച്ചു. ഇനി ഒരു നിമിഷം പാഴാക്കാനില്ല. വൈകിയാൽ പിറവത്ത് നകുലൻ ചാവും. ഗംഗ ഞെക്കി കൊല്ലും! അവിടെയാണേൽ ശ്രീദേവിയുടെ ശല്യം ഇല്ല. 

“ശ്രീദേവിയുടെ മുടി തിരുപ്പൻ ആണ്”
സണ്ണി അലറി...!

“എന്ത്??”

“ശ്രീദേവിയുടെ മുടി തിരുപ്പനാണ്ന്ന്!!”

“കത്തിക്കണം.. മുടി കത്തിക്കണം!”

സണ്ണി ശ്രീദേവിയുടെ മുടിയിൽകടന്ന് പിടിച്ചു
ശ്രീദേവി അലറി... സണ്ണി പിടി വിട്ടില്ല..

ശ്രീദേവി പിന്നെയും അലറി.

അപ്പുറത്ത് എന്തോ ഒരു ശാന്തത...!

ശാന്തത എന്താണെന്ന് ആർക്കും പിടിയില്ല. ക്ലൈമാക്സിൽ അറിയാം. പിറവം ദുർഗ്ഗാഷ്ടമിക്ക് ഗംഗ ചോര കുടിക്കുമോ.. സണ്ണിയുടെ ശ്രമം ഫലിക്കുമോ.. നകുലൻ രക്ഷപ്പെടുമോ.. കാത്തിരുന്ന് കാണാം.

Friday, December 2, 2011

നിയമം കണ്ണിലെ കെട്ടഴിക്കുക

എന്ത് പ്രാന്താ ഇത്!! എ ജി ഹൈക്കോടതിയിൽ നൽകിയ പരാമർശം കേരളത്തിനു എതിരാണ്! ഇടുക്കിക്ക് മുല്ലപെരിയാറിലെ ജലം താങ്ങാൻ ഉള്ള ശേഷി ഉണ്ടത്രേ. അത് കൊണ്ട് ദുരന്തത്തിന്റെ ആഴം കുറയും. ഈ പരാമർശം കേരളത്തിന്റെ വാദത്തെ സുപ്രീം കോടതിയിൽ ബാധിക്കും!!

 ബാധിക്കും..?

 എന്ന് വച്ചാൽ 50 ലക്ഷം പേർ മരിക്കും എന്നുള്ള അവസ്ഥ അഞ്ചോ ആറോ ലക്ഷം ആയി കുറയും എന്ന്!!  ഓഹ്.. 50 ലക്ഷം പേർ മരിക്കില്ല... 5 ലക്ഷം പേരേ മരിക്കൂ..! അപ്പൊ ഈ കാര്യത്തെ അത്ര ഗൌരവമായ് കാണണ്ട! ഇങ്ങനെ സുപ്രീം കോടതി പറയുമോ..?? ഡാം പൊട്ടി ഒരാൾ എങ്കിലും മരിച്ചാൽ ഈ പറയുന്ന കോടതി അടക്കം ഉള്ള സകലരും ഈ ലോകത്തിന്റെയും നീതിയുടെയും മുൻപിൽ കുറ്റക്കാരല്ലേ.

നിയമം മുഖം നോക്കാതിരിക്കേണ്ടത് തെറ്റ് ചെയ്തവന്റേയും നീതി അപേക്ഷിക്കുന്നവന്റേയും നേരെ ആണ്; യഥാർത്ഥ്യങ്ങൾക്ക് നേരെ അല്ല. സുപ്രീം കോടതി എന്തിനാണ് കാത്തിരിക്കുന്നത്. ഇവിടെ ഒരു ജനം ആർത്തലച്ച് തങ്ങളെ മുക്കി കൊല്ലാൻ വരുന്ന പ്രളയജലം എന്ന അഗ്നി നെഞ്ചിലെരിച്ച് ഉൽകണ്ഠയിൽ മുങ്ങികൊണ്ടിരിക്കുമ്പോൾ ഇനിയും നീതി നടപ്പാക്കാൻ എത്ര കാലം കാത്തിരിക്കണം.

പ്രതി പ്രായമായ് മരിക്കാൻ കാലമാവുമ്പോഴേക്കും വിധി വരുന്ന രാഷ്ട്രീയ കേസുകളേ പോലെയും ക്രിമിനൽ കേസുകളെ പോലെയും കാത്തിരുന്നാൽ നിങ്ങൾ വിധിക്കുന്നതും കാത്ത് ഒരു പക്ഷെ പ്രകൃതിയും പൊളിഞ്ഞിളകി കൊണ്ടിരിക്കുന്ന ജല സംഭരണിയുടെ പാഴ് ഭിത്തിയും കാത്തിരുന്നെന്ന് വരില്ല. അവർക്ക് നിയമം അറിയില്ലല്ലോ..

ഇവിടെ ഓരോ ഭൂമികുലുക്കവും കുലുങ്ങുന്നത് മണ്ണിലല്ല.. കുറേ ജനങ്ങളുടെ നെഞ്ചിലാണ്. ഉല പോലെ തീ എരിക്കുകയാണ്. പുറത്ത് മഴ തിമർക്കുമ്പോൾ അവരുടെ അകത്ത് തീ കനലെരിയുന്നു. ഉറങ്ങാനാവാതെ. തങ്ങളെയും മുക്കി പ്രളയം കടന്ന് പോകുന്നതും കാത്ത്!

നിങ്ങൾ പഠന സംഘങ്ങളെ നിയോഗിക്കുന്നു വാദ പ്രതിവാദങ്ങൾ നടത്തുന്നു.. മാറ്റി വക്കുന്നു പിന്നെയും എടുക്കുന്നു.. നിങ്ങൾ ഭക്ഷണം കഴിക്കുന്നു നിങ്ങൾ വിശ്രമിക്കുന്നു.. നിങ്ങൾ കറുത്ത നിയമചട്ടകൾ അഴിച്ച് കുടുംബത്തോടൊപ്പം ഉല്ലസിക്കുന്നു.. പക്ഷേ ഞങ്ങൾ?? ഞങ്ങൾ മരിക്കാതെ ഇവിടെ മരിക്കുന്നു. പ്രളയത്തേക്കാൾ വലിയ ഉൽകണ്ഠ!

ഒരു ജഡ്ജിയുടെ ചിത്രം അബദ്ധത്തിൽ പ്രസിദ്ധീകരിച്ചതിന് 100  കോടി പിഴ! ഓരോ നിമിഷവും പാപം ചെയ്യാതെ കഴു കാത്ത് ഒരു കൽകെട്ടിനടിയിൽ കഴിയുന്ന അനേകങ്ങൾ അനുഭവിക്കുന്ന മാനസ്സിക വ്യഥക്കും ഉറക്കമില്ലായ്മക്കും ആര് പിഴയൊടുക്കും!! രാജ്യത്തെ ഓരോ പൌരനും ഒരേ പോലെ വിലയുള്ളവനല്ലേ!.

പത്മനാഭന്റെ കാൽചുവട്ടിൽ തിളങ്ങിയ നിധികുംബത്തിന് കാവലേർപ്പെടുത്താൻ കോടികൾ മുടക്കാൻ വിധിയെഴുതിയ ശുഷ്കാന്തി കുറേ ലക്ഷങ്ങളുടെ നെഞ്ചിലെ തീ അണയ്ക്കാൻ കൂടി ഉണ്ടായിരുന്നെങ്കിൽ.

നിയമത്തിൽ ഓരോ പൌരനും വിശ്വാസമർപ്പിക്കുന്നു. പക്ഷെ നിയമം നിയമത്തിന്റെ വഴിക്ക്......വെള്ളം വെള്ളത്തിന്റെ വഴിക്ക്.. അവസാനം മരണം മരണത്തിന്റെ വഴിക്ക്!

കോടതി തീരുമാനിക്കാൻ കാത്തിരിക്കുന്നതറിയാതെ ഡാം തകരുകയും കേരളം എന്ന നാടിന്റെ ഹൃദയം പിളരുകയും 50 ലക്ഷം വരുന്ന ജനം വെള്ളം കുടിച്ച് മരിക്കുകയും ചെയ്താൽ നിങ്ങൾ പിന്നെ എന്ത് ചെയ്യും? മാപ് പറയുവോ? നടുക്കം രേഖപ്പെടുത്തുവോ? ദേശീയ ദുരന്തം എന്ന് പേരിട്ട് വിളിക്കുമോ?  കേസ് എടുക്കുമോ? ആർക്ക് എതിരെ? 50 ലക്ഷം പേരുടെ മരണത്തിന്... അല്ല കൊലപാതകത്തിന് കേസ് എടുക്കുമ്പോൾ ആരായിരിക്കും പ്രധാന പ്രതികൾ? തെക്ക് വശത്തേക്ക് തിരിഞ്ഞ് നോക്കാതെ നിന്ന ഭാരത സർക്കാരോ? അതൊ നിയമം നടപ്പാക്കാൻ പഠനങ്ങൾ നടത്തി റെസ്റ്റ് എടുത്ത് കാത്തിരുന്ന സുപ്രീം കോടതിയോ? അതോ വെള്ളത്തിന് വേണ്ടി ഒരു ജനത മരിച്ചാലും കുഴപ്പമില്ലെന്ന് വാദിക്കുന്ന എന്റെ അയൽക്കാരനോ?

ഇവിടെ പ്രളയം വന്ന് ദുരന്തം സംഭവിച്ചാൽ അതിന്റെ പ്രധാന ഉത്തരവാദി ആദ്യം സുപ്രീം കോടതിയായിരിക്കും. ബാക്കി വന്ന അല്പം ജീവനുകളും കൊണ്ട് ഞങ്ങൾക്ക് നീതി നടപ്പാക്കി തരാൻ ഞങ്ങൾ നിങ്ങളുടെ മുൻപിൽ വരണമോ.. എന്നിട്ട് കൊലപാതകത്തിനുത്തരവാദികൾ നിങ്ങൾക്കെതിരേ നിങ്ങളെ കൊണ്ട് വിധി എഴുതിക്കണമോ?

ഇനി അപകടവും അപകട സാഹചര്യങ്ങളും എല്ലാം ഒരു വശത്തേക്ക് മാറ്റി വച്ചാലും നിയമവും നയവും എന്താണ് ഉദ്ദേശിക്കുന്നത്. 999 വർഷത്തെ കരാർ തീരാൻ ഇനിയും 874 വർഷം ബാക്കി ഉണ്ട്. അത്രേം കാലം ഡാമിന് വേണമെങ്കിൽ പൊട്ടാതെ നിക്കട്ടെ.. പൊട്ടുവാണെങ്കിൽ കൊറേ എണ്ണം ചാവട്ടെ എന്നോ?? ഇത്രയധികം പഠനങ്ങളുടെ ആവശ്യമെന്ത്? ഏത് നീതിശാസ്ത്രം ആണ് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഡാമിനെ ഇനിയും നിലനിർത്താൻ ഒരു കാരണം നൽകുന്നത്? ഇതിലെ നീതിയുടെ തുല്യത പോലും സാധാരണക്കാരന്റെ മൂടി കെട്ടാത്ത കണ്ണിന് മനസ്സിലാവുന്നില്ല.


ഒരാളെ കൊന്ന പ്രതിക്ക് മരണശിക്ഷ വരെ വിധിക്കാം നിയമത്തിന്. ലക്ഷങ്ങളെ കൊന്നൊടുക്കുന്നതിന് ആരെ എന്ത് ശിക്ഷ വിധിക്കും???

Sunday, November 27, 2011

പ്രളയാവശിഷ്ടം

നാട് എന്നത്തേയും പോലെ ഇന്നും മുന്നോട്ട് നീങ്ങി.

പകൽ!
ചീഞ്ഞുനാറുന്നത് ഭരണ സിരാകേന്ദ്രങ്ങളിലും തെരുവ് വഴികളിലും കിടന്ന് ചീഞ്ഞുനാറി. സുഗന്ധമുള്ളത് വെള്ളിത്തിരകളിലും സ്റ്റേജ് ഷോകളിലും സുഗന്ധം പരത്തി.

ഇരുട്ടി..!
ക്യാമറ കണ്ണുകളുമായ് ഇന്ന് പാതിരാ വരെ പാറപ്പുറത്ത് പതുങ്ങിയിരുന്ന മാധ്യമങ്ങൾ അച്ചു നിരത്തി!

അവശേഷിച്ച ലോകത്തിന് മുൻപിൽ അവരുടെ റേറ്റിങ്ങ് കൂട്ടാനുള്ള ഏറ്റവും ശക്തമായ വാർത്ത വന്നിരിക്കുന്നു!

അന്തർ രാഷ്ട്രവും അന്താരാഷ്ട്രവും ആയ മാധ്യമപ്പട ന്യൂസ് അപ്ഡേറ്റ്സ് നൽകി കൊണ്ടേ ഇരുന്നു...

സുരേഷ്..., മുല്ലപെരിയാർ പൊട്ടി പിളർന്ന് ഒഴുകി കൊണ്ടിരിക്കുകയാണ്; കുത്തിയൊലിച്ച് വണ്ടിപെരിയാർ ടൌൺ അടക്കം എല്ലാം മുങ്ങി കഴിഞ്ഞു.

വെള്ളം ധൃതിയില്‍ ഇടുക്കി ലക്ഷ്യം വച്ച് പാഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും നമുക്കുള്ള അത്ര ധൃതി വെള്ളത്തിനില്ലെന്ന് തോന്നുന്നു.. ചുറ്റുമുള്ളതെല്ലാം കുടിച്ച് തീർക്കുന്നതിലുള്ള തിരക്കിലാണ് വെള്ളം സുരേഷ്!




----


ഇടുക്കി ഡാം ഈ വെള്ളം കൂടി താങ്ങുമോ.. അതൊ പൊട്ടുമോ എന്ന് സസൂക്ഷ്മം വീക്ഷിക്കുകയാണ് മാധ്യമ ലോകം സുരേഷ്. അതാ ഇടുക്കി ഡാമുകൾ ഒഴുകി വന്ന സകലതിനേയും സ്വീകരിച്ച് കഴിഞ്ഞു.. നിറഞ്ഞ് പുളയുകയാണ്. ഒരു പ്രളയമായ് വളരാനുള്ള കൂടിയാലോചനയിലാണ്!

അതാ സുരേഷ് പൊട്ടിക്കഴിഞ്ഞു.. ഇടുക്കിയും ചെറുതോണിയും കുളമാവും പൊട്ടി വെള്ളം മോഡേൺ ആർട്ടിന്റെ സൌന്ദര്യത്തിൽ പാഞ്ഞൊഴുകുന്ന അവർണ്ണനീയമാ‍യ കാഴ്ചയാണ് ഞങ്ങൾ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്..!

സുരേഷ് പ്രളയം രൂപപെട്ട് കഴിഞ്ഞു.. ജനനിബിഡപ്രദേശങ്ങൾ പ്രളയം വിഴുങ്ങുന്ന രംഗങ്ങൾ ആണ് അരങ്ങേറി കൊണ്ടിരിക്കുന്നത്... സുരേഷ് അതാ ലോവർ പെരിയാർ ഡാമും നേര്യമംഗലം പവർ സ്റ്റേഷനും തകർന്ന് കഴിഞ്ഞു..

----

സുരേഷ്.. ഇപ്പോൾ പ്രളയം കൊച്ചിയെ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുകയാണ്.. അതാ മലയാറ്റൂരും പെരുമ്പാവൂരും ആലുവയുമെല്ലാം കീഴടക്കി മുന്നോട്ട് നീങ്ങുകയാണ് പ്രളയം.

നെടുമ്പാശ്ശേരി എയര്‍ പോർട്ടിന്റെ തലപൊക്കം വെള്ളം മുങ്ങി കഴിഞ്ഞു. എറണാകുളവും തൃശൂരും കോട്ടയവും ആലപ്പുഴയും എല്ലാം വെള്ളത്തിനടിയില്‍ ആയി കഴിഞ്ഞിരിക്കുന്നു സുരേഷ്.

അങ്ങനെ ജനസംഖ്യ വളര്‍ച്ചക്ക് വലിയ തോതില്‍ ഭാരതം ഒരു പരിഹാരം കണ്ടു കഴിഞ്ഞിരിക്കുന്നു സുരേഷ്. ഇനി നമുക്ക്‌ ക്യാമറ ഓഫ്‌ ചെയ്തു പോയി സ്വസ്ഥമായി കിടന്നുറങ്ങാം! നന്ദി സുരേഷ്!

സുരേഷ്: ആളുകൾ വെള്ളം കുടിച്ച് മരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടോ??

ഇല്ല സുരേഷ്. മരിക്കുന്നവരാരും മരണസമയം വരെയും മരണനേരത്തും ഒരു ശബ്ദവും ഉണ്ടാക്കിയിട്ടില്ല!!
                                                 
                              *******************

പ്രളയ പിറ്റേന്ന്:


പ്രളയാവശിഷ്ട പ്രദേശങ്ങളിൽ പാർട്ടി സമ്മേളനങ്ങളും ഏരിയ, ജില്ലാ പിടിച്ചടുക്കലുകളും ജനസമ്പർക്ക പരിപാടികളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. തെരുവോരത്ത് പ്രകടനങ്ങള്‍ നിരോധിച്ച കോടതി വിധിക്കെതിരെ ശക്തമായ പ്രക്ഷോപങ്ങൾ നടക്കുന്നുണ്ട്.

മാധ്യമങ്ങള്‍ വീണ്ടും മലയാള സിനിമയെ ശക്തിപ്പെടുത്താന്‍ സന്തോഷ്‌ പണ്ടിറ്റുമായ് ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.



പ്രളയബാധിത പ്രദേശങ്ങളില്‍ ആക്രി കച്ചവടക്കാര്‍ മരിച്ചവര്‍ തങ്ങളുടെ മക്കളെ കെട്ടിക്കാന്‍ കാത്തു വച്ച പൊന്നും പണ്ടവും പെറുക്കുന്ന തിരക്കിലാണ്.

അവശേഷിച്ച മലയാളികൾ മൊബൈൽ ഫോണുകളുമായ് വാടകക്കെടുത്ത ബോട്ടുകളിൽ ബോട്ടിലുമടിച്ച് ചഞ്ചരിച്ച് പ്രളയാവശിഷ്ടം പകർത്തി സോഷ്യൽ നെറ്റ്വർക്കുകളിൽ അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലാണ്.


ദേശീയ മാധ്യമ സംഘടന ഏറ്റവും നല്ല ദുരന്ത ചിത്രത്തിനുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്‌ പ്രഖ്യാപിച്ചു.

വെള്ളം കേറി കുറേ ഇടം കടൽ വിഴുങ്ങിയതിന്റെ പശ്ചാത്തലത്തിൽ സർവ്വെ നടത്തി ഇന്ത്യാ മാപ് തിരുത്തി വരക്കാൻ കേന്ദ്ര ഗവണ്മെന്റ് അനുബന്ധകേന്ദ്രങ്ങളെ ചുമതലപ്പെടുത്തി.

50 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അവശിഷ്ട കേരള പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. പ്രതികളെ തീരുമാനിക്കുകയും ചെയ്തു.

-         ഒന്നാം പ്രതി കോടതിയിലിരിക്കുന്ന കേസില്‍ അഭിപ്രായം പറയാതിരുന്ന കേന്ദ്ര സര്‍ക്കാര്‍.
-         രണ്ടാം പ്രതി 50 ലക്ഷം പേരുടെ വിധി എഴുതിയ വിധി പറയാതെ പിന്നെയും പിന്നെയും പഠനം     നടത്തിയ സുപ്രീം കോടതി.

-         മൂന്നാം പ്രതി ടി. ജി രവിക്കും ഉമ്മറിനും മുൻപിൽ പെട്ട അബലയായ നായികയെ പോലെ ദുർബ്ബലരായ് നിന്നു കൊടുത്ത കേരള രാഷ്ട്രീയ നേതാക്കളും സാംസ്കാരികരും പ്രബുദ്ധരും.

-         നാലാം പ്രതി മരിക്കാന്‍ നേരത്ത് പോലും കരയാതിരുന്ന 50 ലക്ഷം പേര്‍ 

- എഫ് ഐ ആര്‍ സമര്‍പ്പിക്കപെട്ടു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേസ് റിപോർട്ട് സര്‍വ്വ കക്ഷി യോഗത്തില്‍ ചർച്ചക്ക് വച്ചു. കേസിലെ പ്രതികളുടെ വിശദാംശങ്ങള്‍ വായിച്ച് ഐകകണ്ഠേന കേസ് തള്ളി കളയാൻ പാർല്യമെന്റ് തീരുമാനിച്ചു.

കേരളം ഉടന്‍ ഡാം പുനര്‍നിര്‍മ്മിച്ച്‌ നല്‍കണം എന്നും  തേനി ശിവഗംഗ മധുരൈ രാമനാദപുരം തുടങ്ങിയ ജില്ലകളിലെ കർഷകരുടെ ദുരിതം അവസാനിപ്പിക്കണം എന്നും ആവശ്യപെട്ട് തമിഴ്നാട്ടിൽ സമരം തുടങ്ങി. കർഷകാശ്വാസത്തിനായ് തമിഴ്നാടിന്റെ അഭ്യർത്ഥന അടിയന്തിര പ്രാധാന്യത്തോടേ ലോകസഭ ചർച്ചക്കെടുത്തു. കേരളത്തിൽ നടമാടിയത് പോലെ ഉള്ള കർഷകാത്മഹത്യാപ്രഹേളികകൾ തമിഴ്നാട്ടിലും ഇല്ലാതിരിക്കാൻ കേന്ദ്രം അതീവ ജാഗ്രതയിൽ ആണെന്ന് കേന്ദ്രവൃത്തങ്ങള്‍ അറിയിച്ചു. കേരള ഗവണ്മെന്റിനു നോട്ടീസും അയച്ചു.

പ്രളയാവശിഷ്ട പ്രത്യേക വാർത്താ ബുള്ളറ്റിൻ അവസാനിച്ചു.

Tuesday, November 22, 2011

തലയില് വച്ചാൽ നാറ്റമടിക്കും താഴത്ത് വച്ചാൽ കോടതി അടിക്കും

ഈ കോടതിയുടെ ഒരു കാര്യം!


സകലമാന വേസ്റ്റുകളേം റോഡിൽ നിന്ന് പുറത്താക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാ കോടതി. അതിന്റെ അദ്യ പടിയായ് സ്ഥലത്തെ പ്രധാന വേസ്റ്റായ രാഷ്ട്രീയ വേസ്റ്റുകളെ റോഡിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു... ഉത്തരവിന് മീതെ പ്രകാശം പരത്തി ശുംഭന്മാർ പലരും കമ്പിയഴികൾ നൽകിയ രക്തഹാരങ്ങളിൽ പുളകിതരായ് രാഷ്ട്രീയ ചവറുകൂനയുടെ നെറുകിലെ തിലകക്കുറികളായ കഥകൾ കേരളം വായിച്ച് ദഹിച്ച് ഏമ്പക്കം വിട്ടില്ല അപ്പോഴേക്കും ലേ അടുത്ത വേസ്റ്റിനെതിരെ കോടതിയുടെ പുതിയ പോസ്റ്റ്.. ചെ വിധി!... വേസ്റ്റ്!


ഈ വേസ്റ്റുകൾ പക്ഷെ പ്രതികരിക്കാത്തവരായതു കൊണ്ടും ഞങ്ങൾ റോഡിൽ നിന്ന് മാറില്ല എന്ന് വാശി പിടിക്കാത്തവരായത് കൊണ്ടും റോഡിൽ കിടക്കാനുള്ള അവകാശത്തിന് അവർ സ്വന്തമായ് നിയമം നിർമ്മിക്കാനോ റോട്ടിൽ കിടന്ന് കോടതിയെ ഇരട്ടപേര് വിളിക്കാനോ (കോടതിയലക്ഷ്യം)  സാധ്യതയില്ലാത്തതുകൊണ്ടും കോടതിക്ക് അലക്ഷ്യ തലവേദനകൾ ഇല്ല. അപ്പീലിനും വഹുപ്പില്ലാഹ സ്വാഹ!


ജനത്തിന്റെ കാര്യം അതിലേറെ കഷ്ടാ.. താഴത്ത് വച്ചാ ഉറുമ്പരിക്കും തലേൽ വച്ചാ പേനരിക്കും എന്ന് പറഞ്ഞ് പരക്കം പാഞ്ഞ് സ്വന്തം രക്തത്തിൽ പിറന്ന വേസ്റ്റുകൾക്ക് വേണ്ടി നെട്ടോട്ടം ഓടുന്നവരാ ഞങ്ങൾ. അവന്മാർ വളർന്ന് നാലക്ഷരം കൂട്ടി പറയാൻ നാവുറപ്പായ് കഴിയുമ്പത്തന്നെ പെറ്റ തന്തയ്ക്കെതിരെ അലക്ഷ്യം പറയുന്ന കാണുമ്പം, “ഡാ ചെക്കാ.. വേസ്റ്റ് ഡാവ് കാണിച്ചാ നിന്നെ എടുത്ത് റോട്ടിൽ കളയും!” എന്ന് പറഞ്ഞാണ് അവനെ ഒന്ന് പേടിപ്പിക്കാറ്! ഇനിയിപ്പം അവനോട് അതും പറയാൻ പറ്റില്ല.. റോഡിൽ വേസ്റ്റെറിഞ്ഞാ അപ്പനെതിരെ ക്രിമിനൽ കേസ് എടുക്കും എന്ന് അവൻ ഇനി തറുതല പറയും! കോടതി വിധി കൊണ്ട് അവനും രക്ഷപെട്ടു!


ഇപ്പൊ നമ്മടെ അവസ്ഥ മക്കളേം ചുമക്കണം വേസ്റ്റും ചുമക്കണം എന്നായി! അടുക്കളക്കപ്പുറം അടുത്ത ബിൽഡിങ്ങ് ആണ്.. സിറ്റൌട്ടിനപ്പുറം റോഡാണ് ഇന്ന് കുഴിച്ചിടണം എന്ന് പറഞ്ഞാൽ ആറടി പോലുമില്ല, മണ്ണ് സ്വന്തമായ്. ഫ്ലാറ്റായത് കൊണ്ട് തറ കുഴിച്ചാൽ അതിന് കീഴെയും ഫ്ലാറ്റ് തന്നെ കിട്ടും എന്നതിനാൽ ഇലക്ട്രിക് ശ്മശാനങ്ങളിൽ അഭയം തേടുന്ന ഞങ്ങൾക്ക് പിന്നെ വേസ്റ്റ് കുഴിച്ചിടാൻ എവിടാ സ്ഥലം! അത് കൊണ്ട് ഞങ്ങൾ തന്നെ ചുമക്കണം വേസ്റ്റുകൾ എല്ലാം.


അല്ലെങ്കിലും എല്ലാ വേസ്റ്റും ചുമക്കേണ്ടത് എന്നും ജനം ആ‍ണല്ലോ... കെ എസ് ആർ ടി സിയുടെ പിടിപ്പ് കേടിന്റെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! കെ എസ് സി ബി യുടെ കൊടുകാര്യസ്ഥതയുടെ നഷ്ടം - ലോഡ് ഷെഡ്ഡിങ്ങ് സർച്ചാർജാദി വേസ്റ്റ്സ്! പെട്രോൾ കമ്പനികളുടെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! സ്വിസ് ബാങ്കിലേക്ക് പോയ പണത്തിന്റെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! ഇപ്പൊ ഞങ്ങടെ സ്വന്തം കഷ്ടപാടിന്റെ ബാക്കി വേസ്റ്റും ഞങ്ങൾ തന്നെ ചുമക്കണം!


വേസ്റ്റ് റോഡിൽ ഇടരുത് എന്ന് ഗ്രേസ് പിരിയഡ് ഇല്ലാതെ നിയമം നിലവിൽ വന്നു. പിന്നെ എവിടെ  ഇടണം!?! അത് മാത്രം തീരുമാനിച്ചില്ല. അതിനുള്ള സംവിധാനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കണം എന്നാണ്. തദ്ദേശം അല്ലേ... സ്വയം ഭരണം അല്ലേ.. സ്ഥാപിച്ചത് തന്നെ. അവര്‍ വേസ്റ്റ് ഇടാന്‍ സംവിധാനം ഉണ്ടാക്കുന്ന വരെയും ആ വേസ്റ്റ് എടുത്തു കൊണ്ട് പോകുന്ന സംവിധാനം ഉണ്ടാക്കുന്ന വരെയും ഈ വേസ്റ്റ് ഒക്കെ എന്ത് ചെയ്യണം! തലയില്‍ വയ്ക്കണോ നെഞ്ചത്ത്‌ വയ്ക്കണോ!
ആദ്യം അവർക്ക് കട്ട് ഒഫ് ഡേറ്റ് കൊടുക്കേണ്ടതാരുന്നില്ലെ.. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കാൻ.(അത് നടക്കില്ലെന്ന് ആർക്കാ അറിയാത്തെ അല്ലെ!)  എന്നിട്ട് റോഡിന്റെ കാര്യം തീരുമാനിക്കേണ്ടതാരുന്നു. ഇതിപ്പൊ ജനങ്ങൾക്ക് പിഴ എന്നും കിട്ടും.. കർത്തവ്യം ചെയ്യാത്ത തദ്ദേശങ്ങൾക്ക് എന്ത് കിട്ടും??


കോമ്പ്രമൈസ്:
എന്തായാലും ചെയ്യുമ്പം വൃത്തിക്ക് ചെയ്യട്ടെ. ചില മെട്രോകളില്‍ നടപ്പിലുണ്ട് എന്ന് കേള്‍ക്കുന്നത് പോലെ എല്ലായിടത്തും മൂന്നു ബിന്‍  വീതം വയ്ക്ക.


ഒന്നില്‍ ഭക്ഷണ മാലിന്യം - പോര്‍ക്കിനെ വളര്‍ത്താം (കാര്‍ഷിക പുരോഗതി)


മറ്റൊന്നില്‍ പ്ലാസ്റ്റിക് ഇതര മാലിന്യം - കമ്പോസ്റ്റ്‌ ഉണ്ടാക്കാം അല്ലെങ്കില്‍ പാചക വാതകം ഉണ്ടാക്കാം (വീണ്ടും പുരോഗതി)


ഒന്നില്‍ പ്ലാസ്റ്റിക്‌ മാലിന്യം- പെട്രോള്‍ ഉണ്ടാക്കാം. കിലോ ഒന്നിന് എണ്ണൂറു മില്ലി പെട്രോള്‍ കിട്ടും എന്നാ പറയണേ! ഇന്ധന ക്ഷാമം നേരിടാം! ആരോടാ കളി!


എന്നിട്ട് ആവശ്യക്കാര്‍ നേരിട്ട് വന്നു കൊണ്ട് പോയ്‌ ബാക്കി ഉള്ളത് തദ്ദേശക്കാരൻ കൊണ്ടോയാ മതീല്ലോ. അവസാനം 'വേസ്റ്റ് ക്ഷാമം' എന്നൊരു സാമ്പത്തിക ദുരിതം (ഇക്കണോമിക്സ് ക്രൈസിസ്) വരാതിരുന്നാ മതിയാരുന്നു!
വേസ്റ്റ് ഒന്നിചിട്ടാല്‍ ബുദ്ധിമുട്ട് തന്നെ ആണ്. എവിടെയെങ്കിലും കൊണ്ട് പോയ്‌ തള്ളിയാല്‍ തീരുന്നതല്ല തലവേദന. അത്ര എളുപ്പമല്ല.. പക്ഷെ ജനങ്ങളെ ശിക്ഷിക്കും മുന്‍പേ ഇതിനൊരു സിസ്റ്റം കൊണ്ട് വരേണ്ടത് എന്തായാലും ആവശ്യം തന്നെ അല്ലെ..!


ശ്രദ്ധ ക്ഷണിക്കല്‍:


പിന്നെ.. റോഡിലെ വേസ്റ്റ് ഈ രണ്ടു തരം വേസ്റ്റ് കൊണ്ട് തീര്‍ന്നില്ലാട്ട.., ചിലത് കൂടി ഉണ്ട്  ശ്രദ്ധയിലേക്ക്,,


  • ആര്‍ക്കും വേണ്ടാത്ത എന്നാല്‍ ആരെയും ഒഴിവാക്കാത്ത വാരികുഴികളും;
  • തുരുമ്പിച്ചതും പുകപ്രേതങ്ങളെ ചർദ്ദിക്കുന്നതുമായ ചരിത്രാതീതകാല വാഹനങ്ങളും;
  • ഏതു നിമിഷവും ആരുടേം നെഞ്ചത്ത് വീഴാൻ തയ്യാറായ് നിൽക്കുന്ന പടുകിഴവൻ വൈദ്യുതപോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തലവര നിശ്ചയിക്കുന്ന ലൈൻ കമ്പിയും;
  •  ജനമനസ്സുകൾ പോലെ ഒഴുക്കറ്റ, ചലനമറ്റ ഓടകളും; 
    • പിന്നെ....
  • പിന്നേത് നിമിഷവും ഇടിച്ച് ചിതറുവാൻ ടാറിൽ വച്ച്തേയ്ക്കപെടുവാൻ ഒരുങ്ങി കെട്ടി നടക്കുന്ന ഈ പാവം ഞങ്ങളും!

Monday, November 21, 2011

പ്രസവാനന്തരം അഥവാ പ്രസവക്കാഴ്ച്ചകൾ!

ഒരു നാടിന്റെ കണ്ണ് തുറന്ന പ്രസവം..

പ്രസവം കഴിഞ്ഞാൽ എന്താണ് സംഭവിക്കുക... കുഞ്ഞ് കരയും പിന്നെ കണ്ണു തുറക്കും..! പക്ഷെ ഇതാ ഒരു പ്രസവത്തിലൂടെ കുഞ്ഞിന്റെ മാത്രം അല്ല ഒരു നാടിന്റെ മുഴുവൻ കണ്ണ് തുറന്നിരിക്കുന്നു..! കാലങ്ങളായ് കാണാതെ പോയ ധാരാളം കാഴ്ചകൾ കണ്മുന്നിൽ തെളിയുന്നു..! ..!

പ്രസവം മാധ്യമങ്ങൾക്ക് കൊടുക്കില്ലെന്ന് ബച്ചൻ; കിട്ടാത്ത മുന്തിരി പുളിയുള്ളതെന്ന് മാധ്യമങ്ങൾ. എന്നാലും കുട്ടി പെണ്ണാണെന്നും കണ്ണ് ഐശ്വര്യയുടെ പോലെ ആണെന്നും കണ്ണ് മാത്രം അല്ല മൊത്തത്തിൽ കുട്ടി ഐശ്വര്യയുടെ പോലെ ആണെന്നും ആൺകുഞ്ഞായിരുന്നെങ്കിൽ എന്തേലും ഇത്തിരി എങ്കിലും അച്ഛന്റെ പോലേം ഉണ്ടായേനെ എന്നും ഒക്കെ വാർത്തകൾ അങ്ങുമിങ്ങും പരന്നു.

പക്ഷേ എന്ത് പറഞ്ഞാലും സമ്മതിക്കാത്ത സോഷ്യൽ നെറ്റ് വർക്ക് തലമുറ (ന്യൂ ജെനറേഷൻ) വേറെയും ഒരുപാട് കാഴ്ചകൾ കണ്ടു.. കണ്ണ് തുറന്ന് കണ്ടു!
കാപ്ഷന്‍:ഇതൊക്ക ആര് കാണാന്‍..ആര് കേള്‍ക്കാന്‍....
എല്ലാവരും ഐശോര്യ റായി യുടെ പ്രസവം നോക്കി നടക്കുകയല്ലേ...
Caption: Child Death in India;
India becomes the child death capital of the world and all the media and
people are running behind the birth of Aishwarya & Abhishek's child!
Caption: ഇന്ത്യയിൽ മിനിട്ടിൽ  4 കുഞ്ഞുങ്ങൾ മരിക്കുമ്പോൾ
എല്ലാവരും ഐശ്വര്യയുടെ പ്രസവത്തിന് പിറകേ..

Caption: എല്ലാവരും ഐശ്വര്യയുടെ പ്രസവമെടുപ്പിന്റെ പിറകേ..
മുല്ലപെരിയാർ  കുറേ ജീവനുകൾക്ക്  പിറകേ..



Caption: പെട്രോൾ വില കുതിച്ച് കയറുന്നു.. പ്രതികരികാൻ ആരും ഇല്ല.
എല്ലാവരും ഐശ്വര്യയുടെ പ്രസവ വാർത്ത കാതോർത്തിരിക്കുന്നു




കഥകൾ അങ്ങനെ ഒരുപാട് ഉണ്ടായി. ഈ വിഷയങ്ങളൊന്നും ഇന്നോ ഇന്നലെയോ നമ്മുടെ നാട്ടിൽ ഉള്ളതല്ലായിരുന്നുവെങ്കിലും ഐശ്വര്യ റായ് പ്രസവിച്ചപ്പോഴാണ് ഇതെല്ലാം ഗ്രെയിൻസ് മാറി കൂടുതൽ ക്ലിയർ ആയത്! ഐശ്വര്യ റായ്ക്ക് അഭിവാദ്യങ്ങൾ! ഒരൊറ്റ പ്രസവം കൊണ്ട് എന്തൊക്കെ ഇന്ത്യക്കാരെ കാണിച്ച് കൊടുത്തു മിടുക്കി!

Friday, November 11, 2011

മുന്നൂറ്റിമുപ്പത്തിമൂന്ന് ലച്ചം പുഴുക്കളുള്ള നാട്ടിലൊരു കൊച്ചു അങ്കണവാടി

അങ്കണവാടിയിൽ നാളുകളായ് നടന്ന് വരുന്ന നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രക്ഷോപ പരിപാടിക്കെതിരെ ചില ദുർഘടശക്തികൾ കേസുമായ് വന്നു. അടുക്കളയിൽ ഭവാനി പയറും അരിയും അടിച്ച് മാറ്റുന്ന പ്രശ്നത്തിലും പിള്ളാരുക്ക് കുടിക്കാൻ വെള്ളമില്ലാത്ത പ്രശ്നത്തിലും നടപടി ആവശ്യപെട്ട് ഇത്തരം പ്രതിക്ഷേധങ്ങൾ കാലങ്ങളായ് നടക്കണുണ്ടാരുന്നു. സുമതിയ്ക്കുള്ള പയറിൽ പുഴുങ്ങിയ മുട്ടയിട്ട് കൊടുത്ത് ഭവാനി പ്രക്ഷോപത്തിനെതിരെ ഒരു കളിയിറക്കി. അങ്ങനെ അങ്കണവാടിയുടെ നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രതിഷേധം ഒരു സാമൂഹ്യപ്രശ്നം ആണെന്നും അതിനാൽ അത് നിരോധിക്കുകയാണെന്നും സുമതിയുടെ വിഖ്യാതമായ വിധി വന്നു!


ഫ്ലാഷ്ബാക്ക്:

അമ്മിണി ടീച്ചറുടെ അങ്കണവാടിയിൽ അക്രമങ്ങൾ അതിക്രമിക്കുകയാണ്!

 ഇങ്ങനെ പോയാൽ പിള്ളാര് തലേൽ കേറി ഇരുന്ന് പേൻ നോക്കും. അപ്പുറത്ത് അരീം പയറും അടിച്ച് മാറ്റുന്ന അടുക്കളക്കാരി ഭവാനി. ഇപ്പുറത്ത് ഇരിയ്ക്കപൊറുതി തരാത്ത ഇത്തിരീം പോന്ന ക്രിമിനൽകണ്ടപ്പന്മാര്. ഒരു പ്രതിവിധി കണ്ടേ മതിയാവൂ.

അവസാനം ടീച്ചർ ഒരു തീരുമാനത്തിലെത്തി. ഒരു അങ്കണവാടി കോടതി സ്ഥാപിക്കുക തന്നെ. എല്ലാ കുരുത്തകേടും ചൂടോടെ കോടതി തീരുമാനിച്ച് ശിക്ഷയാക്കട്ടെ. വസുമതീടെ മോള് സുമതി മതി ജഡ്ജി. അവളാണ് ക്ലാസിലെ അല്പം ബുദ്ധീം പിടീം ഒക്കെ ഉള്ളവള്. ടീച്ചർ തീരുമാനിച്ചു. പിന്നെ ടീച്ചർ ഒരു വിളംബരം നടത്തി.

പ്രിയപെട്ട കുട്ടികളേ, ഇന്ന് മുതൽ നമ്മടെ ക്ലാസിലൊരു പുതിയ സംഗതീണ്ടാക്കാണ്. ഇനി മേലാൽ കുട്ടികളോ, അടുക്കളയിലെ ഭവാനിയോ അവൾടെ സഹായി ഭാമിനിയോ എന്തെങ്കിലും കുറ്റം ചെയ്താൽ ശിക്ഷ നടപ്പാക്കുന്നത് നമ്മടെ സുമതീടെ കോടതി ആയിരിക്കും. കോടതി വിധി എല്ലാവർക്കും ബാധകമാണ്. വിധിയുടെ പേരിൽ സുമതിയെ കൊഞ്ഞനം കുത്താനോ കോക്കിരി കാണിക്കാനോ ഇരട്ടപേര് വിളിക്കാനോ ഇടങ്കാലിട്ട് വീഴ്ത്താനോ സ്ലേറ്റിലോ ക്ലാസ്സ് ബോർഡിലോ അവളുടെ കോക്കിരിപടം വരയ്ക്കാനോ പാടില്ല. സുമതീടെ കോടതിയുടെ തീരുമാനത്തിൽ കുത്തിത്തിരിപ്പ് ഉള്ളവർക്ക് നേരെ എന്നെ സമീപിക്കാം. ഞാൻ ആണ് സുപ്രീം കോടതി.

അമ്മിണി ടീ‍ച്ചർ അങ്കണവാടി ചരിത്രത്തിലെ ആദ്യത്തെ അ. പി. കോ. (നിയമങ്ങളും ശിക്ഷകളും അടങ്ങുന്ന ങ്കണവാടി പീനൽ കോഡ്) മേശപ്പുറത്ത് വച്ചു!

അങ്ങനെ അന്ന് തൊട്ട് സുമതി വിധി പറയാൻ തുടങ്ങി. ബൈജപ്പൻ ബെഞ്ച് ഒടിച്ച കേസിലും ബാലപ്പൻ ക്രിഷ്ണൻ കുട്ടീടെ അസ്ഥാനത്ത് പെൻസിൽ കയറ്റിയ കേസിലും മദനകുമാറിന്റെ പെൻസിൽ ഇരട്ടിപ്പ് തട്ടിപ്പ് കേസിലും എല്ലാം തെളിവോടെ സാക്ഷി വിസ്താരത്തോടെ സുമതി വിധി പറഞ്ഞു.

സുമതീടെ വിധി പറച്ചിൽ പാടവത്തെ പണി കിട്ടാത്തവരൊക്കെ പാടി പുകഴ്ത്തുകയും പണി കിട്ടിയവരൊക്കെ പിന്തിരിഞ്ഞ് കൊഞ്ഞനം കുത്തുകയും ചെയ്തു. സുമതി സ്വാധീനങ്ങൾക്ക് വഴിപെട്ട് വിധിയിൽ വെള്ളം ചേർക്കുന്നുണ്ടെന്നും ഇഷ്ടക്കാരോട് ഏതാണ്ട് ഇടപാട് കാണിക്കണുണ്ടെന്നും അങ്കണവാടിയിലെ ഇടംതിരിഞ്ഞി ഗാങ്ങ് അച്ചൂം പ്രെണ്ട്സും ന്യൂസ് പിടിത്തക്കാരൻ മനോഹരന്റെ ചെവിയിൽ വീഴാതെ അവിടേം ഇവിടേം നിന്ന് കുശുകുശുത്തു.

എന്നാലും കുരുട്ട് ബുദ്ധിക്കാരനായ മനോഹരൻ അവരുടെ പല കൊഞ്ഞനം കുത്തലുകളും കോക്കിരി കാണിക്കലുകളും കയ്യോടെ പിടികൂടി ക്ലാസ് ബോർഡിലിട്ടു. അതിനെതിരെ കേസ് എടുത്ത സുമതിയോട് മാപ്പ് പറഞ്ഞും ഒന്നും രണ്ടും ഏത്തമിടൽ ശിക്ഷ വാങ്ങിയും അവരൊക്കെ രക്ഷപെട്ടു.

സുമതിയുടെ വിധികളെ പറ്റി പല അപവാദങ്ങളും അമ്മിണി ടീച്ചറുടെ ചെവിയിലും എത്തുന്നുണ്ടായിരുന്നു. കിട്ടുന്ന പെൻസിലിന്റെ വലുപ്പമനുസരിച്ചാണ് സുമതിയുടെ വിധികൾ എന്നും വിധിയിൽ വെള്ളം ചേർക്കുന്നതിന് സുമതിക്ക് പെൻസിൽ കൈമാറുന്നതിന് താൻ നേരിട്ട് സാക്ഷി ആയിട്ടുണ്ടെന്നും സുധൻ കുമാർ പറഞ്ഞത് വലിയ വിവാദമാവാതെ കെട്ടടങ്ങി. (കേസെടുത്താൽ തനിക്ക് തന്നെ പണികിട്ടും എന്നത് കൊണ്ടാണ് സുധന്റെ പ്രസ്ഥാവനയെ സുമതി വെറുതേ വിട്ടതെന്നും ഭാഷണം ഉണ്ട്!)

ഇതെല്ലാം കണ്ടും കേട്ടും അടുക്കളേലെ സഹായി ഭാമിനി അന്തം വിട്ട് നിന്നു.
                                             * * *


അങ്ങനെയിരിക്കെയാണ് നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രതിഷേധത്തിനെതിരെ സുമതിയുടെ പുതിയ വിധി!

തങ്ങളുടെ ബാക്കി ഉള്ള ഏക അവകാശമായ കുരുത്തക്കേടിനും കോടതി കോടാലി വച്ചത് ഇടംതിരിഞ്ഞി  കൂട്ടരെപ്രകോപിപ്പിച്ചു. പലവിധത്തിലുള്ള വിമർശനങ്ങളുമായ് അവർ ഒളിഞ്ഞും പതിഞ്ഞും രംഗത്തെത്തി. ഒരു ദിവസം ഉച്ചയൂണിന് മുൻപുള്ള മുള്ളാംബെല്ലിന് പുറത്ത് വിട്ടപ്പോൾ നടവഴിയിൽ മുള്ളാനൊക്കാതെ നട്ടം തിരിഞ്ഞ് നിന്ന കൂട്ടുകാരുടെ വൈക്ലബ്യം കണ്ട് ഇടംതിരിഞ്ഞി ഗ്യാങിലെ അല്പം വയറും വായും ഉള്ള രാജപ്പൻ കോടതി വിധി മണ്ടത്തരം ആണെന്നും സുമതി മണ്ടത്തി ആണെന്നും പ്രസ്ഥാവന ഇറക്കി!

കേട്ട് നിന്ന ന്യൂസ് പിടിത്തക്കാരൻ മനോഹരൻ ഒട്ടും നേരം കളയാതെ വാർത്ത ചൂടോടെ ക്ലാസ് ബോർഡിൽ ഇട്ടു! സംഗതി സംഭവമായ്! തന്നെ മണ്ടത്തി എന്ന് വിളിച്ചത് കേട്ട സുമതി കലിതുള്ളി. ബോർഡിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ സുമതി സ്വമേധയാ രാജപ്പനെതിരേ കേസ് എടുത്തു! രാജപ്പൻ കോടതി മുൻപാകെ എത്തി. സുമതി: “എന്തെങ്കിലും വിശദീകരണം പറയാനുണ്ടോ രാജപ്പാ? കോടതി വിധിയെ രാജപ്പൻ മണ്ടത്തരം എന്നും എന്നെ മണ്ടത്തി എന്നും വിളിച്ചത് ശെരി ആണോ?”

സംഗതി ശെരി തന്നെ. തെളിവുകൾ പരിശോധിച്ച സുമതി കണ്ടെത്തി. തള്ളേ കലിപ്പ് അടങ്ങണില്ലല്ലോ! സുമതി ആത്മഗതം ചെയ്തു. പിടിച്ചത് പുലിവാലായെന്ന് രാജപ്പനും മനസ്സിലായ്. വല്യ പുലിയായ താൻ സുമതിയോട് മാപ്പ് പറയുവേ... കോപ് പറയും. രാജപ്പൻ തീരുമാനിച്ചു. പിന്നെ എങ്ങനെ കേസിൽ നിന്ന് രക്ഷപെടും!!!???!! രാജപ്പൻ ആലോചിച്ചു. മണ്ടത്തരത്തിനും മണ്ടത്തിക്കും ഏത് പുരാണത്തിലെങ്കിലും തപ്പി വേറെ അർത്ഥം ഉണ്ടോ എന്ന് നോക്കുക തന്നെ! രാജപ്പൻ തീരുമാനിച്ചു!

രാജപ്പൻ തന്റെ നാലാം ക്ലാസിൽ പഠിക്കുന്ന ബുദ്ധിമാനായ അമ്മാവന്റെ മോനെ ലീവ് എടുപ്പിച്ച് കോടതിയിൽ എത്തിച്ചു. അമ്മാവന്റെ മോൻ സുമതിയ്ക്ക് മുൻപാകെ മണ്ടത്തിയുടെ അർത്ഥം വിശദീകരിക്കാൻ അന്താളിച്ച് നിന്നു. സുമതി അമ്മാവന്റെ മോനോട് ചോദിച്ചു: രാജപ്പനെ പേടി ഉണ്ടോ? അമ്മാവന്റെ മോൻ വിറച്ച്കൊണ്ട് പറഞ്ഞു: ഇല്ല. “ഇടംതിരിഞ്ഞികളെ പേടിയുണ്ടോ?”; “ഇല്ല” “എന്നാൽ അർത്ഥം പറയൂ”

“യുവർ ഓണർ, പുരാണങ്ങളും പ്രാചീന ഗ്രന്ഥങ്ങളും കളികുടുക്കയും ബാലമംഗളവും പരിശോധിച്ചതിൽ നിന്ന് അടിയന് മനസ്സിലാവുന്നത്, മണ്ട എന്നാൽ തല അല്ലെങ്കിൽ തലച്ചോറ്. മണ്ടയിൽ നിന്ന് തരം തരം ആയി വരുന്നത് മണ്ടത്തരം. എന്ന് വച്ചാൽ ഒടുക്കത്തെ ബുദ്ധി. മണ്ടത്തി എന്നാൽ മണ്ട ഉള്ളവൾ. എന്ന് വച്ചാൽ കോടതി ബുദ്ധി ഉള്ളവൾ ആണെന്ന് വേണെങ്കിൽ കണക്കാക്കാം.”

രാജപ്പന്റേം അമ്മാവന്റെ മോന്റേം വിശദീകരണങ്ങൾ കേട്ട സുമതി കൺഫ്യൂഷണിൽ ആയി. അപ്പൊ ഇവന്മാർ എനിക്ക് ഒടുക്കത്തെ ബുദ്ധി ഉണ്ടെന്നല്ലേ പറഞ്ഞു വന്നേ.. അതോ രണ്ടും കൂടി എന്നെ പൊട്ടൻ കളിപ്പിക്കുവായിരുന്നോ. കിടക്കപായിലും രാവിലെ പല്ലു തേയ്ക്കുമ്പോഴും ഒക്കെ സുമതി ആലോചിച്ചു. വായിൽ കൊള്ളാത്ത ബ്രഷ് എടുത്ത് പല്ലിൽ കുത്തി തിരുകുമ്പോഴും സുമതിയുടെ തലയിൽ ഓളങ്ങൾ താളം തുള്ളുകയായിരുന്നു. പെട്ടെന്ന് പിറകിൽ നിന്ന് അച്ഛന്റെ ഘോര ഗർജ്ജനം കേട്ട് സുമതി വർത്തമാനകാലത്തിലേക്ക് വീണു; “ എടീ‍.. സുമതീ,, മണ്ടത്തീ, പോത്തേ. എന്ത് മണ്ടത്തരമാടി നീ ഈ കാണിക്കണേ? അച്ഛൻ ഡൈ ചെയ്യുന്ന ബ്രഷ് എടുത്താണോ അണ്ണാക്കിൽ ഉരയ്ക്കണേ??”

സുമതി ഞെട്ടി! തലങ്ങും വിലങ്ങും ഞെട്ടി. തന്റെ അണ്ണാക്കിലിരിക്കുന്ന ബ്രഷിന്റെ കാര്യം ഓർത്തല്ല; മറിച്ച് അച്ഛന്റെ ഗർജ്ജനത്തിന്റെ അർത്ഥം ഓർത്ത്. അപ്പോൾ താനീ ചെയ്ത ഇടപാടാ‍ണ് മണ്ടത്തരം!!!! രാജപ്പൻ എന്നെ കളിയാക്കിയത് പോരാഞ്ഞിട്ട് പറ്റിക്കാൻ നോക്കുവായിരുന്നു!! അവന്മാരെന്നെ പിന്നേം പിന്നേം മണ്ടത്തി ആക്കുവായിരുന്നു! മദമിളകിയ ആനയേപോലെ സുമതി അങ്കണവാടിയിലെത്തി. ഉമ്മറത്ത് പല്ലിളിച്ച് നിപ്പുണ്ട് രാജപ്പൻ. ഉടൻ കോടതി തുടങ്ങി. രണ്ടാമതൊന്ന് ആലോചിക്കാതെ സുമതി വിധി പറഞ്ഞു:

“രാജപ്പൻ ചെയ്തത് എന്നെ കളിയാക്കൽ തന്നെ. നിനക്ക് ഞാൻ അറുന്നൂറ് ഏത്തമിടൽ പിഴ വിധിച്ചിരിക്കുന്നു.” തടിച്ച് കുറുകിയ രാജപ്പന്റെ ഇളിച്ച മോന്ത നോക്കി കലിപ്പ് തീരാതെ സുമതി പിന്നേം പറഞ്ഞു...; “രാജപ്പാ ഡാ ചാണകപ്പുഴൂ.... ചാ‍ണകപുഴു പോലിരിക്കണ നിനക്ക് എന്റെ മുന്നിൽ നിക്കാൻ എന്ത് യോഗ്യത ഉണ്ടെടാ! അപ്പീലിന് പോലും നിക്കാതെ ഇപ്പൊ തന്നെ നീ ഏത്തം ഇട്ടോ!!” കടുത്ത വിധി കേട്ട് ഇടംതിരിഞ്ഞികൾ മൊത്തം ഞെട്ടി

കേട്ട്  നിന്ന അമ്മിണി ടീച്ചറുടെ നെല്ലിപലക തകർന്നു. “സുമതീ.. ആ മതീ.. നിർത്തിക്കോ. കോടതി ആണ് അധികാരം ഉണ്ട് എന്ന് പറഞ്ഞ് നീ അവനെ ചാണകപുഴു എന്ന് വിളിക്കുന്നോ!!? ഇനി മേലാൽ നിന്റെ കോടതീം വേണ്ട നിയമോം വേണ്ട.. ഞാൻ നോക്കിക്കോളാ കാര്യങ്ങൾ”

കണ്ട് നിന്ന ഭാമിനി ആത്മഗതം ചെയ്തു; “അങ്കണവാടി ആയതും അമ്മിണി ടീച്ചർ ആയതും നന്നായി! ശെരിക്കും ഉള്ള കോടതി ആണ് പ്രതിയെ നോക്കി ചാണകപുഴു എന്ന് വിളിച്ചേങ്കിൽ എന്ത് നടക്കും..! ആനയ്ക്ക് പ്രാന്ത് പിടിച്ചാ ചങ്ങലയ്ക്കിടാ.. ചങ്ങലയ്ക്ക് പ്രാന്ത് പിടിചാലെന്നാ ചെയ്യാനാ!”

(കോടതി ജഡ്ജിമാർ ഷാജികൈലാസിന്റെ പടം കാണാത്ത കാലത്ത് നടന്ന ഒരു കഥയാണിത്)

ഡിസ്ക്ലോന്തൽ:
ഈ കഥയിലെ കുറ്റവാളികളും കുറ്റം ചെയ്യാത്തവരും ശിക്ഷിക്കപെട്ടവരും ശിക്ഷ വിധിച്ചവരും അന്തോം കുന്തോം ഇല്ലാത്ത മുട്ടേന്ന് വിരിയാത്ത ചീളു പിള്ളാരാണ്. ഇവർക്ക് ജീവിച്ചിരിക്കുന്നവരോ പണ്ടയ്ക്കും പണ്ടേ പണ്ടാരടങ്ങിയവരോ ആയ ഏതെങ്കിലും കണാപ്പന്മാ‍രും ആയി എന്തെങ്കിലും വഹ സാമ്യം സാമീപ്യം സമാനം  ഉണ്ടേൽ അയ്യപ്പ സ്വാമിയാണേ അത് വെറും ഹുഡായിപ്പ് തോന്നൽ മാത്രാണ്. ആമേൻ

Monday, November 7, 2011

വൃഥാ ഒരു വൃദ്ധൻ!

വേകുവോളം നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെ
ആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......!

അലക്ഷ്യമായ്
അലഞ്ഞെൻ ജീവനിൽ
എന്നോ ഉദിച്ച ലക്ഷ്യമായിരുന്നു നീ.

പിന്നെ ഞാൻ
ഉരുകിയൊലിച്ചെരിഞ്ഞമർന്നത്
നിനക്കിരുട്ടറിയാതുയരാൻ മാത്രമായിരുന്നു.

രാപകലളക്കാതെ
നിഷ്ടയില്ലാതനിഷ്ടമില്ലാതെ..
സ്വരുക്കൂട്ടുമുറുമ്പാ‍യത് നിൻ ഭാവിയുരുവാക്കാനായിരുന്നു.

ജീവിതം കൂട്ടിമുട്ടിച്ച്
നിനക്ക് കുഴിയില്ലാവഴി വെട്ടാനുഴറവേ..
വിഴിയുമെൻ വിഴികൾക്കാശ്വാസം നിൻ കിളുന്ത് ചിരികളായിരുന്നു.

എന്നെ നിന്നിലുപേക്ഷിച്ച്
എന്റെ സ്വപ്നങ്ങൾ നിന്നിലേകീകരിച്ച്..
എനിക്കന്യനായ് ഞാൻ, നാളെ നിന്നിലൂടെന്നെ സഫലീകരിക്കാൻ.

കടം വാങ്ങില്ലെന്നുറച്ചെൻ
കഴുത്തറ്റം കടം കയറിയതും നിനക്കായ്..
കോഴ നൽകില്ലെന്നുറച്ചെൻ ധാർമ്മീകതയഴിഞ്ഞതും നിനക്കായ്.

പടവെട്ടി നീങ്ങവേ ചുറ്റും
പലവുരു കണ്മടക്കി ഞാൻ എന്തോ,
എന്റെ വ്യക്തിത്വത്തിനും മീതേ പടർന്ന വികാരമായിരുന്നു നീ.


വിത്തിനായ്
വിരിഞ്ഞു വാടിയ പൂവായ് ഇന്നു ഞാൻ..
കരിഞ്ഞുണങ്ങി നിൻ ശിരസ്സിലൊരു ദുഃശ്ശകുനമായ്.

നിന്നുമ്മറപ്പടിയിലെ
ചവറ്റുകൂനയിലെറിഞ്ഞൊരുച്ഛിഷ്ടമായി ഞാൻ,
ദ്രവിച്ച് മണ്ണാകിലും എൻ മകനേ നീ തോൽക്കാതിരിക്കുക!

ഇന്നലെ ഞാൻ
ഓടിയ വഴികളിൽ ഇന്നു നീ ഓടുന്നത് കാണ്മൂ ഞാൻ..
അല്പം നിനക്കായ് ബാക്കി വയ്ക്കുക നീ ഞാനാകാതിരിക്കുവാൻ!

നീ തോൽക്കാതിരിക്കാൻ
അവസാനം വരെ തോറ്റവനീ ഞാൻ എൻപതാൽ
തോൽക്കാതിരിയ്ക്ക; നീ തോറ്റാലെൻ തോൽവിയും തോൽവിയായിടും.


എനിക്കായ് നീ
ബാക്കി വച്ചോരുമുഴം കയറിലെൻ പ്രാണൻ പിടയവേ
ഇരുളുമെൻ കൺകൾ വെറുതേ എന്തോ,, എന്തോ ചോദിച്ചു,


വേകുവോളം
നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെ
ആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......!